പാലക്കാട് സഹോദരിമാർ മരിച്ച സംഭവം: മൂത്തകുട്ടി പീഡനത്തിന് ഇരയായി, അമ്മയുടെ വെളിപ്പെടുത്തൽ!!
ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ താക്കീത് ചെയ്തിരുന്നെന്നും അമ്മ പോലീസിനോട് വെളിപ്പെടുത്തി.
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി അമ്മ. 2 മാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട മൂത്തകുട്ടി ഹൃതിക പീഡിപ്പിയ്ക്കപ്പെട്ടിരുന്നു എന്ന് അമ്മ വെളിപ്പെടുത്തുന്നു. ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ താക്കീത് ചെയ്തിരുന്നെന്നും അമ്മ പോലീസിനോട് വെളിപ്പെടുത്തി.
ശെല്‍വപുരം ഷാജി-ഭാഗ്യം ദമ്പതികളുടെ രണ്ട് മക്കളാണ് ആത്മഹത്യ ചെയ്തത്. മൂത്തമകള്‍ ഹൃതിക തൂങ്ങി മരിച്ച അതേ സ്ഥലത്ത് തന്നെയാണ് ഇളയ മകള്‍ നാലാംക്ലാസുകാരി ശരണ്യയും തൂങ്ങി മരിച്ചത്. നാലാം ക്ലാസുകാരിക്ക് എത്താത്ത ഉയരത്തിലായിരുന്നു കുട്ടി തൂങ്ങി കിടന്നത്. ഇത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഇളയെ കുട്ടി ശരണ്യയുടെ മരണമാണ് ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹൃതികയുടെ മരണത്തില്‍ പുനരന്വേഷണത്തിന് വഴിവെച്ചത്. ഒരേ സ്ഥലത്തായിരുന്നു ഇരുവരും തൂങ്ങി കിടന്നത്. മാതാപിതാക്കള്‍ ജോലിയ്ക്ക് പോയ സമയത്ത് ആയിരുന്നു ഇത്.
ചേച്ചി മരിച്ച ദിവസം വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങി പോകുന്നത് കണ്ടെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിച്ചില്ല.
മൂത്തമകള്‍ ഹൃത്വിക ലൈംഗിക പീഡനത്തിന് ഇരയായതായി തനിക്ക് അറിയാമായിരുന്നെന്ന് അമ്മ ഭാഗ്യം പറയുന്നു. ബന്ധു തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇയാളെ താക്കീത് ചെയ്ത് വിട്ടതാണെന്ന് ഭാഗ്യം വെളിപ്പെടുത്തി.
ശരണ്യയുടെ മരണത്തിന് ശേഷം മൂത്തകുട്ടി ഹൃതികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിൽ നിന്ന് പെൺകുട്ടി ലൈംഗിക പീഡനത്തിന് വിധേയയായിരുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇത് സാധൂകരിയ്ക്കുന്നതാണ് അമ്മയുടെ വെളിപ്പെടുത്തൽ.
ഹൃതികയെ പീഡിപ്പിച്ചെന്ന് സംശയിയ്ക്കുന്ന ഒരു ബന്ധുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാൾ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. ഒരു അയൽവാസിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ഭാഗ്യത്തിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഹൃതിക. ഷാജിയുമായുള്ള വിവാഹത്തിലെ മകളാണ് ശരണ്യ. കൂലിപ്പണി എടുത്താണ് കുടുംബം ജീവിയ്ക്കുന്നത്. അമ്മൂമ്മയും ഇവർക്ക് ഒപ്പമുണ്ട്. ഒറ്റമുറി വീട്ടിലാണ് അഞ്ച് പേരും താമസിച്ചിരുന്നത്. അച്ഛനമ്മമാർ ജോലിയ്ക്ക് പോയാൽ കുട്ടികൾ വീട്ടിൽ തനിച്ചാവും.
സഹോദരിമാരുടെ മരണം കൊലപാതകം ആണോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിയ്ക്കുന്നത്. മൂത്തകുട്ടി മരിച്ച ദിവസം വീട്ടിൽ നിന്ന് ചിലർ ഇറങ്ങി പോകുന്നത് കണ്ടെന്ന് ശരണ്യ മൊഴി നൽകിയിരുന്നു. കൂടാതെ നാലാംക്ലാസുകാരിയ്ക്ക് എത്താത്ത ഉയരത്തിൽ കുടുക്കിട്ട് തൂങ്ങി മരിയ്ക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതും ദുരൂഹത കൂട്ടുന്നു.