ആർഎസ്എസ് ലക്ഷ്യം ത്രിപുര തിരഞ്ഞെടുപ്പ്! ഇതെല്ലാം മുൻപും കണ്ടതാണ്, ഇനിയും നേരിടുമെന്ന് യെച്ചൂരി...
രാജ്യസഭയിലേക്ക് താൻ വീണ്ടും മത്സരിക്കില്ലെന്ന കാര്യവും സീതാറാം യെച്ചൂരി വ്യക്തമാക്കി. രണ്ട് തവണയില്‍ കൂടുതല്‍ സിപിഐഎം ആര്‍ക്കും അവസരം നല്‍കാറില്ല.
തൃശൂർ: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഐഎമ്മിനെ എങ്ങനെയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് നടത്തുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂലിനെ ഉപയോഗിച്ചാണ് ആർഎസ്എസ് നീക്കം, വലിയ തുക നൽകി എംഎൽഎമാരെ വിലയ്ക്കെടുക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
സിപിഐഎമ്മിനും ഇടതുപക്ഷ പാർട്ടികൾക്കുമെതിരായ ആർഎസ്എസിന്റെയും ബിജെപിയുടെയും കടന്നാക്രമണങ്ങളെ ഇതിനു മുൻപും നേരിട്ടുണ്ടെന്നും, ജനാധിപത്യരീതിയിൽ പ്രതിരോധം തീർത്ത് ഇനിയും നേരിടുമെന്നും അദ്ദേഹം തൃശൂരില്‍ വ്യക്തമാക്കി.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാവുമോ എന്നാണ് ആര്‍എസ്എസും ബിജെപിയും നോക്കുന്നത്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവരുടെ ശ്രമം വിജയിച്ചിട്ടില്ല. കേന്ദ്രത്തെ ഇടപെടുത്തി രാഷ്ട്രീയ അടിത്തറ വളര്‍ത്താനും ബിജെപിക്ക് ശ്രമമുണ്ട്. വര്‍ഗീയത വളര്‍ത്തിയും അക്രമങ്ങള്‍ നടത്തിയും മാത്രമേ ബിജെപിക്ക് അടിത്തറയുണ്ടാക്കാനാവൂ. ഇത് ഇവിടെ നടപ്പാകാത്തതില്‍ അവര്‍ നിരാശരാണെന്നും യെച്ചൂരി പറഞ്ഞു.
രാജ്യസഭയിലേക്ക് താൻ വീണ്ടും മത്സരിക്കില്ലെന്ന കാര്യവും സീതാറാം യെച്ചൂരി വ്യക്തമാക്കി. രണ്ട് തവണയില്‍ കൂടുതല്‍ സിപിഐഎം ആര്‍ക്കും അവസരം നല്‍കാറില്ല. ആ കീഴ്വഴക്കം ലംഘിക്കില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷപാര്‍ടികളുമായി യോജിച്ച് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ശ്രമം നടക്കുകയാണ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി പ്രതിപക്ഷപാര്‍ടികളുമായി ചര്‍ച്ച നടത്തുന്ന പതിവ് നരേന്ദ്ര മോഡി ലംഘിച്ചെന്നും യെച്ചൂരി ആരോപിച്ചു.












Click it and Unblock the Notifications