'ശോഭയേയും അവർ അവഹേളിച്ചു, പന്ന്യൻ രവീന്ദ്രനുമായി മുൻപ് സംസാരിച്ചിട്ടുണ്ട്'; പാർട്ടി മാറ്റത്തിൽ സന്ദീപ് വാര്യർ
പാലക്കാട്: പാർട്ടി നേതൃത്വത്തോട് ഇടഞ്ഞതിന് പിന്നാലെ സിപിഐയിലേക്ക് പോവുന്നുവെന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഐയിൽ തനിക്ക് ആകെ അറിയാവുന്നത് പന്ന്യൻ രവീന്ദ്രനെയാണെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് തന്റെ ജനപ്രീതിയാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു. മനോരമ ഓൺലൈനിനോടായിരുന്നു സന്ദീപ് വാര്യർ പ്രതികരിച്ചത്.
താൻ ഇപ്പോഴും ബിജെപിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും മറ്റ് പ്രചാരണങ്ങൾക്ക് ഒന്നും അടിസ്ഥാനമില്ലെന്നുമായിരുന്നു സന്ദീപ് വാര്യർ വ്യക്തമാക്കിയത്. സിപിഐയിലെ പ്രാദേശിക നേതാക്കളുമായി പോലും അടുപ്പമില്ലെന്നാണ് സന്ദീപ് പറയുന്നത്. നാല് മാസങ്ങൾക്ക് മുൻപ് ട്രെയിൻ യാത്രക്കിടയിൽ പന്ന്യൻ രവീന്ദ്രനുമായി ഭാരതീയ ദർശനത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അല്ലാതെ മറ്റാരെയും പരിചയമില്ലെന്നും സന്ദീപ് നിലവിലെ പ്രചാരണങ്ങൾ തള്ളിക്കൊണ്ട് വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധിക്ക് കാരണം തിരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രകോപനം ആണെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. അതാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയത്. എന്നാൽ അഞ്ച് ദിവസത്തോളം താൻ കാത്തിരുന്നു. പാർട്ടിയിലെയും ആർഎസ്എസിലെയും ഉത്തരവാദിത്തപ്പെട്ട ആളുകളെ വിവരം അറിയിച്ചിരുന്നു. എന്നിട്ടും നടപടിയില്ലാതെ വന്നതോടെ ആറാം ദിവസം താൻ പ്രതികരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണകുമാറിനെതിരെ വീണ്ടും സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചു എന്നതാണ് ശ്രദ്ധേയം. കൃഷ്‌ണകുമാറും ഭാര്യയും ചേർന്ന് പാർട്ടിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ് എന്നാണ് സന്ദീപ് ആരോപിക്കുന്നത്. പാർട്ടിയിൽ തനിക്ക് മാത്രമല്ല ശോഭ സുരേന്ദ്രൻ അടക്കമുള്ള മറ്റ് മുതിർന്ന നേതാക്കൾക്കും അവഹേളനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പാലക്കാട് ശോഭ സുരേന്ദ്രനെയോ കെ സുരേന്ദ്രനെയോ പോലെയുള്ള നേതാക്കൾ ആരെങ്കിലും മത്സരിച്ചിരുന്നെങ്കിൽ ജയം ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നല്ല വാക്‌ചാതുരിയും രാഷ്ട്രീയ ബോധവുമുള്ള ഇവർ ആരെങ്കിലും വന്നാൽ ഗുണം ബിജെപിക്ക് തന്നെയാണെന്ന് താൻ പറഞ്ഞിരുന്നു. പാർട്ടിയുടെ ഒരേയൊരു എംഎൽഎ ആവുമ്പോൾ അദ്ദേഹം നല്ല പ്രകടനം തന്നെ കാഴ്‌ച വയ്ക്കണമെന്നാണ് ഉദ്ദേശതെന്നും അത് വ്യക്തിപരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെടെ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കെ സുരേന്ദ്രനുമായി പ്രശ്‌നങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതുപക്ഷത്തേക്ക് പോവുന്നുവെന്ന പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സന്ദീപ് വാര്യർ അറിയിച്ചു. പാർട്ടി മാറ്റം പരിഗണനയിൽ ഉള്ള വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്ക് വലിയ പ്രതിസന്ധി തീർത്തുകൊണ്ട് സന്ദീപ് വാര്യർ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നത്. പാലക്കാട്ടെ സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് സന്ദീപ് ഉന്നയിക്കുന്നത്. ഇതിനിടെ സന്ദീപ് വാര്യർ സിപിഐയിലേക്ക് പോവുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications