ആദ്യം സമരം നിർത്തി, പിന്നെ വീണ്ടും തുടങ്ങി!!! ഇനി എഎന്‍ രാധാകൃഷ്ണൻ നിരാഹാരം കിടക്കും, സന്നിധാനത്തല്ല
കൊച്ചി: ശബരിമലയിലെ സമരത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങുന്നു എന്ന വാര്‍ത്തകള്‍ ആയിരുന്നു ആദ്യം വന്നത്. ശബരിമലയില്‍ സമരം നടത്തിയിരുന്നത് തങ്ങളെല്ലെന്നും അത് കര്‍മസമിതി ആയിരുന്നു എന്നും ഒക്കെയാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. സന്നിധാനത്ത് സമരം ചെയ്യുക എന്നത് തങ്ങളുടെ പരിപാടിയല്ലെന്നും അതിന് പിന്തുണ നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിണറായി സര്‍ക്കാരിന്‍റെ നടപടിയില്‍ മുട്ടുമടക്കി ബിജെപി! ഇനി ശബരിമലയില്‍ സമരത്തിനില്ല
എന്തായാലും ശബരിമല സമരത്തിന് പിന്നില്‍ ബിജെപി തന്നെ ആയിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇപ്പോള്‍ അഴിയെണ്ണിക്കൊണ്ടിരിക്കുകയും ആണ്.
പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!!! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം... ട്രോൾ പൂരം!!!
ബിജെപി സമരം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കും വഴിവച്ചു. എന്നാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കുന്നില്ലെന്നാണ് ഒടുവില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുള്ളത്. അടുത്തതായി എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം ആണ് പദ്ധതി.
എഎന്‍ രാധാകൃഷ്ണന്‍
ബിജെപിയുടെ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എഎന്‍ രാധാകൃഷ്ണന്‍. ഡിസംബര്‍ മൂന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ എഎന്‍ രാധാകൃഷ്ണന്‍ 15 ദിവസം നിരാഹാര സമരം ഇരിക്കും എന്നാണ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുള്ളത്.
എന്തിനാണ് സമരം?
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, സന്നിധാനത്ത് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓരോ ദിവസവും ഓരോ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും എന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
അപ്പോള്‍ സ്ത്രീ പ്രവേശനം?
ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുന്നതിനെതിരെ ആയിരുന്നു ബിജെപിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സുപ്രീം കോടതി വിധിയ്‌ക്കെതിരെ എന്ന് പരസ്യമായി പറയാതെ, സംസ്ഥാന സര്‍ക്കാരിനെതിരെ ആയിരുന്നു സമരം. എന്നാല്‍ ഈ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സ്ത്രീ പ്രവേശനത്തെ കുറിച്ച് ബിജെപി നേതാക്കള്‍ ഒന്നും തന്നെ പറയുന്നില്ല.
അറസ്റ്റിലായവരോ?
സ്ത്രീ പ്രവേശനം തടയുന്നതിനായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും എല്ലാം ഒരുപാട് സമരങ്ങളും അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു. അതിന്റെ പേരില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്. പലരും ഇപ്പോഴും ജയിലില്‍ ആണ്. അതില്‍ തീരുമാനമൊന്നും ആകും മുമ്പ് സമരത്തിന്റെ ആവശ്യം മാറ്റിമറിച്ചതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന വ്യാപകം
നിലവില്‍ സന്നിധാനത്തും ശബരിമല പരിസര പ്രദേശങ്ങളിലും മാത്രം ആയിരുന്നു കാര്യമായ സമരങ്ങള്‍ നടന്നത്. എന്നാല്‍ ഇത് സംസ്ഥാന വ്യാപകമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പഞ്ചായത്ത് തലം മുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഇത് സമരമാണോ?
സമരത്തിന്റേയും പ്രതിഷേധ പരിപാടികളുടേയും ഭാഗമായി മറ്റ് ചില പരിപാടികളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ശബരിമലയെ സംരക്ഷിക്കുന്നതിനായി ഒരു കോടി ഒപ്പ് ശേഖരണം ആണ് അതില്‍ പ്രധാനം. പഞ്ചായത്തുകള്‍ തോറും അയ്യപ്പ ഭക്ത സദസ്സുകള്‍ സംഘടിപ്പിക്കുക, ഗുരുസ്വാമിമാരെ ആദരിക്കുക തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടത്തുന്നുണ്ട്.
കൃത്യമായ പദ്ധതി
സമരം നയിക്കാന്‍ കൃത്യമായ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശിനാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളുടെ ഏകോപന ചുമതല. ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍മാരായി ജെആര്‍ പത്മകുമാറിനേയും സജീവിനേയും ശിവന്‍കുട്ടിയേയും നിയോഗിച്ചിട്ടുണ്ട്.