വിവാദങ്ങളെ വകവെയ്ക്കാതെ ഇടുക്കിയില്‍ ഒഴിപ്പിക്കൽ തുടരുന്നു..!! ലോറിയും ജെസിബിയും പിടിച്ചെടുത്തു..!!
ഇടുക്കി: വിവാദങ്ങള്‍ക്കിടെ ഇടുക്കിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു സംഘം തടഞ്ഞു. ഒന്നരകിലോമീറ്ററിലധികം വഴിവെട്ടിയെടുത്തതിലാണ് റവന്യു സംഘം നടപടിയെടുത്തത്.
ദേവികുളം അഡീഷണല്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ഒഴിപ്പിക്കല്‍ നടപടി വീണ്ടും തുടങ്ങിയത്. അനധികൃത റോഡ് നിര്‍മ്മാണം തടഞ്ഞ സംഘം ലോറിയും ജെസിബിയും പിടിച്ചെടുക്കുകയും ചെയ്തു.
ഒന്നരക്കിലോ മീറ്ററോളം സ്ഥലത്ത് വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചായിരുന്നു അനധികൃതമായി റോഡ് വെട്ടിയത്. ശാന്തന്‍പാറയിലെ ഏലത്തോട്ടത്തിലായിരുന്നു റോഡ് നിര്‍മ്മാണത്തിന് ശ്രമങ്ങള്‍ നടന്നത്.
എഡിഎമ്മിന്റെ അനുമതിയുണ്ടെന്ന് പറഞ്ഞായിരുന്നു റോഡ് നിര്‍മ്മാണത്തിനുള്ള ശ്രമം നടന്നുവന്നത്. എന്നാല്‍ ചെറിയ വഴിവെട്ടാനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലായിരുന്നു.
ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. നേരത്തെ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് പൊളിച്ച് നീക്കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.