നിങ്ങൾ മനുഷ്യനെന്ന നിലയിലും, പൊതുപ്രവർത്തകൻ എന്ന നിലയിലും പരാജയപ്പെട്ടുകഴിഞ്ഞു: കുറിപ്പ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ നിന്ദ്യമായ സ്ത്രീവിരുദ്ധ പരാമർശം ലജ്ജയോടെയല്ലാതെ കേട്ടിരിക്കാൻ ഒരു മലയാളിക്കും കഴിയുന്നതല്ല. 24 മണിക്കൂറിനുള്ളിൽ രണ്ട് കൊവിഡ് രോഗികൾ ലൈംഗിക പീഡനത്തിനിരയായി എന്നത്, പ്രതികളെ രാഷ്ട്രീയ ചാപ്പയടിക്കാനുള്ള അവസരമായി കാണുന്നത് അതിലേറെ ലജ്ജാകരമാണ്. ഇതേ പ്രതിപക്ഷ നേതാവിന്റെ മുന്നണി അധികാരത്തിൽ ഇരുന്നപ്പോഴാണ് ഐസ്ക്രീം പാർലർ കേസ് ഉൾപ്പെടെ പലതും തേച്ചുമായ്ച്ചു കളഞ്ഞതെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് ആ കാലത്തിന്റെ ഉഗ്രരൂപവുമായി, സ്ത്രീകളായ കൊവിഡ് രോഗികൾക്ക് ചികിത്സ തേടാൻ പോലും കഴിയാത്ത ഇടമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. ഇതൊന്നും നിങ്ങളുടെ ഇന്നത്തെ പരാമർശത്തിന്റെ ഗൗരവം കുറയ്ക്കുന്നതേ ഇല്ലെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് എന്ന കസേരയ്ക്ക് യോജിക്കാത്ത നിങ്ങളുടെ ആ പ്രസ്താവനയുണ്ടല്ലോ, ആ വഷളൻ ചിരിയുണ്ടല്ലോ, കൊവിഡ് രോഗിയെ പീഡിപ്പിച്ച നിങ്ങളുടെ പാർട്ടിക്കാരനെ സംരക്ഷിക്കാൻ നിങ്ങൾ നടത്തിയ ശ്രമമുണ്ടല്ലോ, ഇപ്പോഴും മാപ്പ് പറയാതെ കിടന്നുരുളുന്ന ആ രാഷ്ട്രീയ പാപ്പരത്തമുണ്ടല്ലോ, അതിൽ ലജ്ജ തോന്നുന്നില്ലെങ്കിൽ പൊതുജനം വിലയിരുത്താൻ തുടങ്ങുന്ന ആദ്യം നിമിഷം മുമ്പ് തന്നെ നിങ്ങൾ മനുഷ്യനെന്ന നിലയിലും, പൊതുപ്രവർത്തകൻ എന്ന നിലയിലും, പ്രതിപക്ഷ നേതാവ് എന്ന നിലയിലും പരാജയപ്പെട്ടു കഴിഞ്ഞു. രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

കുളത്തൂപ്പുഴയിൽ കൊറോണ വൈറസ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ കോൺഗ്രസ് പ്രവർത്തകനാണെന്ന ആരോപണമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രമേശ് ചെന്നിത്തല നൽകിയ മറുപടിയാണ് വിവാദമായത്. അതെന്താ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നുവന്നിട്ടുള്ളത്. ക്വാറന്റൈനിൽ കഴിയുകയായിരുന്ന സ്ത്രീയെ കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. കെട്ടിയിട്ട് വായിൽ തോർത്ത് തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് കുമാറാണ് അറസ്റ്റിലായത്.












Click it and Unblock the Notifications