ആർമിയിലെ പീഡനത്തെ കുറിച്ച് പരാതിപ്പെട്ട സൈനികൻ മരിച്ച നിലയിൽ
കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരിച്ചത്.
നാസിക്: കരസേനയില്‍ തൊഴി പീഡനം ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരിച്ചത്. നാസികിന് അടുത്തുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെടുത്തത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കരസേനയിലെ റോക്കറ്റ് റജിമെന്റിലെ ലാന്‍സ് നായ്ക് ആയിരുന്നു റോയ്. 13 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്യുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാസിക്കിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റോയ് അവസാനമായി നാട്ടിലെത്തിയത്. അപ്പോള്‍ ജോലി സ്ഥലത്തെ പീഡനങ്ങളെ കുറിച്ച് കുടുംബത്തോട് പറഞ്ഞിരുന്നു. ഫോണ്‍ വിളിച്ചപ്പോഴും ഇതേ കാര്യങ്ങള്‍ തന്നെ പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചിരുന്നത്.
നാസിക്കിലെ സൈനിക കേന്ദ്രത്തില്‍ മേലുദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നു എന്ന് റോയ് പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ലോക്കല്‍ ചാനലില്‍ വന്ന പരിപാടിയില്‍ സംസാരിക്കുകയും ചെയ്തു. മുഖം മറച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
റോയിയെയും മറ്റ് ചില പട്ടാളക്കാരെയും ക്യാമ്പില്‍ തടവില്‍ വെച്ചിരിക്കുകയായിരുന്നെന്ന് കുടുംബം ആരോപിയ്ക്കുന്നു. ജവാന്റെ മരണ ംസംബന്ധിച്ച് മുഖ്യമന്ത്രി സൈന്യത്തോട് വിവരങ്ങള്‍ ആരായണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
ഉയർന്ന ഉദ്യോഗസ്ഥർ അടിമകളെ പോലെയാണ് താഴ്നന്ന ജീവനക്കാരോട് പെരുമാറിയിരുന്നത് എന്ന് റോയ് പറഞ്ഞിരുന്നത്രേ. വീട്ടു ജോലികൾ ചെയ്യിച്ചിരുന്നു, ഷൂ പോളിഷ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത് കഷ്ടമാണെന്ന് ഇയാൾ പറഞ്ഞിരുന്നു.
കൊളോണിയൽ കാലഘട്ടിൽ നിലവിലുണ്ടായ 'സഹായക്' സംവിധാനം നിർത്തലാക്കണമെന്ന ആവശ്യം ശക്തമാണ്. പട്ടാളത്തിലെ ജീവനക്കാരാണെങ്കിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കാരായി കഴിയാനാണ് ഇവരുടെ വിധി. ഉയർന്ന ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലികൾ ചെയ്യുന്നതും, കുട്ടികളെ നോക്കുന്നതും എല്ലാം നിർത്തലാക്കണം എന്നാണ് ആവശ്യം.
സഹായക് സംവിധാനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എക്സ് സർവ്വീസ്മാൻമാരുടെ സംഘടനയും മനുഷ്യാവകാശ സംഘടനയും നൽകിയ ഹർജി സുപ്രീകോടതിയുടെ പരിഗണനയിൽ ആണ്.