കൊപ്പത്ത് ഒരു പാലംകൂടി പുതുക്കിപ്പണിയും
പാലക്കാട്: കൊപ്പം-പേങ്ങാട്ടിരി റോഡിലെ റബ്ബറൈസിങ് പൂര്‍ത്തിയായി. ഒരു ചെറിയപാലംകൂടി ഇനി പുതുക്കിപ്പണിതാല്‍ ഇതുവഴിയുള്ള യാത്ര സുഗമമാകും. അവസാനമായി പണിചെയ്ത ഒരുകിലോമീറ്റര്‍ റോഡിന്റെ അനുബന്ധജോലിയും മിനുക്കുപണിയും മാത്രമാണ് ബാക്കിയുള്ളത്. ബജറ്റില്‍ ഉള്‍പ്പെടാത്താതെയായിരുന്നു അവസാനമായിചെയ്ത ഒരു കിലോമീറ്റര്‍ റോഡ് നവീകരണം. സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സ് ഫണ്ടില്‍നിന്ന് 55 ലക്ഷംരൂപ ചെലവിലാണ് ഈ ഭാഗം നവീകരിച്ചത്.
മാര്‍ച്ച് മാസത്തില്‍ റോഡ് പണിതിരുന്നു. ബാക്കി ഒമ്പതരക്കിലോമീറ്റര്‍ റോഡ് രണ്ട് ഘട്ടമായി 7.85 കോടിരൂപ ചെലവിലാണ് റബ്ബറൈസ് ചെയ്തത്. അവസാനം നന്നാക്കിയ റോഡിന്റെ പാര്‍ശ്വഭാഗങ്ങളും റോഡുംതമ്മില്‍ ഉയര്‍ച്ചതാഴ്ചകളുണ്ട്. ഇത് അപകടത്തിന് വഴിവെക്കുമെന്നതിനാല്‍ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പാര്‍ശ്വഭാഗത്തുള്ള താഴ്ചകള്‍ മണ്ണിട്ടുനികത്തി മറ്റ് അനുബന്ധജോലിചെയ്ത് റോഡ് കുറ്റമറ്റതാക്കാനാണ് തീരുമാനം. ഈഭാഗത്തുള്ള ഒരു ചെറിയപാലവും ശോച്യാവസ്ഥയിലാണ്. പാലത്തിന്റെ പാര്‍ശ്വഭാഗം തുരന്ന് പൈപ്പുകളും കേബിളുകളും ഇട്ടതിനാല്‍ പാലത്തിന് ബലക്ഷയം നേരിടുന്നുണ്ട്. ഇപ്പോള്‍ ഈ പാലം പുതുക്കിപ്പണിയാന്‍ ഏഴുലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. അതിന് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാല്‍ പാലംപണി ഉടന്‍ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. റോഡിന്റെ ഒന്നാംഘട്ടമായ കൊപ്പത്തുനിന്ന് മുളയങ്കാവുവരെയുള്ള 7.4 കിലോമീറ്റര്‍ റോഡ് മൂന്നരവര്‍ഷം മുമ്പാണ് റബ്ബറൈസ് ചെയ്തത്. പിന്നീട് പേങ്ങാട്ടിരി ഭാഗത്തുള്ള റണ്ടുകിലോമീറ്റര്‍ റോഡ് രണ്ടരക്കോടി രൂപ ചെലവില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളിലും റബ്ബറൈസ് ചെയ്തു.
69ല്‍നിന്ന് 59 കിലോമീറ്ററായി ദൂരം കുറയും വളരെമുമ്പ് സാമൂതിരിയുടെ കരിമ്പുഴയിലേക്കുള്ള കൊട്ടിച്ചെഴുന്നള്ളത്ത് കൊപ്പം-പേങ്ങാട്ടിരിപാത വഴിയായിരുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പ്പാതവന്നതോടെ റോഡ് വഴിമുട്ടി. 18വര്‍ഷം മുമ്പ് കുലുക്കല്ലൂരില്‍ റെയില്‍വേ ഗേറ്റ് വന്നതോടെ റോഡിന് പുനര്‍ജന്മമായി. പാലക്കാട്-കൊപ്പം റോഡ് ദൂരം 69 കിലോമീറ്ററില്‍നിന്ന് 59 കിലോമീറ്ററായി കുറയ്ക്കുന്ന റോഡാണിത്. പണികള്‍ ഉടന്‍ റോഡിന്റെ പാര്‍ശ്വഭാഗത്തുള്ള ഉയര്‍ച്ചതാഴ്ചകള്‍ ഇല്ലാതാക്കുകയും മറ്റ് മിനുക്കുപണികളും പൊതുമരാമത്തുവകുപ്പ് ചെയ്യും. ശോച്യാവസ്ഥയിലായ ചെറിയപാലം സാങ്കേതികാനുമതി കിട്ടിയാല്‍ പുതുക്കിപ്പണിയും. -ഒ.ബി. മധു, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് വിഭാഗം എന്നിവർ അറിയിച്ചു