ഒറ്റപേരിൽ പുസ്തകമെഴുതി; രശ്മിയെ ജീവിതസഖിയാക്കി അനിൽ; പ്രണയം പൂത്തുലഞ്ഞത് എഴുത്തിലൂടെ!!!
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എഴുത്തിൻ്റെ വഴിയിൽ കണ്ടുമുട്ടി പരിചയപ്പെട്ട ഡോ.രശ്മിയും അനിൽകുമാറും ഇനി ജീവിതത്തിലും ഒരുമിച്ച് ഒരുക്കുടക്കീഴിൽ സഞ്ചരിക്കും. 'രശ്മി അനിൽ' എന്ന പേരിൽ പത്തുവർഷത്തിനിടെ പ്രസിദ്ധീകരിച്ചത് അഞ്ഞൂറിലേറെ ലേഖനങ്ങളും പതിനഞ്ചിലേറെ പുസ്തകങ്ങളുമാണ്. നിരവധി അഭിമുഖങ്ങളും ഇതിനോടകം സർഗാത്മക സൃഷ്ടികളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദീർഘനാളായുള്ള ഇരുവരുടെയും പ്രണയം രശ്മിയുടെ വീട്ടിൽ അറിയിക്കാൻ മുന്നിട്ടുനിന്നതും ക്യാമ്പസിലെ അധ്യാപിക തന്നെയായിരുന്നു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന ലളിതമായ വിവാഹചടങ്ങിൽ അനിൽകുമാർ രശ്മിക്ക് മിന്നു ചാർത്തി. ഇണക്കങ്ങളും പിണക്കങ്ങളുമായി അവരങ്ങനെ ഇനി ജീവിത വഴിയിലും എഴുത്തിനൊപ്പം സഞ്ചരിച്ച് ഒന്നിച്ചു ഒരേമനസ്സോടെ മുന്നേറും. 2009 ലാണ് കാര്യവട്ടം ക്യാമ്പസിലെ എം എ മലയാള വിഭാഗത്തിൽ ഇരുവരും അഡ്മിഷനെടുത്ത് പഠനത്തിനായി ചേരുന്നത്. അന്ന് മുതൽ തുടങ്ങിയ സൗഹൃദവും ഒന്നിച്ചുള്ള എഴുത്തുമൊക്കെയാണ് ഒടുവിൽ ജീവിതത്തിലും രശ്മിയെയും അനിലിനെയും ചേർത്തുനിർത്തുന്നതിന് കാരണമായത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

ഒരേ ആശയത്തിലുള്ള പുസ്തകങ്ങൾ വായിച്ച് ഒന്നിച്ച് ചർച്ചചെയ്തും തർക്കിച്ചും ശക്തമായ നിലപാടുകൾ ഉറക്കെ വിളിച്ചു പറഞ്ഞുമൊക്കെ തുടങ്ങിയ സൗഹൃദമാണ് പിന്നീട് എഴുത്തിലും ഒറ്റ പേരിലേക്ക് വഴിമാറ്റാൻ സഹായകമായത്. അനിലാണ് രശ്മിയോട് ഒറ്റ പേരിൽ തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാൽ കൊള്ളാമായിരിക്കുമെന്ന ആശയം രശ്മിയുമായി പങ്കുവയ്ക്കുന്നത്. എന്നാൽ, രശ്മി ഇതിന് പച്ചക്കൊടി കാട്ടിയതോടെ രചനകളെല്ലാം ഔദ്യോഗികമായി ''രശ്മി അനിൽ" എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നു.

ആൺ എഴുത്തിലെ ലെസ്ബിയനിസമാണ് ആദ്യം പുറത്തിറങ്ങിയ ലേഖനസമാഹാരം. 2013ൽ ആദ്യ പുസ്തകമായ 'ജനകീയ സിനിമ' പുറത്തിറങ്ങിയതോടെ പിന്നീടങ്ങോട്ട് നിരവധി ലേഖനങ്ങൾ എഴുതാൻ തുടങ്ങി. ഫിലിം ക്രിട്ടിക്സ് അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പരാമർശവും ഇവഴുതിയ പുസ്തകങ്ങളെ തേടിയെത്തി.

'വെള്ളിത്തിരയിലെ ലൈംഗികത'യെന്ന ലേഖനത്തിനായിരുന്നു 2017ൽ കേരള സർക്കാരിൻ്റെ ചലച്ചിത്ര അക്കാദമിയുടെ പുരസ്കാരവും ലഭിച്ചു.കൂടാതെ, 'ചലച്ചിത്രത്തിലെ ദളിത് സ്ത്രീ നിർമ്മിതികൾ 'എന്ന ലേഖനത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡിനും അർഹരായതോടെ ഇരുവരുടെയും സന്തോഷത്തിന് ഇരട്ടിമധുരമായി. ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിനും 'രശ്മി അനിൽ' എന്ന് പേരുള്ള പ്രസിദ്ധീകരണങ്ങൾ അർഹമായി.പ്രശസ്ത ട്രാൻസ്ജെൻഡർ സൂര്യയുടെ ആത്മകഥയെ പ്രമേയമാക്കി പുറത്തിറങ്ങാൻ പോകുന്നതാണ് ഇരുവരുടെയും എറ്റവും പുതിയ രചന.

സൂര്യയെ കുറിച്ചുള്ള ആത്മകഥ പൂർത്തിയാക്കിക്കഴിഞ്ഞാൽ സിനിമ ലോകത്തെ കുറിച്ച് വിശദമായി പഠിച്ച് ലേഖനം എഴുതണമെന്നതാണ് തങ്ങളുടെ അടുത്ത ആഗ്രഹമെന്ന് രശ്മിയും അനിലും പറയുന്നു. എഴുത്തിനൊപ്പം തുടങ്ങി ജീവിതത്തിലും ഒരുമിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇനിയും നിരവധി പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കണമെന്നതാണ് ആഗ്രഹമെന്നും ഇരുവരും 'വൺ ഇന്ത്യ മലയാളത്തോട്' പറഞ്ഞു.

ഇരുവരുടെയും പ്രണയം രശ്മിയുടെ വീട്ടിൽ അറിയിക്കുന്നത് കാര്യവട്ടം ക്യാമ്പസിലെ അധ്യാപികയായിരുന്നു. തുടർന്ന്, വീട്ടുകാരും സമ്മതിച്ചതോടെ രശ്മിയും അനിൽകുമാറും ഡബിൾ ഹാപ്പി. കോട്ടയം കറുകച്ചാൽ സ്വദേശിയാണ് അനിൽകുമാർ. തിരുവനന്തപുരം നേമം ഇടയ്ക്കോട് സ്വദേശിയാണ് രശ്മി. രശ്മി ഇതിനോടകം തന്നെ ഗവേഷണം നേടിയിട്ടുണ്ട്. രചനകൾ പ്രസിദ്ധീകരിക്കാൻ രശമിയുടെയും അനിലിൻ്റെയും കുടുംബവും കട്ടസപ്പോർട്ടുമായി രംഗത്തുണ്ട്.












Click it and Unblock the Notifications