ശബരിമല: 'കുഞ്ഞുങ്ങളോട് സർക്കാർ ക്രൂരതയെന്ന് കോണ്‍ഗ്രസ്': വ്യാജ പ്രചരണം, നിർത്തിപ്പൊരിച്ച് നെറ്റിസണ്‍സ്
സംഘപരിവാർ പ്രൊഫൈലുകള്‍ക്ക് പിന്നാലെ ശബരിമലയെച്ചൊല്ലി വ്യാജ പ്രചരണവുമായി കോണ്‍ഗ്രസും. തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന തമിഴ്നാട് സ്വദേശിയായ ബാലന്റെ ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് പ്രൊഫലിലെ വ്യാജ പ്രചരണം. 'അയ്യനെ തൊഴാന്‍ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്ക്രിയമായ നവകേരള സർക്കാറിന്റെ ക്രൂരത' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ സംഘപരിവാർ അനുകൂല പ്രൈഫൈലുകളും ഈ ചിത്രം ഉപയോഗിച്ച് വ്യാപകമായ രീതിയില്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രൊഫൈല്‍ തന്നെ ഈ വ്യാജ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് ബോക്സില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക വിമർശനവും നടക്കുന്നുണ്ട്. വ്യാജ പ്രചരണം പിന്‍വലിച്ച് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നാണ് പലരുടേയും ആവശ്യം.

സംഘ പരിവാർ പ്രൊഫൈലുകള്‍ നടത്തുന്ന വ്യാജ പ്രചരണം കോണ്‍ഗ്രസ് നേതൃത്വം തന്നെ ഏറ്റെടുത്തിരിക്കുന്നുവെന്ന വിമർശനവും ശക്തമാണ്. യഥാർത്ഥതില്‍ അല്‍പ്പനേരത്തേക്ക് മാത്രം പിതാവിനെ കാണാതായതായിരുന്നു കുഞ്ഞിന്റെ കരച്ചിലിന് ഇടയാക്കിയത്. പൊലീസ് കുഞ്ഞിനെ ആശ്വസിപ്പിക്കുകയും പിതാവിനെ ഉടന്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതാണ് പൊലീസിന്റെ ക്രൂരത എന്ന നിലയില്‍ അവതരിപ്പിക്കുന്നത്.
അതേസമയം, ശബരിമലയുടെ പേരില്‍ വ്യാജ പ്രചരണം നടത്താന്‍ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇല്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിക്കുറുകൾ കുട്ടികളുമായി പുണ്യ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പ ഭക്തന്മാരുടെ സങ്കടം സർക്കാർ മനസ്സിലാക്കുന്നില്ല എന്നത് വേദനാജനകമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ യു ഡി എഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications