സുഹൃത്തിനെ പറ്റിക്കാൻ ചെയ്തതാണ്, ഓണം ബംബർ വിവാദത്തിൽ ക്ഷാമപണവുമായി സെയ്തലവി
ദുബായ്: ഓണം ബംബര്‍ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സെയ്തലവി. തിരുവോണം ബംബര്‍ തനിക്കാണ് ലഭിച്ചത് എന്ന് അവകാശപ്പെട്ട് ആദ്യം രംഗത്ത് വന്ന വ്യക്തിയാണ് സെയ്തലവി. സുഹൃത്തിനെ പറ്റിക്കാന്‍ വേണ്ടിയാണ് ഒന്നാം സമ്മാനം അടിച്ചെന്ന് പറഞ്ഞതെന്നും അത് ഇത്ര വലിയ പ്രശ്‌നമായി മാറും എന്ന് അറിയുമായിരുന്നില്ല എന്നുമാണ് സെയ്തലവി ഇപ്പോള്‍ പറയുന്നത്. ഇത്തരമൊരു തെറ്റ് പറ്റിയതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും സെയ്തലവി പറഞ്ഞു.
''കൂട്ടുകാരനെ സുയിപ്പാക്കാന്‍ വേണ്ടി ഒരു ചെറിയ വീഡിയോ ചെയ്തതാണ്. എനിക്ക് തെറ്റ് പറ്റിപ്പോയി. എല്ലാവരും മാപ്പാക്കണം. ഇത്ര വലിയ വിഷയമാകും എന്ന് അറിയില്ലായിരുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നു'' എന്നാണ് സെയ്തലവി പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്. വയനാട് സ്വദേശിയാണ് സെയ്തലവി. ആറ് വര്‍ഷത്തോളമായി ദുബായിലെ ഒരു മലയാളിയുടെ ഹോട്ടലില്‍ സഹായി ആയി ജോലി ചെയ്യുകയാണ്.

ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നതിന്റെ പിറ്റേ ദിവസമാണ് ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണ് എന്ന് അവകാശപ്പെട്ട് സെയ്തലവി രംഗത്ത് വന്നത്. നാട്ടിലുളളസുഹൃത്ത് വഴിയാണ് ലോട്ടറി എടുത്തത് എന്നും പണം സുഹൃത്തിന് ഗൂഗിള്‍ പേ വഴി അയച്ച് കൊടുത്തുവെന്നും സെയ്തലവി പറഞ്ഞു. ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. വയനാട്ടിലുളള സെയ്തലവിയുടെ ഭാര്യയുടെ പ്രതികരണമടക്കം വാര്‍ത്തയായി. എന്നാല്‍ വൈകിട്ടോടെ സത്യാവസ്ഥ പുറത്ത് വന്നു.
കൊച്ചി മരട് സ്വദേശിയായ ജയപാലനാണ് ഓണം ബംബര്‍ അടിച്ചത്. ജയപാലന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇതോടെ എന്താണ് സെയ്തലവിയുടെ കാര്യത്തില്‍ സംഭവിച്ചത് എന്നുളള ആശങ്ക പരന്നു. സുഹൃത്തായ അഹമ്മദ് തന്നെ ചതിച്ചതാണ് എന്നും മോര്‍ഫ് ചെയ്ത ടിക്കറ്റാണ് അയച്ച് തന്നത് എന്നും സെയ്തലവി ആരോപിച്ചു. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും സെയ്തലവി പറഞ്ഞു.. എന്നാല്‍ ആരോപണം നിഷേധിച്ച് അഹമ്മദും രംഗത്ത് വന്നു. സെയ്തലവിക്ക് വേണ്ടി താന്‍ ലോട്ടറി വാങ്ങിയിട്ടില്ലെന്നും വാട്‌സ്ആപ്പില്‍ അയച്ച് നല്‍കിയത് ഫേസ്ബുക്കില്‍ കിട്ടിയ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ ചിത്രമാണ് എന്നും അഹമ്മദ് വ്യക്തമാക്കി.
താനും നിയമനടപടി സ്വീകരിക്കുമെന്നും അഹമ്മദ് പറഞ്ഞു. സെയ്തലവിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ശബ്ദ സന്ദേശവും അടക്കം അഹമ്മദ് മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. വിവാദം കൊഴുത്തതോടെ വയനാട്ടില്‍ സെയ്തലവിയുടെ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. എന്നാല്‍ സെയ്തലവിയുടെ കുടുംബത്തെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവരെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും നാട്ടുകാര്‍ നിലപാടെടുത്തു.












Click it and Unblock the Notifications