സിനിമ മുഴുവനായും കണ്ടു; ചുരുളി ഉള്‍പ്പടെ ഒരു സിനിമയ്ക്കും യൂത്ത് കോണ്‍ഗ്രസ്സ് എതിരല്ലെന്ന് റിജില്‍ മാക്കുറ്റി
കണ്ണൂര്‍ : ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ ആണ് രംഗത്തെത്തിയത് . ശുദ്ധ തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത് .

എന്നാല്‍ ഇപ്പോഴിതാ ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ചുരുളി ഉള്‍പ്പടെ ഒരു സിനിമയ്ക്കും യൂത്ത് കോണ്‍ഗ്രസ് എതിരല്ലെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ഒരു കഥാപാത്രത്തെയോ അഭിനേതാവിനെയോ വൈര്യനിര്യാതന ബുദ്ധിയോടെ എതിര്‍ക്കുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ,

ചുരുളി ഉള്‍പ്പടെ ഒരു സിനിമയ്ക്കും യൂത്ത് കോണ്‍ഗ്രസ്സ് എതിരല്ല. ഒരു കഥാപാത്രത്തെയോ അഭിനേതാവിനെയോ വൈര്യനിര്യാതന ബുദ്ധിയോടെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. മഹാരാജാസ് കോളേജ് ഇതി വൃത്തമാക്കി എടുത്ത മെക്‌സിക്കന്‍ അപരാത എന്ന സിനിമ യഥാര്‍ത്ഥ സംഭവത്തെ പൂര്‍ണ്ണമായും വളച്ചൊടിച്ച് എടുത്ത സിനിമയാണ്. യഥാര്‍ത്ഥത്തില്‍ ഇര കെഎസ്യുക്കാരനായിരുന്നു പക്ഷേ സിനിമയില്‍ വില്ലന്‍ കെഎസ്യുക്കാരനും നായകന്‍ എസ്എഫ്‌ഐക്കാനുമായിരുന്നു.

ക്ലാസ്‌മേറ്റ്‌സ് ഉള്‍പ്പടെ അത്തരത്തില്‍ ഒരു പാട് ഞങ്ങളെ പരിഹസിക്കുന്ന ഒത്തിരി സിനിമകള്‍ വന്നിറ്റുണ്ട്. ഞങ്ങള്‍ ആരും അത്തരം സിനിമകള്‍ക്ക് എതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ചാനല്‍ ഇന്ന് ചുരളി സിനിമ ചര്‍ച്ചക്ക് എടുത്തപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോഴാണ് സിനിമ മുഴുവനായും കണ്ടത്. സിനിമ തുടങ്ങിയത് മുതല്‍ അവസാനം വരെ എല്ലാ കഥാപാത്രങ്ങളും തെറി മാത്രമാണ് പറയുന്നത്.

തെറി വിളിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല. സ്ത്രീകൾക്ക് എതിരെ ഒരു പാട് ഹീനമായ പരാമർശങ്ങൾ സിനിമയിൽ ഉണ്ട്. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭയിൽ മൽസരിച്ച ഇന്നത്തെ കെ പി സി സി അദ്ധ്യക്ഷൻ ശ്രി കെ സുധാകരൻ എം പിയുടെ തിരഞ്ഞെടപ്പ് പരസ്യചിത്രത്തിൽ ഓള് എന്ന പരമാർശം ഉണ്ടായപ്പോൾ ചന്ദ്രഹാസം ഇളക്കി പ്രതിഷേധിച്ച സാംസ്കാരിക പ്രവർത്തകർ ഈ സിനിമ ഒന്നു കാണുന്നത് നന്നായിരിക്കും.

സ്വഭാവികമായും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഏത് സിനിമയെ കുറിച്ചും അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. അതിന് ഇപ്പോള്‍ സോഷ്യല്‍ മീഢിയ പരിസരത്ത് അതിനുള്ള സ്വാതന്ത്യമുണ്ട്. ചുരുളി സിനിമ സമൂഹത്തിന് നല്‍കുന്ന പോസിറ്റീവും നെഗറ്റീവുമായ സന്ദേശത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം - റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെയും ചുരുളിയുമായി ബന്ധപ്പെട്ട് റിജില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഇനി ചുരളി സിനിമയാണ് സാംസ്‌കാരിക കേരളത്തിന്റെ മുഖ മുദ്ര. ശുംഭന്‍ എന്ന വാക്കിന് സ്വയം പ്രകാശിക്കുന്നവന്‍ എന്ന അര്‍ത്ഥം കണ്ടെത്തിയത് അഭിനവ ഭാഷ പണ്ഡിത ശിരോമണി ശുംഭന്‍ ജയരാജനായിരുന്നു. അതിനാല്‍ ചുരുളി സിനിമയലെ പച്ച തെറി ഡയലോഗുകള്‍ക്ക് പുതിയ അര്‍ത്ഥം കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പമന്ത്രി ജയരാജനെ തന്നെ ആ ദൗത്യം ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കേരള പതിപ്പ് ചുരുളി എന്നാണ് അദ്ദേഹം അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications