ഷംന തസ്നീമിന് നീതി ലഭിക്കില്ലേ? ജിൽസ് ജോർജിനെ തിരിച്ചെടുക്കാൻ നിർദേശം, ഇനിയെങ്ങോട്ട്?
2016 ജൂലായ് 18നാണ് കളമശേരി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായും കണ്ണൂർ സ്വദേശിനിയുമായ ഷംന തസ്നീം അതേ ആശൂപത്രിയിൽ വെച്ച് മരണപ്പെടുന്നത്.
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന ഷംന തസ്നീം ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ ഡോക്ടർ ജിൽസ് ജോർജിനെ തിരിച്ചെടുക്കാൻ ഉത്തരവ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ജിൽസ് ജോർജിനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ആദ്യ സസ്പെൻഷന് പിന്നാലെ ജോലിയിൽ തിരികെ പ്രവേശിച്ച ശേഷം വീണ്ടും സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ജിൽസ് ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2016 ജൂലായ് 18നാണ് കളമശേരി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായും കണ്ണൂർ സ്വദേശിനിയുമായ ഷംന തസ്നീം അതേ ആശൂപത്രിയിൽ വെച്ച് മരണപ്പെടുന്നത്. ഷംനയുടെ മരണത്തിന് പിന്നിൽ ഡോക്ടർമാരുടെ ചികിത്സാ പിഴവാണെന്ന് തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു.

ചികിത്സ
മൂന്നു ദിവസമായിട്ടും പനി വിട്ടുമാറാത്തതിനെ തുടർന്നാണ് ഷംന താൻ പഠിക്കുന്ന മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ തേടിയെത്തിയത്. പക്ഷേ, ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവിൽ മിടുക്കിയായ വിദ്യാർത്ഥിനിയുടെ ജീവനാണ് നഷ്ടമായത്.

സസ്പെൻഷൻ....
2016 ജൂലായ് 18ന് ഷംന മരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം തലവനും, പ്രൊഫസറുമായ ജിൽസ് ജോർജിനെ സസ്പെൻഡ് ചെയ്തത്.

പിന്നീട്...
2016 ഒക്ടോബറിലാണ് ജിൽസ് ജോർജിനെ ആദ്യം സസ്പെൻഡ് ചെയ്തത്. പിന്നീട് നവംബറിൽ തിരികെ ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തെ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2017 ഏപ്രിലിൽ വീണ്ടും സസ്പെൻഡ് ചെയ്തു.

സസ്പെൻഷൻ തുടരേണ്ടെന്ന്...
സസ്പെൻഷൻ കാലാവധി ആറു മാസം പിന്നിടുകയും, അന്വേഷണം പൂർത്തിയാക്കി ചാർജ് മെമ്മോ നൽകുകയും ചെയ്തതിനാൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജിൽസ് ജോർജിന്റെ സസ്പെൻഷൻ റദ്ദാക്കിയത്.

ഉത്തരവ് പുറപ്പെടുവിക്കാൻ...
സസ്പെൻഷൻ കാലയളവിലെ ജോലി ക്രമവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനുയോജ്യ ഉത്തരവ് പുറപ്പെടുവിക്കാനും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ചു.

സ്റ്റേ ചെയ്തു...
ഷംന തസ്നീമിന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ജിൽസ് ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്തത്.

ചികിത്സാ പിഴവുണ്ടെന്ന്...
അതേസമയം, സംഭവം അന്വേഷിച്ച സംസ്ഥാനതല അപെക്സ് ബോഡി ചികിത്സാ പിഴവു കാരണമാണ് ഷംന മരണപ്പെട്ടതെന്നും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് ശരിയല്ലെന്നും, തെറ്റായ റിപ്പോർട്ടിൽ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജിൽസ് ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.












Click it and Unblock the Notifications