സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി
തിരുവനന്തപുരം: ശബരിമലയില്‍ ആചാര സംരക്ഷണത്തിന് എത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഈ മണ്ഡലകാലം കഷ്ടകാലമാണ്. കേസുകള്‍ കൊണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് സുരേന്ദ്രന്‍. ഒന്ന് കഴിയുമ്പോള്‍ അടുത്തത് എന്ന പോലെയാണ് പഴയ കേസുകളൊക്കെ സുരേന്ദ്രനെ ഊരാക്കുടുക്കിലാക്കിയിരിക്കുന്നത്.
ശബരിമല പ്രതിഷേധങ്ങളില്‍ മുന്നില്‍ നിന്ന നേതാവാണ് കെ സുരേന്ദ്രന്‍. സന്നിധാനത്ത് യുവതികളെ തടയാനും നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിയെ തടയാനും കെ സുരേന്ദ്ര മുന്നിലുണ്ടായിരുന്നു. കെ സുരേന്ദ്രന്റെ അറസ്റ്റോടെ ബിജെപി പ്രതിഷേധങ്ങളുടെ മൂര്‍ച്ചയും കുറഞ്ഞിട്ടുണ്ട്. ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെട്ടിട്ടുളള ശബരിമല കേസുകളില്‍ നിന്ന് ഊരാന്‍ സുരേന്ദ്രന്‍ ചില്ലറയൊന്നുമല്ല പാട് പെടേണ്ടി വരിക.
നിലത്ത് നിൽക്കാനാവാതെ സുരേന്ദ്രൻ
നിലയ്ക്കലില്‍ എത്തി ശബരിമലയിലേക്ക് നിരോധനാജ്ഞ ലംഘിക്കാനുളള പോക്കിനിടയിലാണ് കെ സുരേന്ദ്രനെ എസ്പി യതീഷ് ചന്ദ്ര പൂട്ടിയത്. അവിടെ നിന്നങ്ങോട്ട് നിലത്ത് നില്‍ക്കാനായിട്ടില്ല ഈ ബിജെപി നേതാവിന്. കേരളത്തിന്റെ തെക്ക് വടക്ക് കേസുകളുടെ പൊല്ലാപ്പില്‍ കുടുങ്ങി അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഇന്നലെ മാത്രം സുരേന്ദ്രനെ തേടിയെത്തിയത് 6 വാറണ്ടുകളാണ്.
വീരപുരുഷനാക്കി ബിജെപി
ആചാര സംരക്ഷണത്തിന് പോയി അറസ്റ്റിലായ കെ സുരേന്ദ്രനെ വീരപുരുഷനാക്കി ബിജെപി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടു വന്നപ്പോള്‍ പൂക്കളെറിഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ വീരപരിവേഷമൊന്നും നിയമത്തിന്റെ നൂലാമാലകള്‍ അഴിക്കാന്‍ കെ സുരേന്ദ്രന് തുണയാവില്ല.
ഒരു കേസിൽ ജാമ്യം
സുരേന്ദ്രനെ പൂജപ്പുരയില്‍ എത്തിച്ചതിന് പിന്നാലെയണ് പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി ആറ് പ്രൊഡക്ഷന്‍ വാറണ്ടുകളെത്തിയത്. എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും രണ്ട് വാറണ്ടുകള്‍ വീതമുണ്ട്. റാന്നിയില്‍ നിന്നും ഒരു വാറണ്ടാണുളളത്. നെയ്യാറ്റിന്‍കരയില്‍ തഹസില്‍ദാരെ തടഞ്ഞ കേസില്‍ വാറണ്ട് പ്രകാരം സുരേന്ദ്രനെ രാവിലെ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.
പുറത്തിറങ്ങൽ കഷ്ടം
എന്നാല്‍ ശബരിമല കേസില്‍ ജാമ്യം നിഷേധിച്ചത് കൊണ്ട് സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ല. പോലീസ് ചെലവില്‍ കേരളയാത്ര എന്നാണ് കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ശബരിമല കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനുളള അറസ്്റ്റ് വാറണ്ട് എത്തി. കണ്ണൂരിലേക്ക് പോകുന്ന വഴി കോഴിക്കോട് ജയിലിലും ഒരു രാത്രി സുരേന്ദ്രന്‍ തങ്ങി.
നടുവേദനയെന്ന് പരാതി
കണ്ണൂരിലെ കേസില്‍ ജാമ്യം ലഭിച്ചതോടെ സുരേന്ദ്രനേയും കൊണ്ട് പോലീസ് കൊട്ടരക്കരയില്‍ തിരിച്ചെത്തി. സുരേന്ദ്രന്റെ അപേക്ഷ പ്രകാരം പിന്നീട് പൂജപ്പുര ജയിലിലേക്ക് മാറ്റി. അതിനിടെ കൊട്ടാരക്കര ജയിലിലും ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലുമെല്ലാം സുരേന്ദ്രന് വിശ്രമിക്കാനുളള സമയം പോലീസ് അനുവദിച്ച് കൊടുത്തു. തുടര്‍ച്ചയായി യാത്ര ചെയ്യുന്നത് കൊണ്ട് തനിക്ക് നടുവേദനയാണ് എന്നാണ് കെ സുരേന്ദ്രന്‍ പരാതിപ്പെടുന്നത്.
സുരേന്ദ്രന് പരിഹാസം
അയ്യപ്പന് വേണ്ടി എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കുമെന്നും നെഞ്ച് വേദന അഭിനയിക്കില്ലെന്നും നേരത്തെ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പരിഹസിച്ച് കൊണ്ടായിരുന്നു ഇത്. അതേ സുരേന്ദ്രന്റെ നടുവേദനയെ സോഷ്യല്‍ മീഡിയ കണക്കിന് കളിയാക്കുന്നുണ്ട്. അതേസമയം സുരേന്ദ്രന്റെ ആരോഗ്യം പരിഗണിക്കാതെയുളള പോലീസ് നടപടി മനുഷ്യാവകാശ ലംഘനമാണ് എന്നാണ് ബിജെപിയുടെ ആരോപണം.
യാത്ര തുടരും
പഴയ കേസുകളുടെ വാറണ്ടുകളുളളതിനാലും തൃപ്തി ദേശായിയെ നെടുമ്പാശ്ശേരിയില്‍ തടഞ്ഞ പുതിയ കേസുളളതിനാലും പോലീസിന് ഇനിയും സുരേന്ദ്രനേയും കൊണ്ട് യാത്ര തുടരേണ്ടതായി വരും. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട് എന്നാണ് സുരേന്ദ്രന്റെ വാദം. തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ആരോപിക്കുന്നു.
പത്തനംതിട്ട പിടിക്കാൻ ബിജെപിയുടെ ആയുധം പിസി ജോർജ്, ഒപ്പം നിൽക്കാൻ പിസി ജോർജിന് മോഹന വാഗ്ദാനം