വാക്‌സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം മാറ്റൽ; ഹർജി തള്ളി ഹൈക്കോടതി, ഹർജിക്കാരന് ഒരു ലക്ഷം പിഴ
കൊച്ചി : കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി . ഹര്‍ജി നിസ്സാരവും രാഷ്ട്രീയ ലക്ഷ്യത്തോടെ ഫയല്‍ ചെയ്തതാണെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജിക്കാരനായ പീറ്റര്‍ മ്യാലിപ്പറമ്പലിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഇത് ഗൂഢലക്ഷ്യത്തോടെ സമര്‍പ്പിച്ച നിസ്സാരമായ ഒരു ഹര്‍ജിയാണ്. രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത് . ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹര്‍ജി തള്ളുകയാണെന്ന് സിംഗിള്‍ ബെഞ്ച് ജ്ഡ്ജി ഉത്തരവിട്ടു .
ഈ പിഴ ഭാരിച്ചതാണെന്ന് അറിയാം, എന്നാലും ഇത്തരം നിസാര ഹര്‍ജികള്‍ തടയേണ്ടതുണ്ട് . പിഴ 6 ആഴ്ചയ്ക്കുള്ളില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കണം. വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ തരത്തിലുള്ള ഹര്‍ജികള്‍ കോടതിയുടെ സമയം പാഴാക്കുന്നതെങ്ങനെയെന്നും കോടതി ആരോപിച്ചു . അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം നിസ്സാര ഹര്‍ജികള്‍ ഭാരിച്ച തുക നല്‍കി തള്ളിക്കളയണം. അതിനാല്‍ ഒരു ലക്ഷം രൂപ പിഴയിട്ട് ഹര്‍ജി തള്ളുന്നു- കോടതി ഉത്തരവിട്ടു .
സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി കൊവിഡ് - 19 വാക്‌സിനേഷന്‍ എടുത്തതായി അവകാശപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത് . കോവിഡ് - 19 നെതിരായ ദേശീയ കാമ്പെയ്ന്‍ പ്രധാനമന്ത്രിയുടെ മാധ്യമ പ്രചാരണമായി ഉപയോഗിക്കുന്നുവെന്ന ആശങ്ക പങ്കുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഫോട്ടോ ഉള്‍പ്പെടുത്തിയതിലുള്ള എതിര്‍പ്പിനെ കുറിച്ച് ഹരജിക്കാരനോട് കോടതി മുമ്പ് ചോദ്യം ചെയ്യുകയും എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ലജ്ജിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തിരുന്നു . 100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും മറ്റേതെങ്കിലും രാജ്യത്തിന്റെതല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു .
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ പേരും വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും കോടതി വിശദീകരണം ചോദിച്ചിരുന്നു .
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം ? നിങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്നു, അദ്ദേഹവും ഒരു പ്രധാനമന്ത്രിയാണ്. ആ പേരും നീക്കം ചെയ്യാന്‍ എന്തുകൊണ്ട് സര്‍വകലാശാലയോട് ആവശ്യപ്പെടുന്നില്ല. പ്രധാനമന്ത്രിയുടെ ഫോട്ടോ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് , പ്രത്യേകിച്ച് വാക്‌സിനേഷനായി പണം നല്‍കിയപ്പോള്‍, തന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകന്‍ അജിത് ജോയ് മുഖേന ഹരജിക്കാരന്‍ വാദിച്ചിരുന്നു .
ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ഹര്‍ജി നിലനിര്‍ത്താനാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. മാത്രമല്ല, ഹര്‍ജിക്കാരന്‍ വാക്‌സിനേഷനു വേണ്ടി മാത്രമാണ് പണം നല്‍കിയത്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റല്ലെന്നും കേന്ദ്രം വാദിച്ചു.അതേസമയം, ഹര്‍ജി പൊതു താല്‍പര്യത്തിനല്ലെന്നും പ്രശസ്തി താല്‍പര്യത്തിനാണെന്നും കോടതി വിമര്‍ശിച്ചു . രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പലര്‍ക്കും ഉണ്ടാകാമെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും കോടതി ചൂണ്ടിക്കാട്ടി .
ബിജെപിയെ മലർത്തിയടിച്ച മമത, ചരിത്രം തിരുത്തിയ പിണറായിയും പിന്നെ സ്റ്റാലിനും: 21 ലെ തിരഞ്ഞെടുപ്പുകള്‍