ഹാദിയയെ നേരിട്ട് കാണണം; മുറുകെ കെട്ടിപ്പിടിക്കണം, ഇങ്ങനെയൊക്കെ സാധിക്കുന്നല്ലോ, ഹൃദ്യമായ കുറിപ്പ്
ദില്ലിയിലെത്തിയ അശോകന്‍ തന്റെ അഭിഭാഷകരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നാല് മുദ്രവച്ച കവറിലാണ് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
കൊച്ചി: നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച ഹാദിയയാണ്. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന ഹാദിയ. തിങ്കളാഴ്ച അവര്‍ സുപ്രീംകോടതി മുമ്പാകെ ഹാജരാക്കപ്പെടും. തന്റെ നിലപാട് കോടതിയില്‍ തുറന്നുപറയും. കോടതി തീരുമാനം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ കേസില്‍ ഭീകരവാദവും മനുഷ്യാവകാശ ലംഘനവുമെല്ലാം ഉയര്‍ന്നുകേള്‍ക്കുന്ന സാഹചര്യത്തിലാണ് ഹാദിയ ചര്‍ച്ച ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും വിഷയം നിറഞ്ഞുനില്‍ക്കുന്ന വേളയില്‍ വ്യത്യസ്തമാകുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്. കിട്ടിയ ചെറിയ അവസരത്തിനിടെ തന്റെ ശരി ലോകത്തോട് വിളിച്ചുപറഞ്ഞ ഹാദിയയെ അഭിനന്ദിക്കുകയാണ് ഡോ. ഷിംന അസീസ്. അവരുടെ കുറിപ്പ് ഇങ്ങനെ...
പ്രിയ ഹാദിയാ, തല കുനിക്കുന്നു
എന്നെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ല, ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലിമായതാണ്. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം, എനിക്ക് നീതി കിട്ടണം''. ഇന്നലെ വാര്‍ത്തയില്‍ കണ്ട ഇത്തിരി നേരത്ത് അവളുടെ കണ്ണില്‍ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു. കിട്ടിയ അവസരത്തില്‍ തന്റെ ശരി ലോകത്തോട് വിളിച്ച് പറഞ്ഞ പ്രിയ ഹാദിയാ, നിങ്ങളിലെ സ്ത്രീയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ തല കുനിക്കുന്നു.
സഹനത്തിന് ന്യായീകരണവുമില്ല
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി എന്ത് വിശ്വസിക്കണമെന്നും ആരുടെ കൂടെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്ക് മാത്രമാണ്. അതിനപ്പുറമുള്ള ഏതൊരു നിയമപരമായ ഇടപെടലും കൈകടത്തലും, അത് ഇനി ആരുടെ ഭാഗത്ത് നിന്നായാലും, പച്ചയായ മനുഷ്യാവകാശലംഘനമാണ്. അങ്ങനെ നോക്കുമ്പോള്‍ ഹാദിയ ഇന്ന് നേരിടുന്ന സഹനത്തിന് ഒരു ന്യായീകരണവുമില്ല.
ആ ഭര്‍ത്താവ് എന്ത് പിഴച്ചു
മതം ഓരോ മനുഷ്യന്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഏറെ സ്വപ്നങ്ങളോടെ ഒരു ചെറുപ്പക്കാരന്റെ കൈ പിടിച്ച പെണ്ണാണ്. അവന്റെ കൂടെ ജീവിക്കാനാണ് അവള്‍ ശബ്ദിക്കുന്നത്. ആ ഭര്‍ത്താവ് എന്ത് പിഴച്ചു? അയാളുടെ കണ്ണുനീരിന് എന്ത് വിലയാണ് ലോകം കല്‍പ്പിച്ചിരിക്കുന്നത്? നാളെ എന്റെയോ നിങ്ങളുടെയോ ദാമ്പത്യത്തിലെ തീരുമാനങ്ങള്‍ അന്യരാല്‍ തീരുമാനിക്കപ്പെടുന്ന ഗതിയുണ്ടായാല്‍ ക്ഷമിക്കാനാകുമോ? പത്രമാധ്യമങ്ങള്‍ അത് വിളിച്ചോതാന്‍ തുനിഞ്ഞാല്‍ ആ സമ്മര്‍ദം എങ്ങനെയാണ് നേരിടും?
നീതി അര്‍ഹിക്കുന്നുണ്ട്
അവള്‍ നീതി അര്‍ഹിക്കുന്നുണ്ട്. അവനും... അവളുടെ ഉറച്ച ശബ്ദം അവരുടെ സമാധാന പൂര്‍ണമായ ജീവിതത്തിലേക്ക് വഴി തെളിയിക്കട്ടെ. മനസ്സ് കൊണ്ടും പ്രാര്‍ഥന കൊണ്ടും കൂടെയുണ്ട് കൂട്ടുകാരീ. നിങ്ങള്‍ക്ക് നീതി കിട്ടിയിരിക്കും. അത് കഴിഞ്ഞ് എന്നെങ്കിലുമൊരിക്കല്‍ നിങ്ങളെയെനിക്ക് നേരിട്ട് കാണണം, ഒന്ന് മുറുകെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം. ഇത്രയേറെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നല്ലോ ! ഇങ്ങനെയാണ് ഷിംന അസീസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
തിങ്കളാഴ്ച അറിയാം
തിങ്കളാഴ്ചയാണ് ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് നാളെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഷെഫിന്‍ ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹാദിയയുടെ വീട്ടുകാരും ദില്ലിയിലെത്തി.
ഹാദിയയുടെ നിലപാട്
ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നും തനിക്ക് ഭര്‍ത്താവിന് ഒപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ശനിയാഴ്ച ദില്ലിയിലേക്കുള്ള യാത്രക്കെത്തിയ ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞിരുന്നു. താന്‍ മുസ്ലിമാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ പറഞ്ഞു.
മൂന്ന് മണിക്ക് ഹാദിയ എത്തും
ഇപ്പോള്‍ കേരള ഹൗസിലാണ് ഹാദിയയും കുടുംബവുമുള്ളത്. കനത്ത സുരക്ഷയിലാണിവര്‍. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ഹാദിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രഛൂഡ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹാജരാകുക.
സൈനബയും സത്യസരണിയും
ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നും സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കണമെന്നും ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി കോടതി മാറ്റിവയ്ക്കുകയായിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് നേരത്തെ നിലപാടെടുത്ത കോടതി അശോകന്റെ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.
എന്‍ഐഎ ഉടക്കിട്ടു
അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നാണ് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാനാകില്ലെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാധ്യത ഇങ്ങനെ
ദില്ലിയിലെത്തിയ അശോകന്‍ തന്റെ അഭിഭാഷകരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നാല് മുദ്രവച്ച കവറിലാണ് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 15 പേരുടെ മൊഴികളുമുണ്ട്. അന്വേഷണ സംഘത്തിന്റെ നിലപാട് കോടതി മുഖവിലക്കെടുത്താന്‍ കേസില്‍ അന്തിമതീരുമാനം ഇനിയും വൈകാനാണ് സാധ്യത.