ജൂഡിന് പിന്നാലെ സിദ്ദിഖ്.. തെറിവിളി മമ്മൂട്ടി പറഞ്ഞിട്ടല്ല.. വഴിയൊരുക്കിയത് പാർവ്വതി തന്നെയെന്ന്
Recommended Video
കൊച്ചി: വെള്ളിത്തിരയിലെ നന്മമരങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലെ മുഖം കണ്ട് മലയാളികള്‍ ഞെട്ടിത്തുടങ്ങിയത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്. എത്രമാത്രം സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന സജീവചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയതും ആ സംഭവം തന്നെയായിരുന്നു. ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന അടിസ്ഥാന ബോധം പോലും ഇല്ലാത്ത സിനിമാക്കാരെ കേരളം കണ്ടു. അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു നടന്‍ സിദ്ദിഖ്.
എന്തൊരു അനുസരണ! പാർവ്വതി പറഞ്ഞു.. ജൂഡ് ആന്റണി വിഗ്ഗ് വെച്ച് കണ്ടം വഴി ഓടി.. വാ തുറക്കാതെ മമ്മൂട്ടി
മെഗാസ്റ്റാര്‍ ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പാര്‍വ്വതിയും വിമന്‍ ഇന്‍ സിനിമ കളക്ടീവും സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുകയാണ്. ഇവരെ പിന്തുണയ്ക്കുന്നവരെപ്പോലും പച്ചത്തെറിവിളിക്കുന്ന കാട്ടാളത്തം സോഷ്യല്‍ മീഡിയയില്‍ അരങ്ങ് വാഴുന്നു. ലിച്ചിയുടെ കണ്ണീരൊപ്പാന്‍ പോയ മെഗാസ്റ്റാറിനെ ഈ വഴിക്കൊന്നും കാണുന്നില്ല. താരദൈവത്തെ തൊട്ടപ്പോള്‍ പൊള്ളിയത് ഫാൻസിനും ജൂഡ് ആന്റണിക്ക് മാത്രമല്ല, സിദ്ദിഖിനും കൂടിയാണ്. ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പം നില്‍ക്കാതെ അവനൊപ്പം നിന്ന സിദ്ദിഖില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനുമാവില്ല എന്നതാണ് സത്യം. മറ്റൊരു omkv കൂടി പാര്‍വ്വതിയും കൂട്ടരും തയ്പ്പിച്ച് വെയ്‌ക്കേണ്ടി വരും !
രണ്ട് ചേരിയിൽ സിനിമ
നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ തന്നെ മലയാള സിനിമ രണ്ട് ചേരിയായി പിരിഞ്ഞിട്ടുള്ളതാണ്. നടിക്കൊപ്പം നില്‍ക്കുന്നവരും ദിലീപിന് പിന്നില്‍ നില്‍ക്കുന്നവരും എന്നതാണ് അവസ്ഥ. കസബ വിവാദം കൂടി വന്നതോടെ ആ വിടവ് പൂര്‍ണമായെന്ന് പറയാം. കസബയെ വിമര്‍ശിച്ച പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാക്കാര്‍ക്കിടയിലും രണ്ട് വിഭാഗം രൂപപ്പെട്ടുകഴിഞ്ഞു.
ജൂഡിന് പിന്നാലെ സിദ്ദിഖ്
പാര്‍വ്വതിയെ കുരങ്ങിനോട് ഉപമിച്ച് പരിഹസിക്കുന്ന ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയാണ്. ചൂഷണത്തിന് വിധേയമായി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ശേഷം പരാതി പറയുന്നു എന്ന തരത്തിലായിരുന്നു ജൂഡിന്റെ പോസ്റ്റ്. ഇതിന് ഓട് മലരേ കണ്ടം വഴി എന്നൊരു എപിക് മറുപടി പാര്‍വ്വതി നല്‍കുകയും ചെയ്തു. അടുത്തതായി ഓഎംകെവിയ്ക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്നത് നടന്‍ സിദ്ദിഖാണ്.
രണ്ട് വാക്ക് പറയാൻ
ഇപ്പോൾ നടക്കുന്ന തെറിവിളികൾക്കും സൈബർ ആക്രമണത്തിനും ഉത്തരവാദി പാർവ്വതി തന്നെയാണ് എന്നാണ് സിദ്ദിഖ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സിദ്ദിഖ് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്: '' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാർവതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി. സംഭവിച്ചതെന്താണ്?
അത് പാർവ്വതിയുടെ അഭിപ്രായം
ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വെച്ച് നടി പാർവതി പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്.
എതിർപ്പ് കേട്ട് വിറളി പിടിക്കേണ്ട
ആർക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാവാം. എതിർക്കുന്നവര്‍ അവരുടെ എതിർപ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി.
ഭവിഷ്യത്തുകള്‍ കൂടി നോക്കണം
നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടർന്നുണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്കൊള്ളണം, അതിനെ എതിർത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ ? ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിടുണ്ട്, പാർവതിയെ എതിർക്കുന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്.
തെറിവിളി മമ്മൂട്ടി പറഞ്ഞിട്ടല്ല
മമ്മൂട്ടിക്ക് അതാണോ പണി? മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്. പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് " കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ"
നമ്മൾ നമ്മൾ എന്ന് മാത്രം പോരേ
പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം. (അതും എന്റെ മിടുക്കല്ല) . ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ ?? നമ്മൾ നമ്മൾ എന്ന് മാത്രം പോരേ !!!!
തെറി കേൾക്കാൻ ആഗ്രഹമില്ല
മേൽ പറഞ്ഞതു എന്റെ അഭിപ്രായമാണ്. എതിർപ്പുള്ളവർ ഉണ്ടാകും. അവരുടെ എതിർപ്പുകൾ ക്ഷമയോടെ കേൾക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാൻ ഉദ്ദേശിച്ചത് എന്റെ സഹപ്രവർത്തകരെ മറ്റുള്ളവർ തെറി വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം എന്നാണ് സിദ്ദിഖ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പാർവ്വതിയോട് സിദ്ദിഖ്
സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്