ശബരിമല തീർത്ഥാടനം; വരുമാനത്തിൽ 86 കോടിയുടെ വർധന, ഇക്കുറി കൂടുതലായി എത്തിയത് 5 ലക്ഷം ഭക്തർ
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വലിയ വർധനവ്. ഈ സീസണിൽ മാത്രം ഏകദേശം 86 കോടിയുടെ അധിക വരുമാനമാണ് ശബരിമലയിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷം ഭക്തര്‍ അധികമായി എത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്.
147 കോടി രൂപ ഈ മണ്ഡല-മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ചിലവായി. മരാമത്ത്, ദേവസ്വം ചിലവ് ഉള്‍പ്പടെയാണ് ഇത്. ഇത്തവണ മൊത്തം വരവ് 440 കോടി രൂപയോളമാണ്. കഴിഞ്ഞ വര്‍ഷം 354 കോടി രൂപ ആയിരുന്ന സ്ഥാനത്താണ് ഈ വരുമാനത്തിന്റെ വർധനവ്. തീർത്ഥാടകരുടെ എണ്ണത്തിനൊപ്പം ആനുപാതികമായി വരുമാനവും കുതിച്ചുയർന്നു.

ഇക്കുറി അരവണ ഇനത്തില്‍ 191 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. അരവണയില്‍ മാത്രം 44 കോടിയുടെ അധിക വരുമാനം ഈ വർഷം ലഭിച്ചു. കാണിക്ക ഇനത്തില്‍ 126 കോടിയാണ് കിട്ടിയത്. 17 കോടിയുടെ അധിക വരുമാനമാണ് കാണിക്ക ഇനത്തിൽ വന്നത്. അപ്പം വില്‍പ്പനയില്‍ 3 കോടി രൂപയുടെ അധിക വരുമാനം നേടുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, ഇക്കുറി മണ്ഡല-മകരവിളക്ക് സീസണ്‍ 100 ശതമാനം വിജയമെന്നും സുഖകരമായി എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും പ്രശാന്ത് അറിയിച്ചിട്ടുണ്ട്.
ശബരിമല മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായി. അതിനാൽ തന്നെ ആഗോള അയ്യപ്പ സംഗമം നടത്തുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. വിഷു ദിനത്തില്‍ ശബരിമലയില്‍ തന്നെ ഇത് നടത്താനാണ് തീരുമാനം. 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പിഎസ് പ്രശാന്ത് അറിയിച്ചത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നാലെ പുറത്തുവിടും.
സിയാല്‍ മാതൃകയില്‍ ശബരിമലയില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാൻ പദ്ധതി ഇടുന്നതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈ വർഷം മാര്‍ച്ച് 31ന് മുന്‍പായി ഡിപിആർ തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് നല്‍കുന്ന സിഎസ്ആർ ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അതിനാൽ തന്നെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications