വീണ്ടും ശശികലയുടെ വിദ്വേഷ പ്രസംഗം; 'ആയുസിനുവേണ്ടി മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാൽ നല്ലത്', ഭീഷണി!!
കൊച്ചി: വീണ്ടും ശശികലയുടെ ഭീഷണി. മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തിയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല രംഗത്തെത്തിയിരിക്കുന്നത്. പറവൂരിൽ പൊതുയോഗത്തിലായിരുന്നു വിദ്വേഷ പ്രസംഗം നടത്തിയത്. ആയുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിച്ചോളൂ. ഇല്ലെങ്കിൽ ഗൗരിമാരുടെ ഗതിവരുമെന്നാണ് ശശികല പ്രസംഗിച്ചത്.
'ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത്. മക്കളെ ആയുസ്സുവേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിൻ എപ്പഴാ എന്താ വരുകയെന്ന് പറയാൻ ഒരു പിടുത്തോം ഇല്ല. ഓർത്ത് വെക്കാൻ പറയുകയാണ്. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളു. ഇല്ലെങ്കിൽ ഗൗരിമാരുടെ അവസ്ഥവരും' എന്നാണ് എഴുത്തുകാരെ ശശികല ഭീഷണിപ്പെടുത്തുന്നത്.

പോലീസ് അന്വേഷണം ആരംഭിച്ചു
അതേസമയം ശശികലയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പോലീസിന് പരാതി നല്‍കി.

പറവൂരിലെ പൊതു പരിപാടി
പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പോലീസ് പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
പറവൂരിൽ ഹിന്ദു ഐക്യവേദി രണ്ട് ദിവസം മുമ്പ് സംഘടിപ്പിച്ച പൊതു പരിപാടിയിലായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം ഉണ്ടായത്.

മതേതര എഴുത്തുകാർ
ഗൗരി ലങ്കേഷിനുണ്ടായ അനുഭവം കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കെല്ലാം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു ശശികലയുടെ പ്രസംഗം.

ഗൗരി ലങ്കേഷിന്റെ മരണം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞദിവസം വെടിയേറ്റു മരിച്ചിരുന്നു. അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ശശികലയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

ഹിന്ദു ഐക്യവേദി നേതാവ്
ഇതിനുമുമ്പും ചില പ്രസ്താവനകൾ നടത്തി വിവാദത്തിലായ ഹിന്ദു ഐക്യവേദി നേതാവാണ് കെപി ശശികല.












Click it and Unblock the Notifications