കൈരളിക്കെതിരെ വാളെടുത്ത് സംഘപരിവാർ.. തെണ്ടികളുടെ ദൈവം' ആണ് വില്ലൻ.. അവതാരകന് നേരെ കൊലവിളി!
കോഴിക്കോട്: രാജ്യമെങ്ങും കാവി പടരുമ്പോള്‍ പ്രതീക്ഷയുടെ പച്ചത്തുരുത്തായി നിലനില്‍ക്കുന്നത് കേരളം മാത്രമാണ്. ഈ തുരുത്ത് മുക്കാന്‍ സംഘപരിവാര്‍ കിട്ടുന്ന അവസരങ്ങളെല്ലാം മുറയ്ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. വിശ്വാസികളെ ഇളക്കി തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ അവര്‍ പല വഴികളും തേടുന്നു. എതിര്‍ശബ്ദങ്ങളെ ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും ചിലപ്പോഴൊക്കെ കൊന്നുകളഞ്ഞും അവര്‍ ഇല്ലാതാക്കുന്നു.
സംഘപരിവാറിനെതിരെ ശബ്ദിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ അടുത്തതാര് എന്ന ആശങ്ക സ്വാഭാവികമായും പങ്കുവെയ്ക്കപ്പെടുകയുണ്ടായി. സംഘപരിവാറിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ആരും പെടാം. കേരളത്തില്‍ നിന്നുള്ള ഒരു എളിയ മാധ്യമപ്രവര്‍ത്തകന്‍ പോലുമാകാം അടുത്തത് എന്ന് കൈരളി പീപ്പിളിലെ ബിജു മുത്തത്തി പറയുന്നത് ചിരിച്ച് തള്ളാനാവില്ല. ബിജുവിന്റെ അനുഭവം കേരളത്തോട് പറയുന്നത് അതാണ്. അടുത്തത് ആരുമാകാം.
കൈരളിക്കെതിരെ സംഘപരിവാർ
അരികുവത്ക്കരിക്കപ്പെടുന്നവര്‍ക്ക് വേണ്ടി കൈരളി മാറ്റി വെച്ച അരമണിക്കൂറാണ് ബിജു മുത്തത്തിയുടെ കേരള എക്‌സ്പ്രസ് എന്ന പരിപാടി. ഇതുവരെയുള്ള 350ഓളം എപ്പിസോഡുകള്‍ കേരളത്തിന് മുന്നില്‍ തുറന്നിട്ടത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ പല ജീവിതങ്ങളെയാണ്. ഏറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള കേരള എക്‌സ്പ്രസ്സിനും അവതാരകന്‍ ബിജു മുത്തത്തിക്കും കൈരളി ചാനലിനുമെതിരെ സംഘപരിവാര്‍ വാളെടുത്ത് ഉറയുകയാണ്.
തെണ്ടികളുടെ ദൈവം
തെണ്ടികളുടെ ദൈവമെന്ന് പേരിട്ട എപ്പിസോഡാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കൊല്ലം ഓച്ചിറയില്‍ അഗതികള്‍ക്കായുള്ള പരബ്രഹ്മ ക്ഷേത്രത്തെക്കുറിച്ചുള്ള പരിപാടിക്കാണ് തെണ്ടികളുടെ ദൈവം എന്ന് പേരിട്ടത്. ഇത് വിശ്വാസികളെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. പരിപാടി സംപ്രേഷണം ചെയ്ത ഞായറാഴ്ച മുതല്‍ സംഘപരിവാറിന്റെ വെട്ടുകിളിക്കൂട്ടം കൈരളിയേയും ബിജു മുത്തത്തിയേയും ആക്രമിക്കുകയാണ്.
തെറിവിളിയുമായി വെട്ടുകിളിക്കൂട്ടം
സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് കൈരളിക്കെതിരെ അഴിച്ച് വിട്ടിരിക്കുന്നത്. ബിജു മുത്തത്തിയും കൈരളിയേയും തേടിയെത്തിയത് നൂറ് കണക്കിന് ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍. വിമര്‍ശനം അല്ല നടക്കുന്നത്, മറിച്ച് തെറിവിളി മാത്രമാണ്. ബിജു മുത്തത്തിക്കെതിരെ ആക്രമണഭീഷണിയും വധഭീഷണിയും വന്നുകൊണ്ടിരിക്കുന്നു. കൈരളി പീപ്പിള്‍ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്താന്‍ വരെ തീരുമാനിച്ചിരിക്കുന്നു. സംഘികളുടെ കൂട്ട ആക്രമണത്തിനെതിരെ ബിജു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തെണ്ടി ഒരു തെറിവിളിയല്ല
ഓച്ചിറ ക്ഷേത്രത്തിലേക്ക് എത്തുന്ന മനുഷ്യരെ തെണ്ടികളെന്ന പദപ്രയോഗം വഴി വിശേഷിച്ചത് മുത്തത്തിയോ കൈരളിയോ അല്ല. ആര്‍ സുകുമാരന്റെ പാദമുദ്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ മാതു പണ്ടാരവും മാളാ അരവിന്ദന്റെ സോപ്പ് കുട്ടപ്പനും തമ്മിലുള്ള സംഭാഷണത്തിലാണ് ഈ തെണ്ടി പ്രയോഗം കടന്ന് വരുന്നത്. ഓരോ മനുഷ്യരും ഓരോ അര്‍ത്ഥത്തില്‍ തെണ്ടികളാണ് എന്ന് മാതുപണ്ടാരം പറയുന്നത് ആ മനുഷ്യാവസ്ഥയുടെ വിശാലമായ അര്‍ത്ഥത്തിലാണ്. അത്ര തന്നെയേ കൈരളിയും ചെയ്തിട്ടുള്ളൂ.
തലവാചകമില്ലാതെ വീണ്ടും
വിവാദം കത്തുന്നതിനിടെ തെണ്ടികളുടെ ദൈവം കൈരളി പീപ്പിള്‍ വീണ്ടും സംപ്രേഷണം ചെയ്യുകയാണ്. എന്നാലിത്തവണ വിവാദ തലക്കെട്ട് ഇല്ലാതെയാണ് പരിപാടി പ്രേക്ഷകരിലേക്കെത്തുക. ഉള്ളടക്കത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ല. തലക്കെട്ട് പരിപാടി കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നതാണ് ചാനല്‍ കൈക്കൊള്ളുന്ന നിലപാട്.
ഇത് അജണ്ട നടപ്പാക്കൽ
സംഘപരിവാര്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജു മുത്തത്തി പറയുന്നു. പണ്ട് കാലം മുതല്‍ക്ക് ദരിദ്രരും അശരണരുമായ ആളുകളുടെ ആരാധാനാ കേന്ദ്രമാണ് ഓച്ചിറയിലെ ക്ഷേത്രം.പല ജാതിമതത്തിലുള്ള ആളുകളുടെ ഇടമെന്ന നിലയ്ക്ക് സംഘപരിവാറിന്റെ അജണ്ട ഇതുവരെ അവിടെ നടപ്പാക്കാനായിട്ടില്ല. ജനകീയ മതേതര സമിതിയാണ് ഈ ക്ഷേത്രത്തിനെ സംരക്ഷിക്കുന്നത്. വിശ്വാസികളെ ഇളക്കി വിടാനായി സംഘപരിവാര്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ബിജു മുത്തത്തി വണ്‍ ഇന്ത്യയോട് പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ പരാജയം
പരിപാടിയുടെ തലക്കെട്ടില്‍ തെണ്ടി എന്ന വാക്ക് ഉപയോഗിച്ചത് ആ മനുഷ്യാവസ്ഥയെ കാണിക്കാനാണ്. സംഘപരിവാര്‍ ഈ വിഷയത്തെ വഴി തിരിച്ച് വിട്ടതിനാല്‍ വീണ്ടുമൊരു വിവാദത്തിലേക്ക് പോകേണ്ട എന്നതിനാലാണ് ശീര്‍ഷകം പിന്‍വലിച്ച് പരിപാടി സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. അത് കൈരളിയുടെ പരാജയമല്ല, മറിച്ച് ജനാധിപത്യത്തിന്റെ തന്നെ പരാജയമാണെന്നും ബിജു പറയുന്നു.
``നീയോ എരപ്പാളി ഞാനോ പിച്ചക്കാരന്‍''
പരിപാടി കണ്ടവരല്ല ഈ തെറിവിളിക്കൂട്ടത്തിലെ പലരും. മറിച്ച് തലക്കെട്ട് മാത്രം പ്രചരിപ്പിച്ചാണ് വിവാദമുണ്ടാക്കുന്നത്. ഞായറാഴ്ച പരിപാടി സംപ്രേഷണം ചെയ്തതിന് ശേഷം തെറിവിളികള്‍ ഫോണ്‍ വഴി തുടരുകയാണ്. തെണ്ടി എന്ന വാക്കുപയോഗിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതൊരു തെറി പ്രയോഗമല്ല. ശ്രീനാരായണ ഗുരു പോലും ശിവനോട് പറഞ്ഞിട്ടുള്ളത് നീയോ എരപ്പാളി ഞാനോ പിച്ചക്കാരന്‍ എന്നാണെന്നും ബിജു മുത്തത്തി ഓര്‍മ്മപ്പെടുത്തുന്നു.
ഇനിയും വില നൽകാനാവില്ല
എന്നാല്‍ ജനാധിപത്യപരമായ സംവാദങ്ങളൊന്നും സംഘികളോട് സാധ്യമല്ലെന്ന് ബിജു തിരിച്ചറിയുന്നു. വീണ് കിട്ടിയ ഒരു അവസരം അസത്യവും അര്‍ധസത്യവും പറഞ്ഞും പ്രചരിപ്പിച്ചും സംഘപരിവാര്‍ ആളെക്കൂട്ടാന്‍ നോക്കുന്നു. മുമ്പൊന്നുമില്ലാത്ത വിധം സംഘപരിവാര്‍ വിഷം വിതയ്ക്കാന്‍ ശ്രമിക്കുന്നതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നല്ലാതെ കേരളത്തിന് മറ്റൊന്നും ചെയ്യാനില്ല. സംഘപരിവാറിനെ ഭയക്കാതെ മുന്നോട്ട് എന്നത് തന്നെയാണ് ബിജു മുത്തത്തിയുടെ നിലപാട്. നിശബ്ദതയുടെ വില കല്‍ബുര്‍ഗിമാരുടേയുെ ഗൗരി ലങ്കേഷുമാരുടേയും ചോര ആയിരിക്കും.