കുഴല്‍പണ കേസില്‍ രാജ്യദ്രോഹക്കുറ്റം വരുമോ? ബിജെപിയ്ക്കുള്ളിൽ നിന്ന് പുതിയ ചര്‍ച്ച; ലക്ഷ്യം സുരേന്ദ്രൻ തന്നെ?
തിരുവനന്തപുരം: കൊടകര കുഴല്‍പണ കേസില്‍ തുടങ്ങിയ വിവാദങ്ങള്‍ ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകഴിഞ്ഞു. കള്ളപ്പണ ഇടപാടുകളേയും കുഴല്‍പണ ഇടപാടുകളേയും എല്ലാം രാജ്യദ്രോഹമെന്നായിരുന്നു ഇത്രയും കാലം ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്.
ഇപ്പോഴിതാ, അവരും പെട്ടിരിക്കുന്നത് അതേ കേസില്‍ തന്നെയാണ്. ഇതോടെ ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ വലിയ എതിര്‍പ്പുകള്‍ ഉയരുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള പ്രചാരണം ഒരു വിഭാഗം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നാണംകെട്ട തോല്‍വിയ്ക്ക് പിറകെ, പാര്‍ട്ടി ജനമധ്യത്തില്‍ അപഹസിക്കപ്പെടുകയാണെന്നാണ് ഇവര്‍ പറയുന്നത്. പരിശോധിക്കാം...
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

രാജ്യദ്രോഹമെന്ന സ്ഥിരം പല്ലവി
കള്ളപ്പണം, കള്ളക്കടത്ത് തുടങ്ങിയ എന്ത് കാര്യം കണ്ടാലും അതിനെ ഉടന്‍ രാജ്യദ്രോഹമാക്കുക എന്നതായിരുന്നു ബിജെപിയുടെ രീതി. പ്രത്യേകിച്ചും എതിര്‍ രാഷ്ട്രീയത്തിലുള്ളവരോ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരോ ആണെങ്കില്‍. അതേസമയം, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ കള്ളനോട്ട് അടിച്ചതിന് പിടിക്കപ്പെട്ടപ്പോള്‍ കാര്യമായ വികാര പ്രകടനവും ഉണ്ടായില്ല.

നോട്ടുനിരോധനവും കള്ളപ്പണവും
നോട്ടുനിരോധനത്തെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കാനുള്ള കാരണം അവരുടെ കൈയ്യിലുള്ള കള്ളപ്പണം ആണെന്നായിരുന്നു ബിജെപിക്കാരുടെ വാദം. നോട്ടുനിരോധനത്തോടെ രാജ്യത്തെ കള്ളനോട്ടുകളും കള്ളപ്പണവും പൂര്‍ണമായും ഇല്ലാതകുമെന്നും അവര്‍ ആവര്‍ത്തിച്ചുപറഞ്ഞു. ഇപ്പോഴിതാ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്കൊഴുകിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ആണെന്ന് വിവരം ആണ് പുറത്ത് വരുന്നത്.

പാര്‍ട്ടിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നാണക്കേട്
കള്ളപ്പണത്തിനെതിരെ പോരാടുന്നു എന്ന പറയുന്ന കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങളാണ് നടന്നിട്ടുള്ളത് എന്നാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആവര്‍ത്തിച്ച് പറയുന്നത്. ഈ വിഷയത്തില്‍ പ്രതിസ്ഥാനത്തുള്ളത് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും ആണ്.

രാജ്യദ്രോഹക്കുറ്റമെന്ന് മുകുന്ദന്‍
ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് പിപി മുകുന്ദന്‍. കൊടകര കേസില്‍ പോലീസ് ചോദ്യം ചെയ്ത എം ഗണേശന്‍ വഹിക്കുന്ന പദവി ദീര്‍ഘകാലം വഹിച്ചിട്ടുള്ള ആളാണ് മുകുന്ദന്‍. കേള്‍ക്കുന്നത് ശരിയെങ്കില്‍ രാജ്യദ്രോഹക്കുറ്റം ആണ് നടന്നിട്ടുള്ളത് എന്നാണ് പിപി മുകുന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. മറ്റ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ പിറകേ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരസ്യമാകാതെ ഗ്രൂപ്പ് പോര്
കേരള ബിജെപിയിലെ ഗ്രൂപ്പ് പോര് അത്രയേറെ മുര്‍ച്ചിച്ചിരിക്കുമ്പോള്‍ ആയിരുന്നു തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. പലകോണുകളില്‍ നിന്നുള്ള ഒളിയമ്പുകള്‍ അന്ന് സജീവമായിരുന്നു. എന്നാല്‍, കുഴല്‍പണ വിവാദം വന്നതോടെ അത്തരത്തിലുള്ള ഗ്രൂപ്പ് ഒളിയമ്പുകള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്.

സുരേന്ദ്രനെ വെട്ടാന്‍
വി മുരളീധരനും കെ സുരേന്ദ്രനും കൂടി നയിക്കുന്ന കേരളത്തിലെ ഔദ്യോഗിക വിഭാഗത്തെ വെട്ടാന്‍ പികെ കൃഷ്ണദാസ് വിഭാഗവും ശോഭ സുരേന്ദ്രന്‍ വിഭാഗവും കാത്തിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടാല്‍ അതിന്റെ പേരില്‍ ആ നീക്കം സാധ്യമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയെ മൊത്തത്തില്‍ വിഴുങ്ങാന്‍ ശേഷിയുള്ള ദുരന്തമാണ് മുന്നില്‍ നില്‍ക്കുന്നത്.

സുരേന്ദ്രന്റെ പേര് മാത്രം
കെ സുരേന്ദ്രന്‍ ആണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എങ്കിലും, അദ്ദേഹം വി മുരളീധരന്‍ നയിക്കുന്ന ഗ്രൂപ്പിലെ പ്രധാനികളില്‍ ഒരാള്‍ മാത്രമാണ്. എന്നിട്ടും എന്തുകൊണ്ട് ഈ ആരോപണങ്ങള്‍ എല്ലാം സുരേന്ദ്രന് നേര്‍ക്ക് മാത്രം വരുന്നു എന്ന ചോദ്യവും ഒരു വിഭാദം ഉന്നയിക്കുന്നുണ്ട്.

സംഘടനാപരമായ ബാധ്യത
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ചുമതല സംസ്ഥാന അധ്യക്ഷനും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയ്ക്കും ആണ്. അത് തന്നെയാണ് കെ സുരേന്ദ്രന് നേര്‍ക്ക് ആരോപണശരങ്ങള്‍ നീളുന്നതിനുള്ള കാരണമെന്നും ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയെ അന്വേഷണ സംഘം ഒരു തവണ ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട് ഇപ്പോള്‍ തന്നെ.

ആര്‍എസ്എസിന്റെ അതൃപ്തി
ഈ വിഷയത്തില്‍ ആര്‍എസ്എസിന് വലിയ അതൃപ്തിയുണ്ട് എന്നാണ് പറയുന്നത്. ബിജെപിയെ നയിക്കാന്‍ ആര്‍എസ്എസ് നിയോഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവാദത്തിന്റെ പുകമറയ്ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ ആണ് ഇങ്ങനെ ഒരു അതൃപ്തി. ആഭ്യന്തര അന്വേഷണം നടത്താനുള്ള പദ്ധതി ആര്‍എസ്എസിനുണ്ട് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

വെട്ടിനിരത്തല്‍ വരുമോ
കുഴല്‍പണ ഇടപാടില്‍ സംസ്ഥാന നേതൃത്വത്തെ കൈയ്യൊഴിയാന്‍ കേന്ദ്ര നേതൃത്വത്തിനും സാധിക്കില്ല. ബിജെപിയുടെ കേന്ദ്ര നേതൃത്വം അറിയാതെ ഇങ്ങനെ ഒരു പണമൊഴുക്ക് സാധ്യമാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ, മുഖം രക്ഷിക്കാന്‍ കേരളത്തിലെ പാര്‍ട്ടിയില്‍ വലിയ വെട്ടിനിരത്തില്‍ തന്നെ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.












Click it and Unblock the Notifications