"മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ നിനക്കു ലജ്ജയില്ലേ.." ബൽറാമിനോട് ശാരദക്കുട്ടി!
തിരുവനന്തപുരം: മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം മനുഷ്യന്റെ പൊതുസ്വഭാവമാണ്. മരിച്ച് പോയ ഇതിഹാസ തുല്യനായ ഒരു നേതാവിന്റെ കുഴിമാടം തോണ്ടി പുറത്തിട്ട്, സ്വകാര്യ ജീവിതം ഇത്രയേറെ അശ്ലീലമാം വിധം പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നത് അതുകൊണ്ട് തന്നെയാണ്. അതും യാതൊരു വിധ തെളിവുമില്ലാതെ, നുണകളുടെ മാത്രം പിൻബലത്തിൽ. എന്തൊക്കെ ന്യായങ്ങൾ നിരത്തിയിട്ടും വിടി ബൽറാം എന്ന ജനപ്രതിനിധിയോട് സോഷ്യൽ മീഡിയ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുന്നത് ഈ നുണ പറച്ചിലിന്റെ പേരിലാണ്. എകെജിയുടെ പ്രണയം എങ്ങനെയാണ് വിടി ബൽറാമിന് ബാലപീഡനമായത്? വിവാദത്തിൽ ബൽറാമിനെ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ഫേസ്ബുക്കിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

പ്രണയമുള്ള കമ്മ്യൂണിസ്റ്റുകാർ
ശാരദക്കുട്ടി ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെയാണ്: പ്രണയിക്കാനറിയാവുന്ന, പ്രണയിച്ച പെണ്ണിനെ അഭിമാനത്തോടെ മുന്നിൽ നിർത്തി വിപ്ലവം നയിക്കാനറിയാവുന്ന കമ്യൂണിസ്റ്റുകാരെ, അവരുടെ ഒളിവു ജീവിതത്തിന്റെയും പരസ്യ ജീവിതത്തിന്റെയും പേരിൽ ഞാനിഷ്ടപ്പെടുന്നു. വിപ്ലവം പ്രചരിപ്പിക്കാനായി റഷ്യയിലേക്ക് ഭാര്യയുടെയും കാമുകിയുടെയും നടുവിലിരുന്ന് യാത്ര ചെയ്തെത്തിയ ലെനിനെ ഞാനിഷ്ടപ്പെടുന്നു.

ലജ്ജയില്ലേ ബൽറാമേ
പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്നങ്ങളുടെയും ആത്മാവിനെ സ്പർശിക്കുവാൻ നേതാക്കന്മാർക്കു കഴിയണമെങ്കിൽ അവർ ഒളിഞ്ഞുനോട്ടക്കാരാകരുത്. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകൾ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബൽറാമിനോട് . "മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ.." എന്നു ചോദിക്കുവാൻ തോന്നുന്നത്.

പ്രണയം ലൈഗികവൈകൃതമല്ല
ഞങ്ങളുടെ നേതാവിന് പ്രണയമെന്തെന്നറിയാമായിരുന്നു , അത് പ്രണയമായിരുന്നു എന്ന് അഭിമാനത്തോടെ പറയുവാൻ കമ്യൂണിസ്റ്റുകാർ ലജ്ജിക്കുന്നതെന്തിന്? മനുഷ്യനെ സ്പർശിക്കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാർ നല്ല കാമുകീകാമുകന്മാർ കൂടി ആയിരുന്നാൽ എത്ര നന്നായിരിക്കും..പക്ഷേ അതിനെ ഭയപ്പെടുന്നത്., അത് ലൈംഗിക വൈകൃതമാകുന്നത് മൊത്തത്തിലുള്ള രാഷ്ടീയ കാഴ്ചപ്പാടിന്റെ വൈകല്യമാണ്.

ചീമുട്ട നല്ല രാഷ്ട്രീയായുധമല്ല
ഭയമില്ലാതെ പ്രണയിച്ചിരുന്ന നേതാക്കന്മാരുടെ ജീവിത കഥകൾ പാഠപുസ്തകങ്ങളാകണം. പുതിയ രാഷ്ട്രീയ വിദ്യാർഥികൾ മേലിൽ ബൽറാമിനെ പോലെ സംസാരിക്കരുത്. അത്തരക്കാരെ നേരിടാൻ കൂടുതൽ നല്ല പ്രണയാനഭവങ്ങളാണ് വേണ്ടത്. ചീമുട്ട നല്ല രാഷ്ട്രീയായുധമല്ല എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ബൽറാം പറയുന്ന കള്ളങ്ങൾ
എകെജിയെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപമാനിച്ച വിടി ബൽറാം മാപ്പ് പറയണമെന്നാണ് സിപിഎം അടക്കം ആവശ്യപ്പെടുന്നത്. സുശീല ഗോപാലനുമായുള്ള പ്രണയത്തെയാണ് ബാലപീഡനമായി ബൽറാം ചിത്രീകരിക്കുന്നത്. സുശീലയും എകെ ഗോപാലനും കണ്ട് മുട്ടുമ്പോൾ സുശീലയ്ക്ക് പ്രായം പതിനാറാണ് എന്ന സത്യം മറച്ച് വെച്ചാണ് 12കാരിയെ പ്രണയിച്ചു എന്നതടക്കമുള്ള കള്ളങ്ങൾ ബൽറാം വിളിച്ച് പറയുന്നത്.

കെട്ടടങ്ങാതെ പ്രതിഷേധം
മാത്രമല്ല തന്റെ ആരോപണത്തെ ന്യായീകരിക്കാൻ എകെജിയുടെ ആത്മകഥ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു തൃത്താല എംഎൽഎ. പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് തനിക്ക് മമത തോന്നിയെന്ന എകെജിയുടെ വാക്കുകൾ ബൽറാം വ്യഖ്യാനിച്ചത് പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവൾ തന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു എന്നാണ്. സോഷ്യൽ മീഡിയയിൽ ബൽറാമിന് എതിരായ പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല.

അഭിപ്രായ സ്വാതന്ത്ര്യമത്രേ
എകെജിയെ അപമാനിച്ചതിൽ ഒരു വിഭാഗം കോൺഗ്രസുകാർ ബൽറാമിനെ പിന്തുണച്ചും മറുവിഭാഗം തള്ളിക്കളഞ്ഞും രംഗത്തുണ്ട്. പീഡോഫീലിയയെ അനുകൂലിക്കുന്നവർ ബൽറാമിന്റെ ആരോപണം സോഷ്യൽ മീഡിയയിൽ പ്രതിരോധമായി ഉപയോഗിക്കുന്നു. ബൽറാമിനെ പിന്തുണച്ച് കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കളും രംഗത്തുണ്ട്. അഭിപ്രായം സ്വാതന്ത്ര്യത്തിനുള്ള പോരാട്ടം എന്ന ഓമനപ്പേരിട്ടാണ് എകെജിയെക്കുറിച്ചുള്ള ബൽറാമിന്റെ നുണ പ്രചാരണം.

പരിഹാരം കായികാക്രമണമല്ല
ബൽറാമിനെതിരെ സമരം ശക്തമാക്കുകയാണ് സിപിഎം. കഴിഞ്ഞ ദിവസം പാലക്കാട് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബൽറാമിന് നേരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. കല്ലേറും ചീമുട്ടയേറുമുണ്ടായി. ആശയം കൊണ്ട് നേരിടുന്നതിന് പകരമുള്ള കായികാക്രമണം സിപിഎമ്മിന് നേർക്ക് വിമർശനങ്ങൾ വിളിച്ച് വരുത്തി. മാത്രമല്ല, വിവാദത്തിൽ ബൽറാമിനൊപ്പം നിൽക്കാൻ മടിച്ച കോൺഗ്രസ് നേതൃത്വം ഇതോടെ ഒറ്റക്കെട്ടായി ബൽറാമിന് പിന്നിൽ അണിനിരക്കുകയും ചെയ്യുന്നു.
ബൽറാമിനെതിരെ കുറിപ്പ്
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications