മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം:സജി ചെറിയാൻ സഭയ്ക്കുളളിൽ പ്രതികരിക്കും;വീണ്ടും വെളിപ്പെടുത്തലോ ?
തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രിസ്ഥാനം രാജിവച്ച വിഷയത്തിൽ സജി ചെറിയാൻ ഇന്ന് നിയമസഭയ്ക്കുള്ളിൽ സംസാരിക്കും. ചട്ടം 64 അടിസ്ഥാനമാക്കിയാണ് സജി ചെറിയാൻ വ്യക്തിപരമായ പരാമർശം നിയമസഭയ്ക്കുള്ളിൽ നടത്തുന്നത്.
പത്തനംതിട്ട മല്ലപ്പളളിയിൽ ഭരണഘടനക്കെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദമായി മാറിയിരുന്നു. എന്നിരുന്നാൽ തന്നെയും വിഷയത്തിൽ ഇതുവരെ ഖേദപ്രകടനം നടത്താൻ സജി ചെറിയാൻ എം എൽ എ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമസഭയ്ക്കുള്ളിൽ പ്രത്യേക പരാമർശം നടത്തുന്നത്. അതേസമയം, പൊലീസിന്റെ നേതൃത്വത്തിലുളള അന്വേഷണവും പുരോഗമിക്കവെയാണിത്.

അതേസമയം , കേസിലെ ഹർജിക്കാരനായ അഡ്വ.ബൈജു നോയൽ വിവാദ പരാമർശത്തിന്റെ പൂർണ വീഡിയോ പെൻഡ്രൈവിലാക്കി ഡി ജി പിക്ക് മുന്നിൽ ഇന്ന് ഹാജരാക്കും എന്നാണ് വിവരം. എന്നാൽ, കഴിഞ്ഞ ദിവസം സജി ചെറിയാന്റെ മുഴുവൻ സമയ വീഡിയോ പങ്കിട്ട് ബി ജെ പി രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയ വീഡിയോ വീണ്ടും തിരിച്ചെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാൻ ഇരിക്കവെ ആയിരുന്നു സംഭവം.
വിവാദ പ്രസംഗത്തിന്റെ പൂർണമായ വീഡിയോ കിട്ടാത്തതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം അവസാനിപ്പിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ആയിരുന്നു ബി ജെ പി നേതാവായ സന്ദീപ് വചസ്പതി രംഗത്ത് എത്തിയത്.
ക്യാപ്ഷനോടെയാണ് ഇദ്ദേഹം വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ടത്. സന്ദീപ് വചസ്പതിയുടെ ക്യാപ്ഷൻ ഇങ്ങനെ ;- 'സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി...' അതേസമയം, സജി ചെറിയാൻ സംസാരിച്ച വീഡിയോയുടെ ദൈർഘ്യം രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ആയിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി സി പി എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയടക്കം 10 പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ . രമേശ് ചന്ദ്രന്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.
അതേസമയം , സംഭവത്തിൽ 20 പേർക്ക് മൊഴി എടുക്കുന്നതിലേക്ക് വേണ്ടി ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കുറച്ചുപേർ ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും എന്നാണ് വിവരം.












Click it and Unblock the Notifications