ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സുപ്രീം കോടതിയിൽ, നിർണായക വിധി ഇന്ന്
ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിലെ പുന: പരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കുന്നുണ്ട്. 49 പുന: പരിശോധന ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ഹർജികൾ പരിഗണിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹർജികളിലെ പ്രധാനവാദം. കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികൾ ആവശ്യപ്പെടുന്നു.

ശബരിമല തന്ത്രി കണ്ഠരര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പിസി ജോർജ് തുടങ്ങിയവരുൾപ്പെടെ ഇരുപതോളം വ്യക്തികളും എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങി 29ഓളം സംഘടനകളുമാണ് പുന: പരിശോധനാഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.കാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജമാര്‍. കേസിൽ നേരത്തെ സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിച്ചയാളാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര.
ചേംബറിൽ വച്ചുതന്നെ ഹർജികൾ തള്ളാനോ അല്ലെങ്കിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കുകയോ ചെയ്തേക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാതെ നേരത്തെ വന്ന വിധിയിൽ മാറ്റം വരുത്താനാകില്ല. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ചേംബറിൽ പ്രവേശനം ഉണ്ടാകില്ല. വ്യാഴാഴ്ച മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറക്കാനിരിക്കെ സുപ്രീം കോടതി വിധി നിർണായകമാണ്.












Click it and Unblock the Notifications