ഓഖി ദുരന്തം: ശബരിമല നട അടച്ചുവെന്ന് പ്രചാരണം.. തീർത്ഥാടകർ ആശങ്കയിൽ
പത്തനംതിട്ട: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. സുനാമി വന്നെന്നും 12 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞെന്നും നൂറ് കണക്കിന് പേര്‍ മരിച്ചുവെന്നുമൊക്കെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കപ്പെട്ടത്. ഇപ്പോള്‍ ശബരിമലയുടെ പേരിലും വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശബരിമല നട അടച്ചു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇതോടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ഫോണ്‍കോളുകള്‍ സന്നിധാനത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഒഴുകുകയാണ്. വാര്‍ത്ത പ്രചരിച്ചതോടെ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
മുകേഷിന് തെറി, കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും കൂവല്‍! നാണംകെട്ട് പിണറായിയും കൂട്ടരും
ശബരിമലയിലേക്ക് വരാനിരിക്കുന്ന തീര്‍ത്ഥാടകരാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം ബോര്‍ഡുകള്‍ വഴിയടക്കം പ്രതിരോധിക്കാനാണ് ശബരിമല അധികൃതരുടെ തീരുമാനം. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കാരണം പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പമ്പയില്‍ കുളിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ശബരിമലയിലേക്ക് രാത്രിയാത്ര ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കനത്ത മഴയിലും കാറ്റിലും മണ്ണിടിച്ചലിനും മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയുള്ളതിനാലാണ് ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേനയും തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.