ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വർണ്ണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സ്പീക്കർക്കെതിരെ അസാധാരണ നീക്കം പ്രതിപക്ഷം നിയമസഭയിൽ നടത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം സ്പീക്കർ സഭയിൽ നിഷേധിച്ചു.
ഇങ്ങനെ ഒരു പ്രമേയം ചര്‍ച്ച ചെയ്യാനായതില്‍ സന്തോഷിക്കുന്നു എന്ന് പറഞ്ഞാണ് സ്പീക്കര്‍ തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. വിയോജിന്റെ ശബ്ദത്തെ ആഘോഷിക്കുന്ന ദിവസമായി താനിതിനെ കാണുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. വേണമെങ്കില്‍ ഇത് തനിക്ക് ഒഴിവാക്കാമായിരുന്നു. എന്നാലിത് നടക്കട്ടെ എന്നാണ് താന്‍ കരുതിയത്. പ്രതിപക്ഷ നേതാവിന് വളര്‍ച്ച ഉണ്ടായിട്ടില്ലെന്നും കെഎസ്യു പ്രസിഡണ്ടിനെ പോലെ സംസാരിക്കുന്നുവെന്നും സ്പീക്കര്‍ പരിഹസിച്ചു.
ഉത്തരവാദപ്പെട്ട സഭയില്‍ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതയും യുക്തിയും വേണം. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ അന്ന് ഈ പണി നിര്‍ത്തുമെന്ന് സ്പീക്കര്‍ വെല്ലുവിളിച്ചു. അഡീഷണല്‍ പിഎയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ എതിര്‍ത്തുവെന്ന ആരോപണവും സ്പീക്കര്‍ തളളിക്കളഞ്ഞു.

ഒരേ സമയം കത്തിയും മിനുക്കുമാകുന്ന പകര്‍ന്നാട്ടക്കാരനെ പോലെയാണ് എംകെ മുനീര്‍ പെരുമാറുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ആരുടെ മൊഴിയെ കുറിച്ചാണ് പറയുന്നത് എന്നും അദ്ദേഹം ആ മൊഴി കണ്ടിട്ടുണ്ടോ എന്നും സ്പീക്കര്‍ ചോദിച്ചു. പത്രത്തില്‍ തനിക്കെതിരെ വന്ന വാര്‍ത്തകള്‍ നിഷേധിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. അതിന് തനിക്ക് സൗകര്യമില്ലെന്നും അത്തരം വിഡ്ഢി അല്ലെന്നും സ്പീക്കര്‍ തുറന്നടിച്ചു.
ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം
Recommended Video
വില കുറഞ്ഞ ആരോപണങ്ങളുടേയും കേട്ടുകേള്‍വികളുടേയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. അതിന് കാരണമായി പറഞ്ഞിരിക്കുന്ന പലതും യുക്തിരഹിതമാണ്. ഇത്തരമൊരു പ്രമേയത്തിന്റെ പേരില്‍ പ്രതിപക്ഷത്തിന് അഭിമാനിക്കാമെന്നും ശ്രീരാമകൃഷ്ണന്‍ പരിഹസിച്ചു. കഴിഞ്ഞ നാലരവര്‍ഷക്കാലത്ത് സ്പീക്കര്‍ എന്ന നിലയില്‍ ഒരു അനീതിയും കാണിച്ചിട്ടില്ല. ഒരിഞ്ച് പോലും താന്‍ തല കുനിക്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തും. ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications