'ആമേനിലെ ഒന്നര പേജ് അശ്ലീലമെങ്കിൽ അത് അനുഭവിച്ച ഗതി ഊഹിച്ച് നോക്കൂ'; തുറന്ന കത്തുമായി സിസ്റ്റർ ജെസ്മി
കൊച്ചി: അശ്ലീല സാഹിത്യ പരാമർശത്തിൽ സാഹിത്യകാരൻ ടി പത്മനാഭന് തുറന്ന കത്തുമായി സിസ്റ്റർ ജെസ്മി. തന്റെ ആത്മകഥയായ ആമേനിലെ ഒന്നര പേജ് ബാംഗ്ലൂർ അനുഭവം എഴുതിയത് അശ്ലീലമെങ്കിൽ അതനുഭവിച്ച തന്റെ ഗതി ഒന്നൂഹിച്ചുനോക്കൂവെന്ന് ജെസ്മി കത്തിൽ കുറിച്ചു. അശ്ലീല സാഹിത്യ വായനാകുതുകികൾ 'ഫയർ' മാസികയോ മറ്റോ വായിച്ച് തൃപ്തിയടഞ്ഞോളുമെന്നും അതിനേക്കാൾ പൈങ്കിളിയെഴുത്ത് സ്ത്രീയോ കന്യാസ്ത്രീയോ താനോ എഴുതുന്ന പുസ്തകത്തിൽ കാണാനിടയില്ലെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു.സിസ്റ്റര്‍ ജെസ്മി എന്ന പേര് ഗസറ്റ് പ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്നും അവർ കത്തില്‍ വ്യക്തമാക്കി. കത്തിന്റെ പൂർണരൂപം വായിക്കാം

പ്രിയമുള്ള പത്മനാഭൻ ചേട്ടാ ,
ഇന്ത്യയുടെ 75 ആം സ്വതന്ത്ര്യദിനത്തിലെ പത്രവാർത്തയിലൂടെ അങ്ങയുടെ പ്രഭാഷണ ശകലം, ഞാനുൾപ്പെടെ, സ്ത്രീകളെയും കന്യാസ്ത്രീകളെയും സന്മനസ്സുള്ള പുരുഷന്മാരെയും ദുഖിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാൽ പലരിൽ നിന്നും ശകാരവർഷം ചൊരിയപ്പെട്ടതിൽ അങ്ങ് വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുകയും ചില കാര്യങ്ങൾ വിശദീകരിക്കാൻ ഞാൻ മുതിരുകയും ചെയ്യുകയാണ് . ''അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും . ഈ സ്ത്രീ ക്രിസ്തീയ സന്യാസിനിയാണെങ്കിൽ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന് പേരിനൊപ്പം ചേർക്കുകയും വേണം.''

''സ്ത്രീ'' എന്ന് പരാമർശിച്ചതിനാൽ ഇന്നലെ പല മേഖലകളിൽ നിന്നും പ്രശസ്ത എഴുത്തുകാരനായ അങ്ങയെ ഇകഴ്ത്തി സംസാരിക്കാൻ ഇടവന്നത് അങ്ങയെ മുറിവേൽപ്പിച്ചെങ്കിൽ അത് ഖേദകരം തന്നെ. സ്ത്രീകളുടെയും വിശിഷ്യാ കന്യാസ്ത്രീകളുടെയും [സിസ്റ്റർ ലൂസി ഉൾപ്പെടെ ] ദുഖവും ഞാൻ പങ്കിട്ടനുഭവിക്കുന്നു. ഒപ്പം വീണ്ടും എന്റെ ''ആമേൻ '' വിസ്മൃതിയിൽ ആയവർക്ക് ഓരോർമ്മപ്പെടുത്തൽ നല്കിയതിൽ ഞാൻ സന്തുഷ്ടയാണ് . പുരുഷന്മാർ എഴുതിയ പല പ്രശസ്ത സാഹിത്യ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരമുള്ള ഭാഗങ്ങൾ കോളേജിൽ പഠിപ്പിയ്ക്കാൻ ബുദ്ധിമുട്ടിയ അദ്ധ്യാപകരിൽ ഞാനുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല . ''സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന് പേരിനൊപ്പം '' എന്നത് , [ജഗതി ശ്രീകുമാർ കഥാപാത്രം പറഞ്ഞതുപോലെ] എന്നെ ഉദ്ദേശിച്ചാണ് എന്നത് പകൽ പോലെ വ്യക്തമായതുകൊണ്ടാകാം എന്റെ സ്നേഹിതർ മൊത്തം [വൈരികളും ] ഇത് എനിക്കു ഫോർവേഡ് ചെയ്തത്.

വർഷങ്ങൾക്കുമുന്പ് കണ്ണൂരിൽ വെച്ച് എനിക്കെതിരെ [മാത്രം] ഇതേ പരാതി പ്രസംഗത്തിൽ അവതരിപ്പിച്ചത് ഡി സി ബുക്സ് കോഴിക്കോട് വെച്ച് നടത്തിയ കേരള ലിറ്ററേചർ ഫെസ്റ്റ് ൽ വെച്ച് നേരിട്ട് അങ്ങയോട് ഞാൻ ചോദിച്ചപ്പോൾ അങ്ങ് ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നല്ലോ . ഇന്ന് സ്ത്രീകളെ അശ്ലീല സാഹിത്യവും വില്പ്പനയുമായി കൂട്ടിയിണക്കിയതിനാലാണ് അത് പ്രകോപനപരം ആയതും പ്രതികരണങ്ങളുടെ വേലിയേറ്റം ഉണ്ടായതും എന്ന് അനുമാനിക്കുന്നു. അശ്ലീല സാഹിത്യ വായനാകുതുകികൾ ''ഫയർ '' മാസികയോ മറ്റോ വായിച്ച് തൃപ്തിയടഞ്ഞോളും ; അതിനേക്കാൾ പൈങ്കിളിയെഴുത്ത് സ്ത്രീയോ കന്യാസ്ത്രീയോ ഞാനോ എഴുതുന്ന പുസ്തകത്തിൽ കാണാനിടയില്ല. എന്റെ ആത്മകഥ, ''ആമേൻ'' ലെ 183 പേജുകളിൽ ഒന്നര പേജ് ബാംഗ്ലൂർ അനുഭവം എഴുതിയത് അശ്ലീലമെങ്കിൽ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചുനോക്കൂ.

സഭാവസ്ത്രത്തിലും നാലു ചുമരുകൾക്കുള്ളിലും പേരിലും തളച്ചിടാവുന്നതല്ല സന്യാസം. ഡെൽഹിയിൽ സാധാരണ വസ്ത്രം ധരിക്കുന്ന [യൂണിഫോം ഇല്ല] സന്യാസസഭകൾ ഉള്ളത് അങ്ങേക്ക് അറിവില്ലായിരിക്കും. അവർ ''സിസ്റ്റർ '' എന്നാണ് വിളിയക്കപ്പെടുന്നത്. പോപ്പ് ആവശ്യപ്പെടുന്നത് സന്യാസിനികൾ തദ്ദേശീയ വസ്ത്രം ധരിച്ച് , വേർത്തിരിവില്ലാതെ സേവനം ചെയ്യണം എന്നാണ്. ആശുപത്രികളിലെ നേഴ്സുമാർ യൂണിഫോം ഇടാത്തപ്പോഴും സിസ്റ്റർ എന്ന് വിളിയക്കപ്പെടുന്നു . കോൺഗ്രിഗേഷ്യന്റെ സി എം സി എന്ന പദം ഞാൻ ഉപയോഗിക്കാറില്ല. പ്രിൻസിപ്പൽ ആയി മൂന്നാം വർഷം വരെ ഒഫീഷ്യൽ നെയിം സിസ്റ്റർ മേമി റാഫേൽ സി. എന്നായിരുന്നു. ഒപ്പ് വെയ്ക്കാനുള്ള സൌകര്യത്തിന് Gazette ൽ പ്രസിദ്ധീകരിച്ച് മാറ്റിയതാണ് Sr.Jesme എന്നത്. മഠം വിട്ടപ്പോൾ മേമി എന്ന പേര് ഉപയോഗിക്കാൻ കഴിയാതെ പോയി. Gazette പ്രകാരം Sr.Jesme എന്ന പേര് എന്റെ അവകാശം ആയി മാറി. താങ്കളുടെ പരാമർശം ഇക്കാര്യങ്ങൾ വിവരിക്കാൻ എനിക്ക് ഉപകാരപ്പെട്ടു . ആരുടെയെങ്കിലും വിമർശനം മൂലം വേദനിച്ചെങ്കിൽ ക്ഷമിക്കണേ..
,












Click it and Unblock the Notifications