കേരളം പിടിക്കാന്‍ അമിത് ഷാ എത്തി; സിപിഎമ്മിൽ നിന്നും കോൺഗ്രസ്സിൽ നിന്നും പ്രമുഖരെ ചാടിക്കും?
തിരുവനന്തപുരം: കേരളം ശബരിമല വിവാദത്തില്‍ കത്തി നില്‍ക്കുമ്പോള്‍ ആണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിയെ ഏറ്റവും വലിയ ശക്തിയാക്കിമാറ്റിയ നേതാവ് എന്ന ആത്മവിശ്വാസം പേറുന്ന അമിത് ഷായെ സംബന്ധിച്ച് കേരളം എന്നും ബാലികേറാ മല ആയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിക്കാന്‍ ആയെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കേരളത്തില്‍ ബിജെപിക്ക് ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയാവില്ലെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ത്രിപുരയില്‍ കോണ്‍ഗ്രസ്- സിപിഎം നേതാക്കളെ ഒറ്റ രാത്രികൊണ്ട് മറുകണ്ടം ചാടിക്കാന്‍ ആയെങ്കില്‍, അത് കേരളത്തിലും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോഴുള്ളത്. അതിന് പറ്റിയ അന്തരീക്ഷം ആണ് ശബരിമല വിവാദത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നും ബിജെപി കരുതുന്നു.
കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ആയ ജി രാമന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നുകഴിഞ്ഞു. കോണ്‍ഗ്രസ്സിലും സിപിഎമ്മിലും ആടി നില്‍ക്കുന്നവരെ ഒന്നടങ്കം കൂടെ കൂട്ടുക എന്ന ലക്ഷ്യത്തോടെ ആണ് അമിത് ഷാ ഇത്തവണ കേരളത്തിലെത്തുന്നത് എന്ന ചര്‍ച്ചയും ചൂടുപിടിച്ചുകഴിഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലാണ് അമിത് ഷാ വിമാനമിറങ്ങിയത്.

എന്തിന് വരുന്നു?
പ്രധാനമായും രണ്ട് പരിപാടികളാണ് അമിത് ഷായ്ക്ക് കേരളത്തില്‍ ഉള്ളത്. കണ്ണൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ശിവഗിരിയിലെ മഹാസമാധി നവതി ആഘോഷവും. ഇതിന് പുറമേ എന്‍ഡിഎ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളം ഇളക്കിമറിച്ചു
കേരളത്തില്‍ ബിജെപിയ്ക്ക് ഇതുവരെ കിട്ടാത്ത പിന്തുണയാണ് ശബരിമല വിഷയത്തില്‍ കിട്ടിയിരിക്കുന്നത്. ബിജെപി കൂടി നേതൃത്വം വഹിക്കുന്ന സമരത്തില്‍ ജനപങ്കാളിത്തം അവിശ്വസനീയമാം വിധം ഉയര്‍ന്നിരുന്നു. കേരളം പിടിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ സാഹചര്യം വേറെ ഇല്ലെന്ന വിലയിരുത്തലില്‍ ആണ് സംഘപരിവാര്‍ നേതൃത്വം ഇപ്പോള്‍.

ചാണക്യ തന്ത്രത്തില്‍ മിടുക്കന്‍
മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിച്ചത് എതിര്‍പക്ഷത്തെ നേതാക്കളെ ചാക്കിട്ടുപിടിച്ചാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളുടെ എല്ലാം പിന്നിലെ ബുദ്ധി കേന്ദ്രം അമിത് ഷാ ആണെന്നാണ് പലരും പറയുന്നത്. ആ അമിത് ഷാ ആണ് ഇപ്പോള്‍ ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിലേക്ക് വരുന്നത്.

ആടി നില്‍ക്കുന്ന കോണ്‍ഗ്രസ്സുകാര്‍
ശബരിമല വിവാദത്തില്‍ ബിജെപിയേക്കാള്‍ മുമ്പ് പ്രതിഷേധവും ആയി എത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ആയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും ഒക്കെ തന്നെയാണ് മുന്‍ പന്തിയില്‍ നിന്നത്. എന്നാല്‍ ഇവരെ പോലും ഞെട്ടിക്കുന്ന നിലപാടുകളുമായി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ എതിര്‍പ്പുകളെ എങ്ങനെ ബിജെപിയ്ക്ക് അനുകൂലമാക്കി മാറ്റാം എന്നാണ് ഇപ്പോള്‍ ബിജെപി ചിന്തിക്കുന്നത്.

സുധാകരന്‍ പോകുമോ?
കണ്ണൂരിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ബിജെപിയില്‍ ചേരുമെന്ന രീതിയില്‍ പല തവണ വാര്‍ത്തകള്‍ വന്നിരുന്നു. ശബരിമല വിവാദത്തില്‍ ബിജെപി നേതാക്കളേക്കാള്‍ ശക്തമായി രംഗത്തെത്തിയ ആളായിരുന്നു സുധാകരന്‍. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകുക എന്ന ഒരു കാര്യത്തിന് സുധാകരന്‍ മുതിര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജയ് തറയില്‍
കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സമരത്തിന് ശക്തമായ പിന്തുണ നല്‍കുന്ന ആളാണ് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍. രാഹുല്‍ ഈശ്വരിനെ ബലികൊടുക്കാന്‍ അനുവദിക്കില്ലെന്ന് വരെ അജയ് തറയില്‍ പറഞ്ഞിരുന്നു. അജയ് തറയില്‍ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്ന നേതാവാണ് എന്ന രീതിയില്‍ ഇപ്പോള്‍ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അമിത് ഷായുടെ സന്ദര്‍ശനത്തില്‍ എന്ത് സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത്.

രാമന്‍ നായര്‍
കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനും ആണ് ജി രാമന്‍ നായര്‍. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രാമന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനിടെ രാമന്‍ നായര്‍ ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നു. അമിത് ഷാ രാമന്‍ നായരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മില്‍ നിന്നും ആളെത്തും?
പല പാര്‍ട്ടികളില്‍ നിന്നായി പ്രമുഖര്‍ ബിജെപിയിലേക്ക് എത്തും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായും പാര്‍ട്ടിയുമായും ഇടഞ്ഞു നില്‍ക്കുന്ന ആളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ഇദ്ദഹം സിപിഎമ്മിന്റെ പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്. പത്മകുമാറും ബിജെപിയിലേക്ക് പോകും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

എന്‍എസ്എസിനേയും കൂട്ടും
കേരളത്തില്‍ ബിജെപിയ്ക്ക് സ്വാധീനിക്കാന്‍ കഴിയാതെ പോയ ജാതി സംഘടനയാണ് എന്‍എസ്എസ്. ഇത്രയും നാളും ബിജെപി നേതൃത്വത്തെ കാണാന്‍ പോലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ നാമജപ സമരവുമായി ആദ്യം രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍എസ്എസ്, ബിജെപിയുമായി സഹകരിക്കാനും സാധ്യതയുണ്ട്. അമിത് ഷായുടെ ആഗമനോദ്ദേശത്തില്‍ ഇതും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവഗിരി മഠം
എസ്എന്‍ഡിപിയുടെ രാഷ്ട്രീയ സംഘടനയായ ബിഡിജെഎസ് ഇപ്പോള്‍ എന്‍ഡിഎയില്‍ ആണുള്ളത്. പ്രതീക്ഷിച്ച നേട്ടം ഒന്നും ഇതുകൊണ്ട് ബിജെപിക്ക് ഉണ്ടായില്ലെങ്കിലും എസ്എന്‍ഡിപിയെ അവഗണിക്കാന്‍ ആവില്ല. ഇതോടൊപ്പം തന്നെ ശിവഗിരിയിലെ സന്യാസി സമൂഹത്തേയും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യവും അമിത് ഷായുടെ സന്ദര്‍ശനത്തിനുണ്ട്.

എല്ലാം അമിത് ഷാ തീരുമാനിക്കും
ശബരിമല വിഷയം ഇപ്പോള്‍ വീണ്ടും കോടതിയുടെ മുന്നിലാണ്. മണ്ഡലകാലത്ത് നട തുറക്കുന്നതിന് മുമ്പ് കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടേക്കും. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഈ സാഹതര്യത്തില്‍, കേരളത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ അമിത് ഷാ തീരുമാനം എടുക്കും എന്നാണ് സൂചന.

മഞ്ചേശ്വരം പിടിക്കാന്‍
മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് അന്തരിച്ച സാഹചര്യത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണം നേരിയ വ്യത്യാസ്തില്‍ ആയിരുന്നു കെ സുരേന്ദ്രന്‍ ഇവിടെ പരാജയപ്പെട്ടത്. ഈ സമയത്ത് ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അവിടെ ഈസി വാക്കോവര്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. ഇക്കാര്യത്തിലും അമിത് ഷായുടെ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

ശ്രീധരന്‍ പിള്ളയ്ക്ക് ക്രെഡിറ്റ്
ശബരിമല വിധി വന്ന ഉടന്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ആളായിരുന്നു ശ്രീധരന്‍ പിള്ള. പാര്‍ട്ടി ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്ത് വരികയായിരുന്നു ശ്രീധരന്‍ പ്ിള്ള. അതിന് ശേഷം ഉണ്ടായ മുന്നേറ്റത്തിന്റെ ക്രെഡിറ്റും ഇപ്പോള്‍ ശ്രീധരന്‍ പിള്ളയ്ക്ക് സ്വന്തമാണ്.

പരാതികള്‍ കേള്‍ക്കുമോ
ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി പോലീസ് ഇതുവരെ രണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ വരെ കെട്ടി വയ്‌ക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേസില്‍ പെട്ടവരെ സഹായിക്കാന്‍ നേതൃത്വം എത്തുന്നില്ല എന്ന പരാതിയും ബിജെപിയുടെ ഉള്ളില്‍ നിന്നുണ്ട്. ഈ പരാതി അമിത് ഷായുടെ മുന്നിലെത്തുമോ എന്നതും നിര്‍ണായകമാണ്.












Click it and Unblock the Notifications