നടപടികൾ ഫലിക്കുന്നില്ല?തുടക്കം തന്നെ പിഴച്ചു!! സ്കൂൾ വാൻ തലകീഴായി മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്ക്!!
അമിത വേഗത്തിലെത്തിയ വാൻ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തെരുവ് വിളക്ക് നാട്ടിയിരുന്ന ഇരുമ്പ് തൂണിൽ ഇടിച്ചാണ് വാൻ മറിഞ്ഞത്. തൂൺ മറിഞ്ഞ് വാനിനും മീതെ പതിച്ചു.
തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ എല്ലാവരെയും ആശങ്കയിലാക്കുന്നത് കുട്ടികളുടെ സുരക്ഷ തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളുടെ യാത്രയെ കുറിച്ചുള്ള ആശങ്ക. എന്നാൽ തുടക്കത്തിൽ തന്നെ രക്ഷിതാക്കളെ ആശങ്കയിലാക്കി അപകട വാർത്ത. തിരുവനന്തപുരം പേരൂർക്കടയിലാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ സ്കൂൾ വാൻ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മുന്നു പേർ കുട്ടികളാണ്.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. പതിനൊന്നരയോടെ പേരൂർക്കട- വഴയില റോഡിൽ വിന്നേഴ്സ് ലൈബ്രറിയുടെ മുന്നിലാണ് അപകടമുണ്ടായത്.
അമിത വേഗത്തിലെത്തിയ വാൻ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തെരുവ് വിളക്ക് നാട്ടിയിരുന്ന ഇരുമ്പ് തൂണിൽ ഇടിച്ചാണ് വാൻ മറിഞ്ഞത്. തൂൺ മറിഞ്ഞ് വാനിനും മീതെ പതിച്ചു. അഞ്ച്, ഏഴ് ക്ലാസിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വാൻ ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു.
നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആദ്യം പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തിൽ വാനിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സ്കൂൾ ബസ് ഡ്രൈവർമാർക്കും വാനിലെ ആയമർക്കും പരിശീലനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നാണ് പേരൂർക്കടയിലെ അപകടം വ്യക്തമാക്കുന്നത്.