കണ്ണൂരില്‍ നിന്നും 5 മന്ത്രിമാര്‍? കോഴിക്കോട് 4 വരെ; ഒരോന്ന് ഉറപ്പിച്ച് എറണാകുളവും കോട്ടയവും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരൊക്കെ മന്ത്രിമാരായി വേണമെന്നതിലുള്ള ചര്‍ച്ചകളിലേക്ക് സിപിഎം കടന്ന് കഴിഞ്ഞു. മുന്നണിയിലെ ഘടകക്ഷികളുമായി സിപിഎം പ്രത്യേകം ചര്‍ച്ചകള്‍ നടത്താനാണ് സിപിഎം തീരുമാനം. സിപിഐയുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ കടന്ന് വന്ന സാഹചര്യത്തില്‍ ചില വിട്ട് വീഴ്ചകള്‍ വേണ്ടിവരുമെന്ന കാര്യം സിപിഎം സിപിഐയെ അറിയിച്ചിട്ടുണ്ട്. ഏക അംഗം മാത്രമുള്ള കക്ഷികളും മന്ത്രി പദവി ചോദിക്കുന്നതും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കവെ ഒരോ ജില്ലകളില്‍ നിന്ന് എത്ര മന്ത്രിമാര്‍ എന്നകാര്യങ്ങളും പരിശോധിക്കപ്പെടുന്നുണ്ട്.
ജില്ലകള്‍ക്ക് എത്ര
14 ജില്ലകള്‍ക്കും പ്രാതിനിധ്യം കിട്ടുമോ, അതോ കഴിഞ് തവണത്തെ പോലെ ഏതെങ്കിലും ജില്ലകളും ഒഴിവാക്കപ്പെടുമോ, ഏതൊക്കെ ജില്ലകളാകും ഒഴിവാകുക എന്നീ കാര്യങ്ങളിലാണ് ചര്‍ച്ച. ഒന്നാം പിണറായി സര്‍ക്കാറില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകള്‍ക്കായിരുന്നു മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതെ പോയത്.
അംഗത്വമില്ലാതെ പോയവര്‍
വയനാട്, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നായിരുന്നു കഴിഞ്ഞ വര്‍ഷം മന്ത്രിമാര്‍ ഇല്ലാതിരുന്നത്. പിന്നീട് ആദ്യ രണ്ടര വര്‍ഷം മന്ത്രിയായിരുന്ന തിരുവല്ലയില്‍ നിന്നുള്ള എംഎല്‍എ മാത്യു ടി തോമസ് പാര്‍ട്ടിയിലെ ധാരണ പ്രകാരം പദവി ഒഴിഞ്ഞപ്പോള്‍ പത്തനംതിട്ടയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതെയായി.
കക്ഷികള്‍ കൂടി, വിജയികളും
ഇത്തവണ രണ്ട് ഘടകക്ഷികള്‍ കൂടിയതും ഐഎന്‍എല്‍ പോലുള്ള കക്ഷികള്‍ ജയിച്ച് വന്നതുമാണ് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. മന്ത്രിസഭയുടെ എണ്ണം മുഖ്യമന്ത്രി ഉള്‍പ്പടെ 21 ല്‍ കൂടാനും പാടില്ല. ഇത്തവണയും മുഖ്യമന്ത്രിക്ക് പുറമെ കണ്ണൂരില്‍ നിന്നാവും കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാവുകയെന്ന സൂചനയാണ് പുറത്ത് വരുന്നത്.
കണ്ണൂരിന് അഞ്ചോ
സിപിഎമ്മില്‍ നിന്നും കെകെ ശൈലജയെ കൂടാതെ എംവി ഗോവിന്ദനും മന്ത്രിസഭയില്‍ അംഗമായേക്കും. ഇവരെ കൂടാതെ കോണ്‍ഗ്രസ് എസ് പ്രതിനിധി കടന്നപ്പള്ളി രാമചന്ദ്രനും കൂത്തുപറമ്പില്‍ നിന്ന് വിജയിച്ച് എല്‍ജെഡി അംഗം കെപി മോഹനനും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ അഞ്ച് മന്ത്രി സ്ഥാനം കണ്ണൂരിന് ലഭിക്കും.
നിലവില്‍ രണ്ട്
മന്ത്രി ഇ ചന്ദ്രശേഖരന് സിപിഐ ഇത്തവണയും അവസരം നല്‍കിയില്ലെങ്കില്‍ കാസര്‍കോടിന് ഇത്തവണ പ്രാതിനിധ്യം ഉണ്ടായേക്കില്ല. കഴിഞ്ഞ തവണയും ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായിരുന്നു ഇ ചന്ദ്രശേഖരന്. കോഴിക്കോടിന് ഒന്നാം പിണറായി സര്‍ക്കാറില്‍ രണ്ട് മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്.
ശശീന്ദ്രന്റെ കാര്യം പാര്‍ട്ടി പറയും
സിപിഎമ്മില്‍ പ്രഥമ പരിഗണന ടിപി രാമകൃഷ്ണന് തന്നെയാണ്. ഇദ്ദേഹം മാറുകയാണെങ്കില്‍ കാനത്തില്‍ ജമീലയെ പരിഗണിച്ചേക്കും. പുതുമുഖ പരീക്ഷണം ഉണ്ടായില് സിപിഐയില്‍ നിന്നും ഇകെ വിജയന് സാധ്യതയുണ്ട്. എന്‍സിപിയില്‍ നിന്നും വിജയിച്ച എകെ ശശീന്ദ്രന് മന്ത്രി സ്ഥാനം വീണ്ടും ഉറപ്പിക്കണമെങ്കില്‍ പാര്‍ട്ടി തീരുമാനം വരണം.
ഒന്നുമുതല്‍ നാല് വരെ
കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച ഏക എംഎല്‍എ അഹമ്മദ് ദേവര്‍ കോവിലിന് വേണ്ടി ഐഎന്‍എല്‍ മന്ത്രി പദവി ചോദിച്ചിട്ടുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് അംഗീകരിച്ചാല്‍ ജില്ലയില്‍ നിന്നും നാല് മന്ത്രിമാര്‍ ഉണ്ടാവാനുള്ള സാധ്യത കാണുന്നുണ്ട്. ഒരു പക്ഷെ അത് ഒന്നിലേക്ക് ഒതുങ്ങിയാലും അത്ഭുതപ്പെടാനില്ല.
മലപ്പുറത്തിന് എന്ത്
ഒരു മന്ത്രിപദവിയും സ്പീക്കര്‍ പദവിയുമായിരുന്നു മലപ്പുറത്തിന് കഴിഞ്ഞ തവണ നല്‍കിയത്. ഇത്തവണ കെടി ജലീലിന് പകരം പി നന്ദകുമാറിന് സാധ്യതയുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലാണ് ജലീലിന്റെ പേരുള്ളത്. പാലക്കാട് നിന്നും എംബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് പരിഗണനയില്‍.
മണിയാശാന് ഉണ്ടാവുമോ
എറണാകുളം പി രാജീവിലൂടെ ഇത്തവണ മന്ത്രി പദവി ഉറപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന് പുറമെ കെജെ മാക്സിയും ഇടം പിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇടുക്കിയില്‍ നിന്നും സിപിഎമ്മിന് ഒരു മന്ത്രിയുണ്ടെങ്കില്‍ അത് എംഎം മണി തന്നെയാവും. കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിന് കൂടിയാവുമ്പോള്‍ ഇടുക്കിക്ക് രണ്ട് മന്ത്രിമാരെ ലഭിച്ചേക്കും.
തൃശൂരും കോട്ടയവും
തൃശൂരില്‍ നിന്നും കെ രാധാകൃഷ്ണന്, എസി മൊയ്തീന് എന്നിവരുടെ പേരാണ് സിപിഎം പരിഗണിക്കുന്നത്. സിപിഐ കെ രാജന്റെ സാധ്യതയും തേടുന്നു. കോട്ടയത്ത് നിന്നും വിഎന്‍ വാസവന് മന്ത്രിസഭയില്‍ എത്തിയേക്കും. കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രി പദവി ലഭിച്ചാല്‍ ഒന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള എന്‍ ജയരാജിനായിരിക്കും.
വീണ വരുമോ
സജി ചെറിയാന്, പിപി ചിത്തരഞ്ജന് എന്നിവരെയാണ് ആലപ്പുഴയില്‍ നിന്നും സിപിഎം പരിഗണിക്കുന്നത്. സിപിഐയില്‍ നിന്നും പി പ്രസാദും ഇടംപിടിച്ചേക്കും. എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് കെ തോമസിന് നറുക്ക് വീഴും. വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും സിപിഎം പട്ടികയില്‍ ഇടംപിടിച്ചേക്കും. ജെഡിഎസില്‍ നിന്നും മാത്യ ടി തോമസിന് വീണ്ടും അവസരം ലഭിക്കാനാണ് സാധ്യത.
Recommended Video
കൊല്ലവും തലസ്ഥാനവും
കൊല്ലത്ത് നിന്നും മന്ത്രി പദവി ഉറപ്പിക്കുന്ന ഒരാള്‍ കെഎന്‍ ബാലഗോപാല്‍ ആണ്. സിപിഐയില്‍ നിന്നും ചിഞ്ചുറാണി അല്ലെങ്കില്‍ പിഎസ് സുപാല്‍ എന്നാണ് ചര്‍ച്ച. തിരുവനന്തപുരത്ത് വി. ശിവൻകുട്ടി/കടകംപള്ളി സുരേന്ദ്രന് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ സിപിഎമ്മില്‍ നിന്ന് വരുമ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ആന്റണി രാജുവിനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തലസ്ഥാന ജില്ലക്ക് ഇത്തവണ 2 മന്ത്രിമാരെ ലഭിച്ചേക്കും.