കൊച്ചി മരടിൽ സ്കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞു.. രണ്ട് കുട്ടികളും ആയയും മരിച്ചു!
Recommended Video
കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ബസ്സിലുണ്ടായിരുന്ന രണ്ട് കുട്ടികളും ആയയും ആണ് മരിച്ചത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് കുളത്തിലേക്ക് മറിഞ്ഞത്. മരട് കാട്ടിത്തറ റോഡിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലേക്ക് ബസ്സ് മറിഞ്ഞ് അപകടമുണ്ടായത്. മൂന്ന് കുട്ടികളും ആയയും ഡ്രൈവറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. നാല് വയസ്സുള്ള ആദിത്യൻ, വിദ്യാലക്ഷ്മി, ആയ ലത എന്നിവരാണ് മരിച്ചിരിക്കുന്നത്. മൂന്നാമത്തെ കുട്ടിയുടേയും ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് സൂചന.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ എല്ലാവരേയും കുളത്തില്‍ വീണ ബസ്സില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തൃപ്പൂണിത്തുറ പിഎസ് മിഷന്‍ ആശുപത്രിയിലും വെറ്റില വെല്‍കെയര്‍ ആശുപത്രിയിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് കുട്ടികളുടേയും ആയയുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മഴയില്‍ വാഹനം തെന്നിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
നാല് വയസ്സുള്ള ആദിത്യൻ, വിദ്യാലക്ഷ്മി, ആയ ലത ഉണ്ണി എന്നിവരാണ് മരിച്ചിരിക്കുന്നത്. വൈകിട്ട് നാല് മണിയോടെ സ്കൂളിൽ നിന്നും കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. 8 കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നുവെങ്കിലും അഞ്ച് പേരെ വീടുകളിൽ ഇറക്കിയിരുന്നു. ശേഷം മരട് ഭാഗത്തുള്ള കുട്ടികളെ വീട്ടിലെത്തിക്കാൻ വരികെയാണ് അപകടം നടന്നത്. ഡേ കെയർ സെന്ററിൽ നിന്നും അരകിലോമീറ്റർ മാത്രം അകലത്തിലാണ് അപകടം നടന്നത്. കുളത്തിന് സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് വാഹനം കുളത്തിലേക്ക് മറിയാൻ കാരണമായത്. വാഹനത്തിന്റെ ഡ്രൈവറുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് വിവരം. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.