ലോ അക്കാദമി ചെയര്‍മാന്‍ പ്രമുഖ ബിജെപി നേതാവ്..!! അപ്പോള്‍ വി മുരളീധരന്റെ പട്ടിണി നാടകമെന്തിന് ??
ലോ അക്കാദമി സമരത്തില്‍ ബിജെപിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ലോ അക്കാദമി സമരം തീരുമാനമാകാതെ ആഴ്ചകള്‍ പിന്നിടുകയാണ്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. രാജിവെക്കില്ലെന്ന പ്രിന്‍സിപ്പലിന്റെ തീരുമാനത്തിന് ലോ അക്കാദമി മാനേജ്‌മെന്റ് പിന്തുണ നല്‍കിക്കഴിഞ്ഞു.
വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച സമരം ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യിലാണ്. ബിജെപി നേതാവ് വി മുരളീധരന്‍ അക്കാദമിയില്‍ അനിശ്ചിത കാല നിരാഹാരത്തിലാണ്. എന്നാലിതിനെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ.
ബിജെപിയുടെ സമുന്നതനായ നേതാവ് അഡ്വക്കേറ്റ് കെ അയ്യപ്പന്‍ പിള്ളയാണ് ലോ അക്കാദമിയുടെ ചെയര്‍മാന്‍. ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടാണ് അയ്യപ്പന്‍പിള്ള. ജസ്റ്റിസ് വിആർ കൃഷ്ണയ്യരുടെ മരണത്തെ തുടർന്നാണ് അയ്യപ്പൻ പിളള ചെയർമാനാകുന്നത്.
ബിജെപി നേതാവ് അധ്യക്ഷനായിരിക്കുന്ന കോളേജിനെതിരെ ബിജെപിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും സമരം നടത്തുന്നതിലെ വിരോധാഭാസമാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്.
ലോ അക്കാദമി പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ സര്‍ക്കാരിനോ സര്‍വ്വകലാശാലയ്‌ക്കോ സാധ്യമല്ല. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുക ലോ അക്കാദമി ഭരണ സമിതിക്കാണ്. വളരെ മുൻപേ തന്നെ അക്കാദമിയുടെ ഭരണസമിതിയിൽ അയ്യപ്പൻ പിള്ളയുണ്ട്.
ഈ ഭരണസമിതിയുടെ തലവനായ ബിജെപി നേതാവ് അയ്യപ്പന്‍ പിള്ളയ്ക്ക് അതിന് സാധിക്കുമെന്നിരിക്കെ ബിജെപിക്കാര്‍ സമരം നടത്തുന്നതിലെ പൊരുളെന്തെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം. അത് സാധ്യമല്ലെങ്കില്‍ അയ്യപ്പന്‍ പിള്ളയോട് സ്ഥാനമൊഴിയാനല്ലേ നിരാഹാരമിരിക്കുന്ന മുരളീധരന്‍ ആദ്യം ആവശ്യപ്പെടേണ്ടത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. അയ്യപ്പന്‍ പിള്ളയുടെ ബിജെപി ബന്ധം ചര്‍ച്ചയായതോടെ ബിജെപി നേതൃത്വവും പരുങ്ങലില്‍ ആയിരിക്കുകയാണ്.
പാര്‍ട്ടിയായ ബിജെപി സമരത്തിലാണെങ്കിലും വിഷയത്തില്‍ അയ്യപ്പന്‍ പിള്ള പാര്‍ട്ടിക്കൊപ്പമല്ല. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്നാണ് അയ്യപ്പന്‍ പിളളയുടെ നിലപാട്. ലക്ഷ്മി നായരുടെ അധികാരപരിധി കുറയ്ക്കുക മാത്രമേ സാധ്യമുള്ളൂ എന്നാണ് അയ്യപ്പന്‍ പിള്ളയുടെ വാദം.