അഭ്യൂഹങ്ങൾക്ക് വിരാമം!! അത് എംവി ആംബർ തന്നെ? ഇടിച്ചതിന് തെളിവുകളുണ്ട് !!
കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറും ജിപിഎസ് ലോഗും പരിശോധിക്കാൻ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊച്ചി: കൊച്ചിയിൽ മീൻപിടിത്ത ബോട്ടിൽ ഇടിച്ചത് പനാമ കപ്പലായ എംവി ആംബർ തന്നെയെന്ന് പ്രാഥമിക സ്ഥിരീകരണം. മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങും പ്രാഥമിക പരിശോധനയ്ക്ക് ശേഷം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് ഐജിക്ക് കൈമാറി.
ജൂൺ 11നാണ് മത്സ്യ ബന്ധന ബോട്ടായ കാർമൽ മാതാ ബോട്ടിൽ പനാമയിൽ നിന്നുള്ള കപ്പലായ എംവി- ആംബർ എൽ ഇടിച്ചത്. അപകട സമയത്ത് 14 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ മരിച്ചു. രണ്ടാളുടെ മൃതദേഹം കണ്ടെത്തി. ഒരാളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

പ്രാഥമിക നിഗമനം
പനാമ കപ്പലായ ആംബർ എൽ തന്നെയാണ് മത്സ്യ ബന്ധന ബോട്ടിൽ ഇടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. മത്സ്യത്തൊഴിലാളികളുടെ മൊഴിയും കപ്പലിന്റെ മുൻവശത്തെ പാടും അടിസ്ഥാനമാക്കിയാണ് നിഗമനത്തിലെത്തിയിരിക്കുന്നത്.

സമയം കൂടുതൽ ആവശ്യപ്പെട്ടു
കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറും ജിപിഎസ് ലോഗും പരിശോധിക്കാൻ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇലക്ട്രോണിക് ഡേറ്റ പരിശോധിക്കണം
അപകടത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് കപ്പലിലെ ഇലക്ട്രോണിക് ഡേറ്റ പരിശോധിക്കണം. ഇതിന് ഹൈക്കോടതിയുടെ അനുമതി വേണം. ഏത് കപ്പലാണ് ഇടിച്ചതെന്നറിഞ്ഞാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കഴിയുകയുള്ളൂ. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ ലഭിക്കുകയുള്ളൂ.

വേറെയും കപ്പലുകള്‍
അപകടം നടന്ന സമയത്ത് ഏഴോളം കപ്പലുകൾ സമീപത്തായി ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആംബർ തന്നെയാണോ ഇടിച്ചതെന്ന് സംശയം ഉയർന്നത്. ഇതിനെ തുടർന്നാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

നഷ്ടപരിഹാരം ലഭിക്കുന്നതു വരെ
മിൻപിടിത്ത ബോട്ടിൽ കപ്പൽ ഇടിച്ച സംഭവത്തിൽ കൃത്യമായ നഷ്ട പരിഹാരം ലഭിക്കുന്നതു വരെ കപ്പല്‍ തടഞ്ഞിടണമെന്നാവശ്യപ്പെട്ട അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമയും മത്സ്യത്തൊഴിലാളികളും ഹർജി നൽകി. 6.8 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

മൃതദേഹം കണ്ടെത്തിയിട്ടില്ല
അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. നാലാം ദിവസവും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ജൂൺ 11നാണ് കപ്പൽ ബോട്ടിലിടിച്ചത്.












Click it and Unblock the Notifications