നെൽവയലുകളുടെ സംരക്ഷണം ലക്ഷ്യം, സംസ്ഥാനത്ത് നെൽകൃഷിക്ക് റോയൽറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷിക്ക് റോയൽറ്റി നൽകാൻ പിണറായി വിജയൻ സർക്കാർ. നെൽവയലുകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയിലെ ഒരു പ്രധാനപ്പെട്ട വാഗ്ദാനം കൂടി പാലിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
'നെല്‍കൃഷിയ്ക്കനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് നാളെ തുടക്കമാവുകയാണ്. അതും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുന്നു. നാട്ടിലെ നെല്‍കൃഷി നഷ്ടമാണ് എന്ന പേരില്‍ കൃഷിനിലം തരിശിടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാര്‍ഷിക കേരളത്തിന്‍റെ മുഖച്ഛായ മാറ്റാനുള്ള ഈ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥമായ ഇടപെടലുകളുടെ തുടര്‍ച്ചയാണ്. 3909 കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്‍റെ വിതരണമാണ് നാളെ നടക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കള്‍ക്കു ആനുകൂല്യം നല്‍കുന്നത്. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നില ഉടമകള്‍ക്കാണ് ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും ഇനി മുതല്‍ റോയല്‍റ്റി ലഭിക്കും.
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന എല്ലാ ഭൂഉടമകളും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകള്‍ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്കും റോയല്‍റ്റി അനുവദിക്കും. നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ സ്വന്തമായോ, ഏജന്‍സികള്‍ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നല്‍കും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്' എന്നും മുഖ്യമന്ത്രി കുറിച്ചു.












Click it and Unblock the Notifications