റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാൻ മാസത്തിൽ... സന്ദീപ് വാര്യരുടെ കുറിപ്പ് വൈറൽ!
തിരുവനന്തപുരം: വിഷുവും ഈസ്റ്ററും കഴിഞ്ഞ് കൊവിഡ് കാലത്ത് റംസാനുമെത്തി. ഇസ്ലാംമത വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകിയിരിക്കുന്ന മാസമാണിത്. അതിനിടെ ബിജെപി നേതാവ് സന്ദീപ് വാര്യർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സാബു അബ്ദുൽ റഷീദ് എന്ന സുഹൃത്തിനെ കുറിച്ചുളള ഓർമകളാണ് സന്ദീപ് വാര്യർ പങ്കുവെച്ചിരിക്കുന്നത്. റിയാദിൽ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ദൈവത്തെ പോലെ ആയിരുന്നു സാബു എന്ന് സന്ദീപ് കുറിപ്പിൽ പറയുന്നു. വായിക്കാം:
ഒരു റംസാൻ മാസത്തിൽ...
'' മാസപ്പിറവി സ്ഥിരീകരിച്ച വാർത്ത വായിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് സാബുവിന്റെ മുഖമാണ്. റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാൻ മാസത്തിൽ, നിത്യേന പള്ളിയിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം എനിക്കായി കൊണ്ടുവന്നിരുന്ന പ്രിയ കൂട്ടുകാരൻ കൊല്ലം പരവൂർ നെല്ലേറ്റിലെ സാബു എന്ന സാബു അബ്ദുൽ റഷീദ് .
ദൈവത്തിന്റെ പ്രതിരൂപം
പട്ടിണി കിടക്കുന്നവന് ഭക്ഷണം തരുന്നവനാണ് ദൈവം. അക്കാലത്ത് സാബു എനിക്ക് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു. ഏതാണ്ട് ഒരേ സമയത്ത് റിയാദിൽ എത്തിച്ചേർന്ന സമപ്രായക്കാരായ ഞങ്ങൾ യാദൃശ്ചികമായി കണ്ടു മുട്ടുകയായിരുന്നു. അവന് ഞാൻ കമ്പ്യൂട്ടർ പഠിപ്പിച്ചു. പകരം അവൻ എനിക്ക് ഭക്ഷണം തന്നു. ചിലപ്പോഴൊക്കെ താമസവും.
സൗദി തലയും കുത്തി വീണു
ഒരിക്കൽ ഒരു ലാപ്ടോപ്പ് വിറ്റത് അവന്റെ ബോസ് ആയിരുന്ന ഹക്കീമിനെ മണിയടിച്ചായിരുന്നു. "ഹയിൽ വുറൂദ് ഏരിയയിൽ ഈ ലാപ്ടോപ്പ് വാങ്ങാൻ നിന്നെക്കാൾ യോഗ്യനായി മറ്റാരുമില്ല " എന്ന് ഞാൻ പറഞ്ഞപ്പോൾ സൗദി തലയും കുത്തി വീണു. ഹക്കീമിന്റെ ഏറ്റവും വലിയ ദൗർബല്യം സാബു എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നല്ലോ .
വലിയ സ്വീകരണം
ആദ്യമായി ലീവിന് വന്നപ്പോൾ സാബുവിന്റെ വീട്ടിൽ ഞാൻ പോയിരുന്നു. നിറയെ മത്സ്യ വിഭവങ്ങളുമായി വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. മാസപ്പിറവി കണ്ടു എന്ന വാർത്ത വായിച്ചപ്പോൾ സാബുവിനെ വല്ലാതെ മിസ്സ് ചെയ്തു. ഇപ്പോൾ ദമാമിൽ ഉള്ള സാബുവുമായി സംസാരിച്ചു. ടിവിയിൽ കാണുമ്പോഴൊക്കെ ഇത് എന്റെ കൂട്ടുകാരൻ ആണെന്ന് പറയാറുണ്ടത്രെ സാബു.
എങ്ങനെ മറക്കാനാണ് സഹോദരാ
നിന്നെ എങ്ങനെ മറക്കാനാണ് സഹോദരാ. നാളെ മുതൽ പരിശുദ്ധ റംസാൻ വ്രതം അനുഷ്ഠിക്കുന്ന എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും നന്മകൾ നേരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഈ ദുരന്ത കാലത്തെ അതിജീവിക്കാനുള്ള മനുഷ്യകുലത്തിന്റെ പ്രയത്നത്തിന് സഹായകമാവട്ടെ'' എന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.