'ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം, ഭൂമിക്ക് ഭാരം'! സുനിൽ പി ഇളയിടത്തിനെതിരെ കൊലവിളി
തിരുവനന്തപുരം: പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് നേര്‍ക്ക് സംഘപരിവാര്‍ കൊലവിളി. ശബരിമല വിവാദത്തിന്റെ നേര്‍ക്കാണ് സംഘപരിവാര്‍ അനുകൂലിയായ ആളുടെ ഫേസ്ബുക്ക് പേജില്‍ സുനില്‍ പി ഇളയിടത്തിനെ കൊലപ്പെടുത്താന്‍ ആഹ്വാനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുനില്‍ പി ഇളയിടത്തിന്റെ ചിത്രത്തിനൊപ്പം ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നാണ് അടൂര്‍ സ്വദേശിയായ ശ്രീവിഷ്ണു എന്നയാള്‍ ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടിരിക്കുന്നത്.
കടുത്ത സംഘപരിവാര്‍ അനുകൂല പ്രചാരണ പേജായ സുദര്‍ശനത്തില്‍ വന്ന വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് കല്ലെറിഞ്ഞ് കൊല്ലാനുളള ആഹ്വാനം. ഞാന്‍ ഹിന്ദു സമൂഹത്തിന് എതിരെ മാത്രമേ സംസാരിക്കുകയുളളൂവെന്ന് കമ്മ്യൂണിസ്റ്റ് ചിന്തകന്‍ സുനില്‍ പി ഇളയിടം എന്ന കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
നുണകള്‍ ആവര്‍ത്തിക്കുന്ന സുനില്‍ പി ഇളയിടം ഭൂമിക്ക് ഭാരമാണെന്ന് ഇയാള്‍ കമന്റ് ചെയ്തിട്ടുമുണ്ട്. വിവാദമായതോടെ ഇയാള്‍ പേജില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. സുദര്‍ശനം പേജിലെ വീിഡിയോയ്ക്ക് താഴെയും സുനില്‍ പി ഇളയിടത്തിനെതിരെ തെറിവിളിയും കൊലവിളിയും നടക്കുന്നുണ്ട്. സംഘപരിവാര്‍ മുന്നോട്ട് വെയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ ചരിത്രത്തിലേയും പുരാണങ്ങളിലേയു വസ്തുതകള്‍ ചൂണ്ടിക്കാട്ടി നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് സുനില്‍ പി ഇളയിടം.
എഴുത്തിലും പ്രഭാഷണങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ വിരുദ്ധത അദ്ദേഹം തുറന്ന് പ്രകടിപ്പിക്കാറുമുണ്ട്. ശബരിമല വിവാദത്തില്‍ സംഘപരിവാര്‍ വാദങ്ങളെ പൊളിച്ചടുക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ കൊലവിളി ഉയര്‍ന്നിരിക്കുന്നത്. സുനില്‍ പി ഇളയിടത്തിന്റെ ഒരു പ്രസംഗത്തിലെ ചെറിയ ഭാഗം അടര്‍ത്തി മാറ്റി അദ്ദേഹം ഹിന്ദു വിരുദ്ധനാണ് എന്ന് സ്ഥാപിക്കാന്‍ സംഘപരിവാറുകാര്‍ ശ്രമിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നവരെയെല്ലാം സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയില്‍ തെറിവിളിക്കുന്നതും കൊലവിളി മുഴക്കുന്നതും പതിവായിരിക്കുകയാണ്.