'ദേശീയസുരക്ഷയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ആത്മനിര്‍ഭരതയ്ക്കാണു കൂടുതല്‍ പ്രാധാന്യം': മോദി
ദില്ലി: ആത്മനിര്‍ഭര ഭാരതത്തിനും മെയ്ക്ക് ഇന്‍ ഇന്ത്യക്കുമായി നിരവധി സുപ്രധാനവ്യവസ്ഥകള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യപോലൊരു രാജ്യം കേവലം കമ്പോളമായി മാറുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'മേക്ക് ഇന്‍ ഇന്ത്യ'യുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നതിനായി മഹാമാരിക്കാലത്തെ വിതരണശൃംഖലാതടസങ്ങളെയും മറ്റ് അനിശ്ചിതത്വങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യുവജനങ്ങളും കഴിവുറ്റവരും ഉള്‍പ്പെട്ട ജനസഞ്ചയത്തിന്റെ ജനസംഖ്യാപരമായ മെച്ചം, ജനാധിപത്യസംവിധാനം, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ ഗുണപരമായ ഘടകങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ 'മേക്ക് ഇന്‍ ഇന്ത്യ'യിലേക്കു നീങ്ങാന്‍ നമ്മെ പ്രചോദിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക-ആഭ്യന്തരവ്യാപാര പ്രോത്സാഹനവകുപ്പു സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുവപ്പുകോട്ടയുടെ കൊത്തളങ്ങള്‍ക്കായുള്ള 'സീറോ ഡിഫെക്റ്റ്-സീറോ ഇഫക്റ്റ്' നിര്‍മ്മാണത്തിനായുള്ള തന്റെ ആഹ്വാനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ''ദേശീയ സുരക്ഷയുടെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ആത്മനിര്‍ഭരതയ്ക്കാണു കൂടുതല്‍ പ്രാധാന്യം''- അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഉല്‍പ്പാദനശക്തികേന്ദ്രമായാണു ലോകം നോക്കിക്കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയുടെ 15 ശതമാനമാണ് ഉല്‍പ്പാദനം. എന്നാല്‍ 'മേക്ക് ഇന്‍ ഇന്ത്യ'ക്കുമുന്നില്‍ അനന്തമായ സാധ്യതകളുണ്ടെന്നും ഇന്ത്യയില്‍ ശക്തമായ ഉല്‍പ്പാദന അടിത്തറ സൃഷ്ടിക്കാന്‍ മുഴുവന്‍ കരുത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെമി കണ്ടക്ടറുകൾ , വൈദ്യുതവാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പുതിയ ആവശ്യങ്ങളെയും അവസരങ്ങളെയും പ്രധാനമന്ത്രി ഉദാഹരിച്ചു. ഇക്കാര്യങ്ങളില്‍ നിര്‍മാതാക്കള്‍ വിദേശസ്രോതസുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. അതുപോലെ, ഉരുക്ക്, ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ തദ്ദേശീയനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കമ്പോളത്തിലെ ഒരുല്‍പ്പന്നത്തിന്റെയും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നത്തിന്റെയും ലഭ്യതയിലുള്ള വ്യത്യാസത്തെക്കുറിച്ചു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ വിവിധ ആഘോഷങ്ങള്‍ക്കായുള്ള പല ഉല്‍പ്പന്നങ്ങളും പ്രാദേശികമായി വേഗത്തില്‍ ലഭിക്കുമെങ്കിലും വിദേശ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിലുള്ള നിരാശ അദ്ദേഹം ആവര്‍ത്തിച്ചു. ദീപാവലിയില്‍ 'ചെരാതുകള്‍' വാങ്ങുന്നതിലുംമേലെയാണു 'പ്രാദേശികതയ്ക്കായുള്ള ശബ്ദം' എന്ന അഭിവാഞ്ഛയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിപണനത്തിലും ബ്രാന്‍ഡിങ്ങിലും പ്രാദേശികത, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്ക് ഊന്നല്‍ നല്‍കാന്‍ സ്വകാര്യമേഖലയോട് അദ്ദേഹം ആവശ്യപ്പെട്ടു. ''നിങ്ങളുടെ സ്ഥാപനം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അഭിമാനിക്കുക. നിങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കളിലും ഈ അഭിമാനബോധം വളര്‍ത്തുക. ഇതിനായി പൊതുവായ ബ്രാന്‍ഡിങ്ങും പരിഗണിക്കാം.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവേഷണ-വികസനത്തിനായുള്ള ചെലവു കൂടുതല്‍ വകയിരുത്താനും അവരുടെ ഉല്‍പ്പന്നവിഭാഗം വൈവിധ്യവല്‍ക്കരിക്കാനും നവീകരിക്കാനും അദ്ദേഹം സ്വകാര്യമേഖലയെ ഉദ്‌ബോധിപ്പിച്ചു. ''ലോകത്ത് തിനയുടെ ആവശ്യം വര്‍ധിക്കുകയാണ്. ലോകവിപണികള്‍ പഠിക്കുന്നതിലൂടെ, പരമാവധി ഉല്‍പ്പാദനത്തിനും പാക്കേജിങ്ങിനുമായി നമ്മുടെ മില്ലുകള്‍ മുന്‍കൂട്ടി തയ്യാറാക്കണം'' - 2023 അന്താരാഷ്ട്ര തിനവര്‍ഷമായി പ്രഖ്യാപിക്കുന്നതിനെ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു.
ഖനനം, കല്‍ക്കരി, പ്രതിരോധം തുടങ്ങിയ മേഖലകള്‍ തുറന്നിട്ടതിനാല്‍ പുതിയ സാധ്യതകള്‍ ഉയര്‍ന്നുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട പങ്കാളികളോടു പുതിയ നയം രൂപപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''നിങ്ങള്‍ ആഗോളനിലവാരം പുലര്‍ത്തേണ്ടതുണ്ട്; മാത്രമല്ല, നിങ്ങള്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമാകണം''- പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications