ദളിതർക്കെതിരെ സംഘപരിവാർ; കുറവരും പറയരും പുലയരും അമ്പലത്തിൽ കയറേണ്ടെന്ന് നോട്ടീസ്!
പത്തനംതിട്ട: കുറവരും പറയരും പുലയരും അമ്പലത്തിൽ കയറേണ്ടെന്ന സംഘപരിവാർ നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പത്തനംതിട്ടയിലെ ഒരു ഹൈന്ദവ ആരാധനയലത്തിൽ ക്ഷേത്രസംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവർ, പറയർ, പുലയർ മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ട ആളുകളെ ആവശ്യമില്ലെന്നാണ് സംഘപരിവാർ നോട്ടീസ്. പന്തളം മൈനാപ്പള്ളി പെരുമ്പള്ളിയിലെ ശ്രീ അന്നപൂർണശ്ശേരി ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഹിന്ദു കരയോഗ സേവാ സമതി എന്ന പേരിൽ ദളിതർക്കെതിരെ നോട്ടീസ് ഇറക്കിയത്.
ഇത് സഘപരിവാർ അജണ്ടയാണെന്നാണ് ആരോപണം. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് വ്യാപകമായി വിതരണം ചെയ്തത്. ദളിതരെ ലക്ഷ്യം വെച്ചുള്ള നോട്ടീസിന് പിന്നിൽ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഐഎം ആർഎസ്എസ് സംഘർഷമാണെന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നോട്ടീസ് സോഷ്യൽ മീഡിയയിൽ സിപിഎം പ്രവർത്തകർ സംഘപരിവാറിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ്.
കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട സംഘർഷം
ഫെബ്രുവരി 11 നടന്ന ഉത്സവത്തിൽ കെട്ടുരുപ്പടിയിൽ കൊടി കെട്ടിയതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിയോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് ഉത്സവക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു.
സിപിഎമ്മും കൊടി ഉയർത്തി
എന്നാൽ പറന്തൽ ഭാഗത്ത് നിന്ന് വന്ന കെട്ടുരുപ്പടിയിൽ ആർഎസ്എസിന്റെ കൊടി കെട്ടി. ഇതിനെ ചിലർ എതിർത്തെങ്കിലും മാറ്റാൻ ആർഎസ്എസ് പ്രവർത്തകർ തയ്യാറായില്ല. തുടർന്ന് കെട്ടുരുപ്പടിയിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടി ഉയർന്നു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
ദളിത് വിഭാഗം
അതേസമയം കൈരളി ഭാഗം ദളിത് ഭൂരിപക്ഷ പ്രദേശമാണ്. സിപിഎം കൊടികെട്ടിയ കെട്ടുരുപ്പടി ക്ഷേത്രത്തിൽ കയറ്റരുതെന്ന് പറഞ്ഞു ആർഎസ്എസ് ബിജെപി പ്രവർത്തകർ പ്രശ്നമുണ്ടാക്കി. ഇതിൽ നായർ വിഭാഗത്തിൽ പെട്ട ക്ഷേത്ര ഭരണ സമിതി അംഗങ്ങളുമുണ്ടായിരുന്നു. ഇതെ തുടർന്ന് സിപിഐഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നാണ് റിപ്പോർട്ട്.
ക്ഷേത്രവുമായി ബന്ധമില്ല
ക്ഷേത്രം നായന്മാരുണ്ടാക്കിയ ക്ഷേത്രമാണെന്നും കുറവന്മാർക്ക് അവകാശമില്ലെന്നും ആർഎസ്എസ് പ്രചരണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന നോട്ടീസുമായി ക്ഷേത്രത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് ക്ഷേത്രം മാനേജർ പറയുന്നത്.
ദളിതനെ ഹിന്ദുവായി പോലും കാണുന്നില്ല
ദളിതർക്കെതിരായ നോട്ടീസ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദുവിന്റെ കുത്തകാവകാശം ഏറ്റെടുത്തിരിക്കുന്ന സംഘപരിവാർ ദളിതനേയും പിന്നോക്കക്കാരനേയും ഹിന്ദുവായിപോലും കാണുന്നില്ല. അവർ പൊതുസമൂഹത്തിൽ നിന്ന് അകറ്റി നിർത്തപ്പെടേണ്ടവരാണെന്നും ദൈവീകകാര്യങ്ങളിൽ ഏർപ്പെടാനോ ദർശനമോ പോലും പാടില്ലെന്നും പരസ്യമായി വീണ്ടും പറഞ്ഞു തുടങ്ങി എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വാദമുയർന്നു വരുന്നത്.
ഹിന്ദു സംസ്ക്കാരത്തിന്റെ നേരവകാശികൾ
പ്രകൃതിയോടിണങ്ങി പണിചെയ്യുന്നവൻ, ഈ മണ്ണിന്റെ നേരവകാശികൾ, അഗ്നിയേയും ജലത്തേയും സൂര്യനേയും പ്രാർത്ഥിച്ചും പൂജിച്ചും മണ്ണിനേയും മനുഷ്യനേയും അറിഞ്ഞവർ. ഹിന്ദു സംസ്കാരത്തിന്റെ നേരവകാശികൾ. അവർ ആട്ടിപ്പായിക്കപ്പെടേണ്ടവരാണന്ന് തിട്ടൂരമിറക്കുന്ന സംഘപരിവാറിനെ തിരിച്ചറിയാൻ താമസിക്കുന്തോറും നിങ്ങൾ നിങ്ങളുടെ നാശത്തിന്റെ കുഴി തോണ്ടുകയാണെന്ന് സുരേഷ് കുമാർ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.
പാർട്ടി ആത്മ പരിശേധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...
എൽഡിഎഫ് പടിവാതിൽക്കൽ കാത്തുനിന്ന് വീരൻ; യുഡിഎഫിൽ നിന്നും കൽപ്പറ്റ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു!