വെട്ടേറ്റ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടു: പിന്നില്‍ ആർഎസ്എസ് എന്ന് ആരോപണം
ആലപ്പുഴ: വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് ഡി പി ഐ നേതാവ് കൊല്ലപ്പെട്ടു. പൊന്നാട് അൽഷാ ഹൗസിൽ അഡ്വ കെ എസ് ഷാനാണ് കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയാണ്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മണ്ണഞ്ചേരി പൊന്നാട് വെച്ച് കാറില്‍ എത്തിയ സംഘം ഷാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാന്‍. ഈ സമയം കാറിലെത്തിയ സംഘം ഷാനെ ഇടിച്ചു വീഴ്ത്തിയ ശേഷം അക്രമിക്കുകായിരുന്നു
നാലംഗ സംഘമാണ് അക്രമത്തിന് പിന്നില്‍ കൊലപാതക ശ്രമത്തിനു ശേഷം ആക്രമി സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസെത്തി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യം വാഹനാപകടമാണെന്ന് കരുതിയെങ്കിലും ആശുപത്രിയിലെത്തിച്ചത്തോടെയാണ് വെട്ടേറ്റതാണന്ന് മനസ്സിലായത്.
ഷാന്റെ കൈക്കും കാലിനും തലക്കും ആഴത്തിലുള്ള വെട്ടേറ്റു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപൊവുകയായിരുന്നു. പുലർച്ച ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു. അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പി പി എം ജയരാജ്, നോര്‍ത്ത് സിഐ കെ പി വിനോദ്, മണ്ണഞ്ചേരി എസ്ഐ കെ ആര്‍ ബിജു, അടക്കമുള്ള വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, അക്രമത്തിന് പിന്നില്‍ ആർ എസ് എസ് ആണെന്ന് ആരോപിച്ച് എസ് ഡി പി ഐ നേതൃത്വം രംഗത്ത് എത്തി. എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊല ആര്‍എസ്എസ് ഭീകരതയെന്നാണ് പാർട്ടി ദേശീയ പ്രസിഡന്റ് എംകെ ഫൈസി ആരോപിച്ചത്. സംസ്ഥാനത്തെ സാമുദായിക സൌഹൃദ അന്തരീക്ഷം മലിനീകരിക്കാന്‍ കഴിഞ്ഞ കുറേ മാസങ്ങളായി സംഘപരിവാരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും ഫൈസി പറഞ്ഞു.
'ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ, ആലപ്പുഴ മണ്ണന്‍ചേരിയിലെ വിജനമായ ഒരു പ്രദേശത്ത് വെച്ച് ആര്‍എസ്എസ് ഭീകരര്‍, അവര്‍ വന്ന കാറുകൊണ്ട് ഇടിച്ച് താഴെയിടുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ പിന്നീട് മരണപ്പെട്ടു. മുസ്ലിങ്ങള്‍ക്കെതിരെ അപ്രധാനമായ പല വിഷയങ്ങളും ഉയര്‍ത്തി, സംസ്ഥാനത്തെ സാമൂഹിക സൌഹാര്‍ദം തകര്‍ക്കാന്‍ ഈയിടെ സംഘപരിവാരം കുറേ മെനക്കെട്ടതാണ്. ലവ് ജിഹാദ്, നാര്‍കോട്ടിക്സ് ജിഹാദ്, ഹോട്ടലുകള്‍ക്ക് മുമ്പിലെ ഹലാല്‍ ബോര്‍ഡുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ മുസ്ലിങ്ങളെ പ്രകോപിക്കാനായി അവര്‍ ഉയര്‍ത്തി പരാജയപ്പെട്ട സംഗതികളില്‍ ചിലവയാണ്.' -എസ് ഡി പി ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെ ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് സംസ്ഥാനത്തെ സൌഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള അവരുടെ ഉദ്ദേശത്തിന്റെ കൃത്യമായ സൂചനയാണ്. വെറുപ്പും വിദ്വേഷവും അടിസ്ഥാന സ്വഭാവമായിട്ടുള്ള സംഘപരിവാരത്തിന് ആളുകള്‍ സ്നേഹത്തിലും സമാധാനത്തിലും കഴിയുന്നത് സഹിക്കാവുന്നതിലപ്പുറമാണ്. അവരുടെ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാക്ഷ്യപത്രങ്ങളാണ് അവരുടെ ചരിത്രവും, അടുത്തകാലത്തുള്ള അവരുടെ പ്രവൃത്തികളും. കേരളം സംഘപരിവാരത്തിന് എന്നും ഒരു ബാലികേറാമലയായി നിലകൊണ്ടിരുന്നു, എന്നാല്‍ കേരള പോലീസിന്റെ അവരോടുള്ള അഴകൊഴമ്പന്‍ സമീപനം, തങ്ങളുടെ വിദ്വേഷ അജണ്ട നടപ്പിലാക്കുന്നതിന് അവര്‍ക്ക് ഉത്തേജകമായി ഭവിക്കുകയാണ്.
ഷാനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതെക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനും, ആര്‍എസ്എസിന്‍റെ വിദ്വേഷ അജണ്ട പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങാനും സംസ്ഥാനത്തെ മതേതര ജനസമൂഹത്തോട് ഫൈസി ആഹ്വാനം ചെയ്തു. കേരള പോലിസ് തങ്ങളുടെ ആര്‍എസ്എസ് കവചം അഴിച്ചു വെച്ച്, സംഘപരിവാര അതിക്രമങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ സാമുദായിക സൌഹാര്‍ദ അന്തരീക്ഷം മലീമസമാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ കൈക്കൊള്ളാനും ഫൈസി ആവശ്യപ്പെട്ടു.