സംഘപരിവാർ എല്ലാ ആഘോഷങ്ങളും വർഗീയവൽക്കരിക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്നു:പി ജയരാജന്‍
സംഘ പരിവാർ എല്ലാ ആഘോഷങ്ങളും വർഗീയവൽക്കരിക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് സി പി എം നേതാവ് പി ജയരാജന്‍. ഭരണഘടനയോടും ഇന്ത്യയിലെ സാധാരണമനുഷ്യരുടെ സമാധാനപൂർണ്ണമായ ജീവിതത്തോടുമുള്ള വെല്ലുവിളിയാണ് ആർ എസ് എസ് ഉയർത്തുന്നത്. രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഡൽഹി, ഗുജ്‌റാത്ത്, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ RSS-ബി ജെ പി നടത്തിയ നീക്കങ്ങൾ ഒരു പരമ്പരയായി തുടരുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. പി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
എല്ലാ ആഘോഷങ്ങളും വർഗീയവൽക്കരിക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുകയാണ് സംഘ പരിവാർ. മതനിരപേക്ഷതക്കു നേരെ തുടർച്ചയായ ആക്രമണമാണ് രാഷ്ട്രീയഹിന്ദുത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയോടും ഇന്ത്യയിലെ സാധാരണമനുഷ്യരുടെ സമാധാനപൂർണ്ണമായ ജീവിതത്തോടുമുള്ള വെല്ലുവിളിയാണ് ആർ എസ് എസ് ഉയർത്തുന്നത്.
രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഡൽഹി, ഗുജ്‌റാത്ത്, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ RSS-BJPനടത്തിയ നീക്കങ്ങൾ ഒരു പരമ്പരയായി തുടരുകയാണ്. തുടർന്ന് വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ജഹാൻഗീർ പുരിയിൽ മുസ്ലീം ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ ഡൽഹി കോർപ്പറേഷൻ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമായിരുന്നു. കോൺഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ കക്ഷികൾ നിശ്ശബ്ദമായിരുന്നപ്പോൾ ഈ കൊടിയ അനീതി തടയാൻ സി.പി.എം നേതാവ് വൃന്ദകാരാട്ട് എത്തിയതും നേരത്തെ ചർച്ച ചെയ്തതാണ്.
ചെറിയപെരുന്നാൾ ആഘോഷത്തൊടനുബന്ധിച്ചു മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായ വർഗീയ സംഘർഷമാണ് ഒടുവിലത്തെ വാർത്ത. മധ്യപ്രദേശ് ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. ശിവരാജ് സിംഗ് ചൗഹാനാണ് അവിടത്തെ മുഖ്യമന്ത്രി. രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹലോട്ടാണ് മുഖ്യമന്ത്രി. പരശുരാമ ജയന്തിയോട് അനുബന്ധിച്ചുയർത്തിയ കൊടിയാണ് രാജൻസ്ഥാനിലെ ജോധ്പൂരിലെ കലാപനിമിത്തം. ഈദ് നമസ്ക്കാരത്തോടനുബന്ധിച്ചണ് ഇവിടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ തുടക്കം. ഹിന്ദുങ്ങളുടെ ആഘോഷങ്ങളാണെങ്കിൽ അവയുടെ മറവിൽ മുസ്ലീങ്ങളെ ആക്രമിക്കുകയും മുസ്ലീങ്ങളുടെ ആഘോഷമാണെങ്കിൽ മനപ്പൂർവ്വമായ രാഷ്ട്രീയലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ആർ എസ് എസ് ഇപ്പോൾ അനുവർത്തിക്കുന്ന വർഗീയതന്ത്രം.
വികസനത്തിൻ്റെ വ്യാജ പ്രചരണത്തിലൂടെ അധികാരത്തിലെത്തിയ ബി ജെ പി ക്ക് ഇന്ത്യയെ കൂടുതൽ ദരിദ്രവും ദയനീയവുമായ അവസ്ഥയിലെത്തിക്കാനേ സാധിച്ചിട്ടുള്ളൂ എന്ന് പകൽ പോലെ വ്യക്തമാണ്. വികസനം എന്ന മുദ്രാവാക്യം ഏൽക്കാതായാൽ വിഭജനം സൃഷ്ടിക്കുക എന്ന സ്ഥിരം അടവാണ് ബിജെപി പയറ്റുന്നത്. പല സംസ്ഥാനങ്ങളിലായി പലതരം കലാപങ്ങൾ സൃഷ്ടിക്കുകയും വർഗീയധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഇനി പിടിച്ചു നിൽക്കാനാവില്ല എന്ന തിരിച്ചറിവാണ് രാഷ്ട്രീയ ഹിന്ദുത്വത്തെ ഈ അധാർമികമായ രാഷ്ട്രീയത്തിന് പ്രേരിപ്പിക്കുന്നത്.
Recommended Video
എന്നാൽ നോക്കൂ, വിഷുവും ഈസ്റ്ററും ഒന്നിച്ചാണ് കേരളത്തിൽ ആഘോഷിച്ചത്. ഒടുവിൽ ചെറിയ പെരുന്നാളും. പതിവുപോലെ സമാധാനപരമായി നാം മൂന്ന് ആഘോഷങ്ങളും പിന്നിട്ടു. ഒരാഘോഷവും നമ്മൾ ഒരു മതക്കാരുടേതുമായി ചുരുക്കിക്കാണുന്നില്ല. എല്ലാ ആഘോഷങ്ങളും നാം പരസ്പരം പങ്കിട്ടു. സമാധാനപരമാണ് കേരളത്തിലെ സാമൂഹ്യ ജീവിതം. കേരള മതനിരപേക്ഷതമായ സാമൂഹികജീവിതം ഇടതുപക്ഷത്തിൻ്റെ ദീർഘകാലപ്രവർത്തനം കൊണ്ടാണ് സൃഷ്ടിച്ചെടുക്കപ്പെട്ടത്. വർഗീയതയോടുള്ള ' വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് ഇന്നും ഇടതുപക്ഷ സർക്കാർ പിന്തുടരുന്നു. രാജ്യമാകെ നടക്കുന്ന വർഗീയ കലാപശ്രമങ്ങൾക്ക് അനുപൂരകമായ ശ്രമങ്ങൾ കേരളത്തിലും സംഘപരിവാർ സേനകൾ നടത്താതിരിക്കുന്നില്ല. എന്നാൽ കേരളത്തിൻ്റെ മണ്ണിൽ ഇടതുപക്ഷം നിലനിൽക്കുന്നിടത്തോളം അവരുടെ ഒരു ലക്ഷ്യവും ഇവിടെ സാദ്ധ്യമല്ല. കേരളത്തിൻ്റെ രാഷ്ട്രീയവും സാമൂഹികവുമായ ഈ അനുഭവം രാജ്യമാകെ തിരിച്ചറിയേണ്ടതാണ്.