മതസ്പർധ വളർത്തിയെന്ന കേസ്!! സെൻകുമാറിന് തത്കാലം ആശ്വസിക്കാം!!ഇടക്കാല ജാമ്യം അനുവദിച്ചു!
മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു
കൊച്ചി: മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ മുൻ പോലീസ് മേധാവി ടിപി സെൻകുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കു. നേരത്തെ സെൻകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഉദ്യോഗസ്ഥർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇത്തരത്തിലൊരു കേസിന് കാരണമെന്ന് സെൻകുമാർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. വാരികയ്ക്കെതിരെ നിയമ നടപടി ആലോചിക്കുകയാണെന്നും സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. സെൻകുമാറിനെ കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം
ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെൻകുമാറിനെതിരെ സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെൻകുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വിവാദ അഭിമുഖം
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിനു പിന്നാലെ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം ഉണ്ടായിരുന്നത്. കേരളത്തിൽ നൂറുകുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 എണ്ണവും മുസ്ലിം സമുദായത്തിൽ നിന്നാണെന്നും ഇത് ആശങ്ക വർധിപ്പിക്കുന്നതാണെന്നും സെൻകുമാർ പറഞ്ഞതാണ് വിവാദമായത്.

ലൗജിഹാദ് ഇല്ലെന്ന് പറയാനാകില്ല
കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വാരിക പുറത്തിറങ്ങിയ ഉടൻ തന്നെ സെൻകുമാറിന്റെ അഭിമുഖം വിവാദമാവുകയും ചെയ്തിരുന്നു.

തെറ്റായി വ്യാഖ്യാനിച്ചു
അതേസമയം തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സെൻകുമാർ പറയുന്നു. സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദമാക്കിയിരിക്കുന്നതെന്നും സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.

വാരികയ്ക്കെതിരെ നടപടി
തന്റെ അഭിമുഖം തെറ്റായി വ്യഖ്യാനിച്ച വാരികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സെൻകുമാർ പറഞ്ഞു. മത സ്പർധ വളർത്തുന്ന തരത്തിൽ ഒന്നും സംസാരിച്ചിട്ടില്ലെന്നും സെൻകുമാർ പറയുന്നു.

എഫ്ഐആർ നിയമ വിരുദ്ധം
തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ നിയമ വിരുദ്ധമാണെന്ന് സെൻകുമാർ ഹർജിയിൽ ആരോപിക്കുന്നു. തനിക്കെതിരെ സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഐപിസി 153 എ വണ്‍ പ്രകാരമാണെന്നും സൈബര്‍ നിയമത്തിന്റെ പിന്‍ബലമില്ലാതെ ഐപിസി വകുപ്പുകള്‍ ചുമത്താന്‍ സൈബര്‍ പൊലീസിന് അധികാരമില്ലെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമോപദേശം
യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവയാണ് പരാതി നൽകിയത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സെൻകുമാറിനെതിരെ കേസെടുക്കാനുള്ള സാഹചര്യം ഉണ്ടെന്ന് നിയമോപദേശം ലഭിക്കുകയായിരുന്നു.












Click it and Unblock the Notifications