ബിജെപി നേതാക്കൾ ശോഭാ സുരേന്ദ്രനും ഗോപാലകൃഷ്ണനും അറസ്റ്റിൽ! പ്രതിഷേധം പടരുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ നിരോധനാ്ജ്ഞ നിലനില്‍ക്കെ തന്നെ ബിജെപിയുടേ നേതൃത്വത്തില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശിനിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സന്നിധാനത്തേക്ക് പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ പ്രതിഷേധക്കാര്‍ എരുമേലിയില്‍ അടക്കം കുതിച്ചെത്തി.
നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ ബിജെപി നേതാക്കളെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശോഭാ സുരേന്ദ്രൻ അറസ്റ്റിൽ
വടക്കാശേരിക്കരയില്‍ വെച്ചാണ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇവര്‍ റോഡ് ഉപരോധിച്ച് പ്രകടനം നടത്തുകയായിരുന്നു.

നിരോധനാജ്ഞ ലംഘനം
രഹ്ന ഫാത്തിമയുടേയും കവിതയുടേയും മല കയറ്റത്തിന് എതിരെ വലിയ പ്രതിഷേധമാണ് എരുമേലിയില്‍ ഉയര്‍ന്നത്. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. യുവതികള്‍ സന്നിധാനത്തേക്ക് എത്തിയ വാര്‍ത്ത പരന്നതോടെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപിക്കാര്‍ എരുമേലിയില്‍ റോഡ് തടഞ്ഞ് സമരം ചെയ്യുകയായിരുന്നു.

ഗോപാലകൃഷ്ണനും അറസ്റ്റിൽ
എരുമേലിയില്‍ വലിയ പോലീസ് സംഘം നേരത്തെ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് തുടങ്ങിയപ്പോള്‍ തന്നെ പോലീസ് ഇവരെ നീക്കി. ബി ഗോപാലകൃഷ്ണനെ കൂടാതെ ബിജെപിയുടെ എരുമേലി മണ്ഡലം പ്രസിഡണ്ടായ അജി ഉള്‍പ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിക്കും
പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കും എന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഏഴോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അയ്യപ്പ വേഷത്തില്‍ പമ്പയിലെത്തി റോഡില്‍ കുത്തിയിരുന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

രാഹുൽ ഈശ്വർ റിമാൻഡിൽ
ശബരിമല പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അയ്യപ്പ സേവാ സംഘം നേതാവ് രാഹുല്‍ ഈശ്വറിനേയും എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനേയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് അറസ്റ്റ്. പതിനാറില്‍ അധികം കേസുകള്‍ ഇതിനകം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പുകൾ
രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥിനേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം കിടക്കുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. റിപ്പബ്ലിക് ടിവിയുടെ വാഹനം ആക്രമിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതീഷ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications