ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു; ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറിയും പാർട്ടി വിട്ടു
പത്തനംതിട്ട: ശബരിമല വിഷയത്തിലെ ബിജെപി നിലപാടിനച്ചൊല്ലി പാർട്ടിയിൽ പൊട്ടിത്തെറി തുടരുന്നു. ശബരിമല വിഷയത്തിൽ അടിക്കടി ഉണ്ടാകുന്ന നിലപാട് മാറ്റങ്ങളും ദുർബലമായ പ്രതിരോധങ്ങളുമാണ് അണികളെ പ്രകോപിപ്പിക്കുന്നത്. ശബരിമല സമരം ആയുധമാക്കി മറ്റു പാർട്ടികളിലെ വിശ്വാസികളായ പ്രവർത്തകരെ സ്വന്തം പാളയത്തിൽ എത്തിക്കാമെന്നാണ് ബിജെപി പ്രതീക്ഷിച്ചത്. കോൺഗ്രസ് നേതാവ് രാമൻ നായരെ പാർട്ടിയിലെത്തിച്ച് ആദ്യഘട്ടത്തിൽ ഈ നീക്കങ്ങൾ വിജയം കാണുകയും ചെയ്തു.
എന്നാൽ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം അവസാനിക്കാറാകുമ്പോൾ ശബരിമല വിഷയത്തിൽ ബിജെപിക്ക് നഷ്ടങ്ങളുടെ കണക്കാണ് ബാക്കിയാകുന്നത്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്തനംതിട്ടയിലെ യുവമോർച്ചാ പ്രസിഡന്റും പാർട്ടി വിട്ടിരുന്നു. ഇതിനിടെയാണ് ഏറ്റവും ഒടുവിലായി ബിജെപി ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസും ബിജെപി ബന്ധം ഉപേക്ഷിക്കുന്നത്.

ആദ്യം നേട്ടം
ശബരിമലയിൽ രാഷ്ട്രീയ താൽപര്യങ്ങളില്ല വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ചാണ് ബിജെപി സമരത്തിനിരങ്ങിയത്. വിശ്വാസികളെ ഒപ്പം നിർത്തി ഹിന്ദു വോട്ടുകൾ ഉറപ്പിക്കാനും മറ്റു പാർട്ടിയിലെ വിശ്വാസികളായ നേതാക്കളെയും പ്രവർത്തകരെയും സ്വന്തം പാളയത്തിൽ എത്തിക്കാനും ശക്തമായ നീക്കങ്ങളാണ് നടന്നത്. കെപിസിസി അംഗവും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍നായരെ ബിജെപി പാളയത്തിലെത്തിക്കാൻ സാധിച്ചത് നേട്ടമായി.

സിപിഎമ്മുകാർ ബിജെപിയിലേക്ക്
കൂടുതൽ സിപിഎം നേതാക്കൾ പാർട്ടിയിലേക്ക് അടുക്കുകയാണെന്ന് സൂചന നൽകിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയായിരുന്നു. പത്തനതിട്ടയിലെ മുന്‍എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടേയുള്ളവർ ബിജെപിയിലേക്കെത്തുമെന്ന് ശ്രീധരൻ പിള്ള അവകാശപ്പെട്ടു. സിപിഎം നേതാവ് എംഎം ലോറൻസിന്റെ കൊച്ചുമകൻ ബിജെപി സമരവേദിയിലെത്തിയത് ഇതിന് തുടക്കമാണെന്ന് പാർട്ടി നേതൃത്വം വെല്ലുവിളിച്ചു.

ശബരിമലയിൽ വലഞ്ഞ് ബിജെപി
ശബരിമല വിഷയത്തിൽ അടിക്കടിയുണ്ടായ നിലപാട് മാറ്റങ്ങൾ അണികൾക്കിടയിൽ തന്നെ അതൃപ്തിക്കിടയാക്കി. സമരം ശബരിമലയിൽ നിന്നും സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മാറ്റിയത് രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കി. സെക്രട്ടേറിയേറ്റിന് മുമ്പിലെ നേതാക്കളുടെ നിരാഹാര സമരത്തിന് കാര്യമായ മാധ്യമ ശ്രദ്ധ കിട്ടാത്തതും തിരിച്ചടിയായി. ശബരിമല സമരത്തോടെ പാർട്ടിക്കുള്ളിലെ വിഭാഗിയത മറനീക്കി പുറത്ത് വരികയും ചെയ്തു.

കൂട്ടത്തോടെ സിപിഎമ്മിലേക്ക്
ശബരിമല വിഷയത്തിലെ ബിജെപിയുടെ വർഗീയ നിലപാടുകളോട് പ്രതിഷേധിച്ച് പാർട്ടി വിടുകയാണെന്നാണ് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാർ വ്യക്തമാക്കിയത്. ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ എത്തിയത്. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയമൃതദേഹമാണ് ബിജെപിയെന്നാണ് വെള്ളനാട് കൃഷ്ണകുമാർ വിമർശിച്ചത്.

യുവമോർച്ചാ ജില്ലാ പ്രസിഡന്റ്
ശബരിമല വിഷയം കത്തിനിൽക്കുന്നതിനിടെ പത്തനംതിട്ടയിലെ യുവമോർച്ചാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ പാർട്ടി വിട്ടതും ബിജെപിക്ക് വലിയ തിരിച്ചടിയായി. ന്യൂനപക്ഷ ദളിത് വേട്ടയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആരോപിച്ചായിരുന്നു സിബിയുടെ രാജി. പത്തനംതിട്ടയിൽ നിന്നും ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകർ നേരത്തെ പാർട്ടി വിട്ട് സിപിഎമ്മിലെത്തിയിരുന്നു.

വനിതാ നേതാവും രാജിവെച്ചു
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നതിലും ന്യൂനപക്ഷങ്ങളോടുളള പാർട്ടിയുടെ അവഗണനയിലും പ്രതിഷേധിച്ചാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതെന്നാണ് ബിജെപി ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് വ്യക്തമാക്കുന്നത്. ഷീലാ വർഗീസും സിപിഎം പാളയത്തിലേക്കാണെന്നാണ് സൂചന.

പതിനാറ് വർഷം
16 വർഷമായി ബിജെപിയിൽ തുടരുന്ന ഷീല ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് പടിയിറങ്ങുന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണുണ്ടാക്കുന്നത്. 3 വർഷം മുമ്പാണ് ഷീലാ വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറിയാകുന്നത്. ശബരിമലയിൽ ബിജെപിയുടെ നാമജപം മാത്രമെ നടക്കുന്നുള്ളു. സ്ത്രീകളെ നിർബന്ധിച്ച് തെരുവിലിറക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം തരാൻ ബിജെപിക്ക് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടെന്നും ഷീല വ്യക്തമാക്കുന്നു.

മോദി എത്തുന്നതിന് മുൻപെ
അുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ പര്യടനം നടത്താന്‍ ഇരിക്കെയാണ് ജില്ലയിൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നതെന്നതും ശ്രദ്ധേയമാണ്. ജനുവരി ആറിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കേരള സന്ദര്‍ശനം. പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. പിന്നീട് 27നു തൃശൂരില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications