പോലീസിന്റെ മൈക്കും എടുത്ത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി സന്നിധാനത്ത്; വൻ വിവാദത്തിന് തുടക്കം
സന്നിധാനം: ശബരിമലയില്‍ ആര്‍എസ്എസ്/ബിജെപി നേതാക്കള്‍ ക്യാമ്പ് ചെയ്യുന്നത് നേരത്തെ തന്നെ വലിയ വിവാദത്തിന് വഴിവച്ചതാണ്. സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സംഘപരിവാറുകാര്‍ ആണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സന്നിധാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസിന്റെ മെഗാ ഫോണ്‍ ഉപയോഗിച്ച് സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ പോലീസ് തന്നെ തടയും എന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്.
സന്നിധാനത്ത് കുഞ്ഞിന്റെ ചോറൂണിനെത്തിയ അമ്പത് കഴിഞ്ഞ സ്ത്രീകളെ പോലും തടയുന്ന സാഹചര്യം ആയിരുന്നു ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുന്ന കാഴ്ചയും കണ്ടു. ഈ സാഹചര്യത്തില്‍ ആയിരുന്നു വത്സന്‍ തില്ലങ്കേരി പോലീസിന്റെ മെഗാ ഫോണും കൈയ്യിലെടുത്ത് അനുയായികളോട് സംസാരിച്ചത്.

കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ്
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവാണ് വത്സന്‍ തില്ലങ്കേരി. കണ്ണൂരിലെ പല അക്രമ സംഭവങ്ങളിലും വത്സന്‍ തില്ലങ്കേരിയുടെ പേര് ആരോപിക്കപ്പെട്ടിട്ടുണ്ട്. വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് എത്തിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ഇടതുഅനുഭാവികള്‍ വലിയ തോതില്‍ ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു.

വന്നത് ഭക്തരായിട്ട്
തങ്ങള്‍ ഇവിടെ വന്നിട്ടുള്ളത് ഭക്തന്‍മാര്‍ ആയിട്ടാണ്. ഇവിടെ ചില ആളുകള്‍, അഞ്ച് പത്ത് ആളുകള്‍, ഈ കൂട്ടത്തില്‍ കുഴപ്പം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ ആരും വീണുപോകാന്‍ പാടില്ലെന്നായിരുന്നു പോലീസിന്റെ മൈക്കിലൂടെ വത്സന്‍ തില്ലങ്കേരിയുടെ ആഹ്വാനം.

ആചാരലംഘനം തടയാന്‍ പോലീസുണ്ട്
ആചാര ലംഘനം ഇവിടെ നടക്കില്ലെന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. അതിന് ഇവിടെ പോലീസും നമ്മുടെ വളണ്ടിയര്‍മാരും ഉണ്ടെന്നും തില്ലങ്കേരി പറഞ്ഞു. പമ്പ മുതല്‍ ഇതിനുള്ള സംവിധാനങ്ങളുണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ലെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ആവശ്യമില്ലാതെ വികാരാധീനരാകരുത്
നമ്മള്‍ ആവശ്യമില്ലാതെ വെറുതേ വികാരാധീനരാകേണ്ട കാര്യമില്ലെന്നാണ് അണികളോട് വത്സന്‍ തില്ലങ്കേരി പറഞ്ഞ മറ്റൊരു കാര്യം. പ്രായപരിധിക്ക് പുറത്തുള്ള സ്ത്രീകള്‍ എത്തുമ്പോള്‍ അവര്‍ക്ക് ദര്‍ശനം നടത്താന്‍ സഹായം ചെയ്യണം എന്നും പറഞ്ഞു.

അവരുടെ കെണിയില്‍ വീഴരുത്
സന്നിധാനത്ത് സംഘര്‍ഷം സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരുടെ കെണിയില്‍ വീഴാന്‍ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അണികളോടുള്ള ചോദ്യം. അങ്ങനെയല്ലെങ്കില്‍, എല്ലാവരും സ്വയം വളണ്ടിയര്‍മാരായി മാറി നല്ല രീതിയില്‍ പെരുമാറണം എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ആവശ്യമുണ്ടെങ്കില്‍ എല്ലാവരേയും വിളിക്കും
ഒരൊച്ച കേള്‍ക്കുമ്പോള്‍ അങ്ങോട്ടോടുക, മറ്റൊരു ഒച്ച കേള്‍ക്കുമ്പോള്‍ അങ്ങോട്ട് ഓടുക... ഈ പരിപാടി വേണ്ട. ആചാരലംഘനം തടയാനുള്ള സംവിധാനം ഇപ്പോഴിവിടെ ഉണ്ട്. അത് അല്ലാതെ, എല്ലാവരുടേയും ആവശ്യം വരുന്ന ഒരു സാഹചര്യം വന്നാല്‍ എല്ലാവരേയും വിളിക്കും എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
വീഡിയോ കാണാം
വത്സന്‍ തില്ലങ്കേരി പോലീസിന്‍റെ മൈക്ക് ഉപയോഗിച്ച് പ്രസംഗിക്കുന്നതിന്റെ വീഡിയോ കാണാം












Click it and Unblock the Notifications