സിദ്ധിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയിൽ മോചിതനാകും
ദില്ലി: ഇഡി കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം.
സിദ്ദിഖ് കാപ്പനെതിരായി മറ്റേതെങ്കിലും കേസുകളുണ്ടോ എന്നുള്‍പ്പെടെ ജയില്‍ അധികൃതര്‍ തീര്‍ച്ചപ്പെടുത്തിയതിന് ശേഷമാകും ഇദ്ദേഹത്തിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുക. കഴിഞ്ഞ സെപ്തംബറിൽ യു എ പി എ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.ആറാഴ്ചക്കാലം ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ ഇഡി കേസിൽ ജാമ്യം ലഭിക്കാതിരുന്നതിനാൽ ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു.

2020 ഒക്ടോബർ 5 ന് ഹഥ്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദർശിക്കാനായി പോകവേയായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും മഥുരയിലെ ടോൾ പ്ലാസയിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്.സിദ്ദിഖ് കാപ്പൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥ്രസിലേയ്ക്ക് പോയതെന്നാണ് യുപി പോലീസ് ആരോപണം. ഒക്‌ടോബർ ഏഴിന് പോലീസ് നൽകിയ പ്രഥമ വിവര റിപ്പോർട്ട് പ്രകാരം കാപ്പനെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷം വളർത്തൽ), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. കാപ്പനൊപ്പം യാത്ര ചെയ്തിരുന്ന അതീഖുര്‍ റഹ്മാന്‍, ആലം, മസൂദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications