തിരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസ് തകരുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; രാഹുല്‍ മാങ്കൂട്ടത്തില്‍
കണ്ണൂര്‍: കോൺഗ്രസ്സ് ഒരു തിരഞ്ഞെടുപ്പ് പരാജയത്തോടെ തകർന്നടിയും എന്ന് പറഞ്ഞവർക്ക് മുന്നിൽ കൂടി സമരങ്ങളേറ്റെടുത്ത് വിജയിപ്പിച്ച് തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തല്‍. ആലുവയില്‍ മൊഫിയ എന്ന് പെണ്‍കുട്ടി ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെ സ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് ദിവസമായി സമരത്തിലായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒന്ന് ആലോചിച്ച് നോക്കു അൻവർ സാദത്ത് എം എല്‍ എ ആലുവ സ്റ്റേഷനിൽ ചെന്നില്ലായിരുന്നെങ്കിൽ. എല്ലാ ദിനവും പോലെ , ഈ ദിനവും കടന്ന് പോകുമായിരുന്നു, സ്വച്ന്ദവും അഹങ്കാരവുമായി ആലുവ സി ഐ സുധീർ തന്റെ മുന്നിലേക്ക് വരുന്ന പരാതികളോട് ദാർഷ്ഢ്യവും ധിക്കാരത്തോടെയും പെരുമാറുന്നുണ്ടാകുമായിരുന്നു .

ആലുവയുടെ ജനപ്രതിനിധിയും രണ്ട് പെൺമക്കളുടെ പിതാവുമായ അൻവർ സാദത്ത് എം എല്‍ എ അന്ന് അവിടേക്ക് കടന്ന് വരുമ്പോൾ ഉള്ള് പിടഞ്ഞിട്ടുണ്ടാകും, സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി എം പി യുമായ ബെന്നി ബഹനാനും അവിടേക്ക് ഓടിയെത്തുമ്പോൾ ആദ്യം ഓർത്തിരിക്കുക തന്റെ മകളുടെ മുഖമായിരിക്കും, വിദേശ യാത്ര കഴിഞ്ഞ തിരിച്ച് വന്നയുടനെ അൽപം വിശ്രമിക്കാൻ പോലുമിരിക്കാതെ സമരപന്തലിലേക്ക് കുതിച്ചെത്തിയ റോജി എം ജോണിന്റെ ഉള്ളിൽ തിളച്ച രോഷാഗ്നിയായിരിക്കാം.
മൂവർപ്പട സ്റ്റേഷനിൽ സമരമിരിക്കുമ്പോൾ പുറത്ത് പ്രതിഷേധത്തിന്റെ ഉലയിൽ ചാട്ടുളി തീർത്ത എറണാകുളം ഡി സി സിയുടെ അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു മോഫിയയെപ്പോലെ എനിക്കും മൂന്ന് മക്കളുണ്ടെന്ന്, അവരുടെ മുഖമാണവൾക്ക്, നീതി ലഭിക്കും വരെ ഈ തെരുവിലുണ്ടാകുമെന്ന്. ഹൈബി ഈഡൻ എം പി ജലപീരങ്കിയേല്ക്കുമ്പോൾ മനസ്സ് നിറയെ ക്ലാരയുടെ കുറുമ്പായിരിക്കണം.
കോൺഗ്രസിന്റെ പ്രതിഷേധത്തോട് ഐക്യദാർഢ്യവുമായി പി സി വിഷ്ണുനാഥ് എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലും, കെ പി സി സി ഉപാദ്ധ്യക്ഷൻ വി ടി ബൽറാമും, എൽദോസ് കുന്നപ്പള്ളിയും, ടിജെ വിനോദും , ടിജെ സനിഷ് കുമാറും ഓടിയെത്തിയത് അവരിലെ സിരകളിൽ ഓടിയ മനുഷ്യത്വവും കോൺഗ്രസ് പകർന്ന നീതിബോധവുമാണ്.
എംഒ ജോണും , ജെബി മേത്തറും സമാദ്യാവസാനം അവിടെയുണ്ടായിരുന്നു.
മോഫിയ യുടെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തപ്പോൾ സ്റ്റേഷനിലിരുന്ന് പ്രതിഷേധിച്ച ഡീൻ കുര്യാക്കോസ് എം പി യും ഈ മൂവർണ്ണക്കൊടിയിൽ നിന്ന് സമരവീര്യം ആർജ്ജിച്ചെടുത്തതാണ്.അല്ലയോ മുഖ്യമന്ത്രീ എന്റെ സഹോദരി മരിച്ചിട്ടും നിങ്ങൾ മൗനിയായതെന്തേ... നിങ്ങളുടെ സംസാരശേഷി നഷ്ടപ്പെട്ടോയെന്ന് തപിക്കുന്ന ഹൃദയത്തോടെ പൊട്ടിത്തെറിച്ച കെ എസ്യു ക്കാരി മിവയും ചേർന്ന് സൃഷ്ടിച്ച പോരാട്ടത്തിന്റെ ജ്വലനത്തിലാണ് അഹങ്കാരത്തിന്റെ സിംഹാസത്തിൽ ആസനസ്ഥനായ ഭരണാധികാരികൾ ഉരുകിത്തുടങ്ങിയത്. ജലപീരങ്കി ചീറ്റിത്തെറിക്കുമ്പോഴും മൂവർണ്ണപ്പതാക കൈവിടാതെ ഉശിരോടെ നിന്ന വർഗീസേട്ടനും ഈ സമരത്തിന്റെ പ്രതീകമാണ്, പ്രസ്ഥാനത്തിന്റേയും.
സമരമെന്തിനാണെന്ന് ചോദിക്കുന്നവരോട്... നിനക്ക് വേണ്ടി, നിന്റെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടിയാണെന്ന് ഈ ഭരണഘടനാ ദിനത്തിലെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ. സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ. കോൺഗ്രസ്സ് ഒരു തിരഞ്ഞെടുപ്പ് പരാജയത്തോടെ തകർന്നടിയും എന്ന് പറഞ്ഞവർക്ക് മുന്നിൽ കൂടി സമരങ്ങളേറ്റെടുത്ത് വിജയിപ്പിച്ച് തിരിച്ചു വരുന്ന കാഴ്ച്ച കാണുക.












Click it and Unblock the Notifications