സ്കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്ക്, പാതിവഴിയില്‍ അപകടം;ലക്ഷ്യത്തിലെത്താതെ അനസ് വിടപറഞ്ഞു
ലക്ഷ്യത്തിലെത്തുന്നതിന് തൊട്ട് മുമ്പ് അനസിനെ മരണം തട്ടിയെടുത്തു. രണ്ടുമാസത്തെ യാത്രയുടെ സന്തോഷം പങ്കുവെച്ച് വീഡിയോ പങ്കുവെച്ചതിനു തൊട്ടുപിന്നാലെയാണ് ഹരിയാനയിലെ റോഡില്‍ അനസ് തന്‍റെ ലക്ഷ്യം ബാക്കിയാക്കി മടങ്ങിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റിങ് ബോര്‍ഡില്‍ യാത്ര നടത്തി റെക്കോര്‍ഡ് ഇടുക എന്നതായിരുന്നു അനസിന്റെ സ്വപനം.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് ഹജസ് തന്‍റെ യാത്രയുടെ 64-ാം ദിവസമാണ് ഹരിയാനയിലെ പിങ്ചോറില്‍ വെച്ച് അപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച കൂടി യാത്ര നടത്തിയാല്‍ അനസിന് തന്‍റെ ലക്ഷ്യം കൈപിടിയിലൊതുക്കാൻ സാധിക്കുമായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപ്രതീക്ഷിതമായെത്തിയ ടാങ്കര്‍ലോറി അപകടം.
അടിക്ക് തിരിച്ചടിക്ക് ചൈന, യുദ്ധവിമാനങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചു, തായ്വാനുമായി ഏറ്റുമുട്ടല്‍?
image courtesy:instagram/anashajas
'ഹലോ ഗയ്‌സ് ഞാന്‍ അനസ് ഹജാസ്, എല്ലാവര്‍ക്കും സുഖം തന്നെയെന്ന് കരുതുന്നു. ഞാന്‍ സ്‌കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് പോവുകയാണ്. ഞാന്‍ ഇപ്പോഴുള്ളത് ഹരിയാനയിലെ അമ്പല എന്ന സ്ഥലത്താണ്. ഇതുവരെ എല്ലാം സേഫ് ആയി പോയിക്കൊണ്ടിരിക്കുന്നു. ഇനിയൊരു പത്ത് പതിനഞ്ച് ദിവസം കൂടിയെടുക്കും കശ്മീരിലേത്താന്‍. ഇവിടെ രാവിലെയെല്ലാം മഴയാണ്. നല്ല ഭക്ഷണം കഴിച്ച് വിവിധ ആളുകളെ കണ്ട് യാത്ര തുടരുന്നു.' അവസാന വീഡിയോയില്‍ അനസ് ഇങ്ങനെ പറഞ്ഞ് നിര്‍ത്തുന്നു.
image courtesy:instagram/anashajas
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്ര എന്നും അനസിന്‍റെ സ്വപ്‌നമായിരുന്നു. മറ്റ് വാഹനങ്ങളിലുമൊക്കെയായി കശ്മീരിലേക്ക് ആളുകള്‍ പോവാറുണെങ്കിലും സ്‌കേറ്റിങ് ബോര്‍ഡില്‍ പോയി ചരിത്രമെഴുതുകയെന്നതായിരുന്നു അനസിന്‍റെ ലക്ഷ്യം. കഴിഞ്ഞ മെയ് 29നാണ് തന്‍റെ സ്വപ്‌ന യാത്ര ആരംഭിച്ചത്. സ്കേറ്റിങ്ങില്‍ സമ്മാനം വാരിക്കൂട്ടിയപ്പോഴെല്ലാം കൊണ്ടു നടന്ന മോഹവും പേറിയാണ് അനസ് തന്‍റെ യാത്ര തുടങ്ങിയത്.
image courtesy:instagram/anashajas
കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തു. അതിനുശേഷണാണ് ചെറിയൊരു സമ്പാദ്യവുമായി അനസ് യാത്ര ആരംഭിച്ചത്. എല്ലാ ജോലികളും ഉപേക്ഷിച്ചാണ് ഈ 31കാരൻ യാത്രക്കൊരുങ്ങിയത്.മാസങ്ങളുടെ കാത്തിരിപ്പോ പദ്ധതികളോ ഒന്നുമില്ലാതെയായിരുന്നു യാത്ര. യാത്ര പുറപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ഇതിനെക്കുറിച്ച് ചിന്തിച്ചതെന്നും അനസ് പറഞ്ഞിരുന്നു.
image courtesy:instagram/anashajas
അനസ് സ്കേറ്റിങ് ബോർഡ് ആദ്യമായി സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. കോച്ചിങ്ങിന് പോകാതെ യൂട്യൂബ് നോക്കി സ്വന്തം പ്രയത്നത്തിലൂടെയായിരുന്നു പഠനം. ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഒരുവർഷത്തോളമെടുത്തെു. നാട്ടിലെ നിരപ്പായ റോഡുകളിൽ രാവിലെയും വൈകീട്ടും പരിശീലിച്ചു. സ്കേറ്റിങ് ബോർഡ് മെയ്വഴക്കമായതോടെ നാട്ടിലെ റോഡുകളിൽ യാത്രചെയ്യുന്ന ദൂരവും അനസ് വര്‍ധിപ്പിച്ചു. പിന്നീടായിരുന്നു സ്വപ്നയാത്രയുടെ പദ്ധതി തയ്യാറാക്കിയത്.
image courtesy:instagram/anashajas
ഒരു ദിവസം 40 കി.മി ദൂരമായിരുന്നു അനസിന്റെ യാത്ര. പിന്നെ വിശ്രമം. 64 ദിവസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യത്തിലെത്താന്‍ അനസിന് 600 കി.മീ താഴെ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോര്‍ പൊലീസ് സ്‌റ്റേഷന് പരിസരത്തുവെച്ച് പാഞ്ഞടുത്ത ടാങ്കര്‍ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
image courtesy:instagram/anashajas
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച ടാങ്കര്‍ ലോറി നിര്‍ത്താതെ പോയതിനാല്‍ വാഹനത്തെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. യാത്രയ്ക്കിടെ ഹരിയാനയില്‍ നിന്ന് പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണ വാര്‍ത്ത സഹോദരനെ അറിയിച്ചത്. ബന്ധുക്കള്‍ ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് കൂനന്‍ വേങ്ങയില്‍ അലിയാര് കുഞ്ഞിന്റെ മകനാണ് അനസ് ഹജാസ്.
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍