പിണറായി മദനിയുമായി വേദി പങ്കിട്ടില്ലേ?കമ്മ്യൂണിസ്റ്റുകാരുടെ ചാരിത്ര പ്രസംഗം കൈയ്യിൽ വെച്ചാ മതി;ശോഭ
തിരുവനന്തപുരം; ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരേയും ഇത് സംബന്ധിച്ച എൽഡിഎഫ് പ്രതികരണത്തേയും പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുസ്ലിം ലീഗ് രണ്ടാമത്തെ വലിയ കക്ഷിയായിരിക്കുന്ന ഒരു മുന്നണി അതിൽ തന്നെ വർഗീയമായതിനാൽ ഇനി ജമാ-അത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലബടെയാണ് ശോഭയുടെ പ്രതികരണം.പോസ്റ്റ് വായിക്കാം

തമാശയാണ് തോന്നുന്നത്
ജമാ-അത്തെ ഇസ്ലാമുമായി യു ഡി എഫ് സഹകരിക്കുന്നതിലും അതിലെ എൽ ഡി എഫ് പ്രതികരണത്തിലുമൊക്കെ തമാശയാണ് തോന്നുന്നത്. മുസ്ലിം ലീഗ് രണ്ടാമത്തെ വലിയ കക്ഷിയായിരിക്കുന്ന ഒരു മുന്നണി അതിൽ തന്നെ വർഗീയമായതിനാൽ ഇനി ജമാ-അത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല എന്നതാണ് സത്യം.

വേദി പങ്കിട്ടത് ഓർമ്മയില്ലേ
കോൺഗ്രസ് കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി വർഗീയ സംഘടനകളോട് കൈകോർത്തത് കേരളം കണ്ടിട്ടുള്ളതാണ്.
രണ്ടാമതായി, ഇതൊക്കെ ചോദിക്കാൻ എൽ ഡി എഫിനുള്ള ധാർമ്മിക അടിത്തറ എന്തെന്ന് ഉള്ളതാണ്. 2009ൽ പൊന്നാനിയിൽ, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഇന്നും തടവിലായിരിക്കുന്ന അബ്ദുൽ നാസർ മദനിയുമായി പിണറായി വിജയൻ കൂട്ട് കൂടിയത്, വേദി പങ്കിട്ടത് ഓർമ്മയില്ലേ?

നിങ്ങൾ തള്ളി പറഞ്ഞോ
അബ്ദുൽ നാസർ മദനിയുമായി ഉള്ള ധാരണപ്രകാരം അവർക്കും കൂടെ സ്വീകാര്യനായ ഹുസൈൻ രണ്ടത്താണിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചില്ലേ? ഇന്നും നിങ്ങളത് തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് കമ്മ്യൂണിസ്റ്റ്കാരുടെ ചാരിത്ര്യപ്രസംഗം കൈയിൽ ഇരിക്കുന്നതാകും നന്നാകുക.

വർഗീയ ധ്രുവീകരണം
സത്യത്തിൽ അപകടകാരമാംവിധമുള്ള സാമൂഹ്യ അന്തരീക്ഷമാണ് ഇത്തരം കൂട്ടുകെട്ടുകളിലൂടെ ഉണ്ടാകാൻ പോകുന്നത്. വർഗീയമായ ദ്രുവീകരണത്തിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവൂ എന്ന ബോധ്യം ഇടതുപക്ഷത്തെയും കോൺഗ്രെസിനേയും മതന്യൂനപക്ഷങ്ങളെ തീവ്രവൽക്കരിക്കാൻ പ്രേരിപ്പിക്കുകയാണ്.

കാലം അടയാളപ്പെടുത്തുക
ഇതൊടുവിൽ എന്ത് വിപത്തിൽ അവസാനിച്ചാലും അധികാരത്തിൽ തുടരണം എന്ന ചിന്ത മാത്രമേയുള്ളു. അധികാരത്തിന്റെ അപ്പക്ഷണത്തിന് വേണ്ടി ഒറ്റുകൊടുക്കുന്നതും വെട്ടിമുറിക്കുന്നതും സ്വന്തം രാജ്യമാണെന്ന ബോധ്യമില്ലാത്തവരാണ് ഇവരെന്ന് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.












Click it and Unblock the Notifications