സ്കോർ നില സര്‍ക്കാര്‍-5 പ്രതിപക്ഷം-0: രാഷ്ട്രീയക്കളിയുടെ ഫലം ഇങ്ങനെ, പരിഹസിച്ച് എംബി രാജേഷ്
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംബി രാജേഷ്. പുറത്ത് രാഷ്ട്രീയ നേട്ടത്തിന് പ്രചരിപ്പിച്ച നുണകളൊന്നും കോടതിയിൽ വിലപ്പോയില്ല. പ്രതിപക്ഷം ഉന്നയിച്ച അഴിമതി, ക്രമക്കേട്, ഡേറ്റ വിറ്റു, എന്നിങ്ങനെയുള്ള ആരോപണങ്ങളൊന്നും കോടതി പരിഗണിക്കുക പോലും ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു.
" ഹരജിക്കാർ ഉന്നയിച്ച പല വിധ ആരോപണങ്ങളെ ശരിവെക്കുന്ന എന്തെങ്കിലും പറയാൻ ഞങ്ങൾ തയ്യാറല്ല. ഞങ്ങളുടെ ശ്രദ്ധ സ്പ്രിങ്ക്ളർ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ഡേറ്റയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തണമെന്നതിൽ മാത്രമാണ്. " അതു മാത്രമാണ് കോടതി ഉത്തരവിലുള്ളതെന്നും അദ്ദേഹം പറയുന്നു. എംബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സ്കോർ നില
5-0 ആണ് സ്കോർ നില. ദുരന്ത കാലത്ത് കേരളത്തിലെ പ്രതിപക്ഷം കോടതിയിൽ നടത്തിയ രാഷ്ട്രീയക്കളിയുടെ ഫലം ഇങ്ങനെ ചുരുക്കാം. അഞ്ച് ആവശ്യങ്ങളുമായാണ് അവർ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. കരാർ റദ്ദാക്കണമെന്നതടക്കം അഞ്ചിലും അനുകൂല നടപടി ഉണ്ടായില്ല. ഇടക്കാല ആശ്വാസമായി ഡേറ്റ അപ് ലോഡ് ചെയ്യുന്നത് തടയണമെന്ന് അവർ കെഞ്ചി നോക്കിയെങ്കിലും അതു പോലും കോടതി അംഗീകരിച്ചില്ല.

എന്തുകൊണ്ട്?
എന്തുകൊണ്ട്? പുറത്ത് രാഷ്ട്രീയ നേട്ടത്തിന് പ്രചരിപ്പിച്ച നുണകളൊന്നും കോടതിയിൽ വിലപ്പോയില്ല. പ്രതിപക്ഷം ഉന്നയിച്ച അഴിമതി, ക്രമക്കേട്, ഡേറ്റ വിറ്റു, എന്നിങ്ങനെയുള്ള ആരോപണങ്ങളൊന്നും കോടതി പരിഗണിക്കുക പോലും ചെയ്തില്ല. മാത്രമല്ല കോടതി ഇങ്ങനെ വ്യക്തമായി പറയുകയും ചെയ്തു " ഹരജിക്കാർ ഉന്നയിച്ച പല വിധ ആരോപണങ്ങളെ ശരിവെക്കുന്ന എന്തെങ്കിലും പറയാൻ ഞങ്ങൾ തയ്യാറല്ല.

ഞങ്ങളുടെ ശ്രദ്ധ
ഞങ്ങളുടെ ശ്രദ്ധ സ്പ്രിങ്ക്ളർ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ഡേറ്റയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തണമെന്നതിൽ മാത്രമാണ്. " അതു മാത്രമാണ് കോടതി ഉത്തരവിലുമുള്ളത്.
ഇക്കാര്യത്തിൽ കോടതി പറഞ്ഞ എല്ലാ കാര്യങ്ങളും കരാറിലെ (MSA) 2.1, ഡേറ്റ പ്രോസസിങ്ങ് അഡൻ്റത്തിലെ 8, 8.1 എന്നീ വ്യവസ്ഥകളിൽ ഉള്ളതു മാത്രമാണ്. ആ വ്യവസ്ഥകളിൽ പറഞ്ഞത് കോടതി ആവർത്തിച്ചുറപ്പിച്ചു.അത്ര മാത്രം.

തടസ്സമായി ഉന്നയിച്ചില്ല
അതുറപ്പുവരുത്താനായി വിവരങ്ങൾ Anonimise ചെയ്യുക എന്നതും കോടതി നിർദ്ദേശിച്ച വ്യക്തികളുടെ സമ്മതം വാങ്ങലും ഉറപ്പാക്കണമെന്നു പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമമായ പുട്ട സ്വാമി കേസിലെ സുപ്രീം കോടതി വിധി പ്രകാരം പകർച്ചവ്യാധിയിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് ഈ വ്യവസ്ഥകളൊന്നും ബാധകമല്ലെങ്കിലും അതൊന്നും സർക്കാർ തടസ്സമായി ഉന്നയിച്ചില്ല.

ഡേറ്റ സുരക്ഷ
കാരണം ഡേറ്റ സുരക്ഷ എന്നതിന് സർക്കാരും പ്രധാന പരിഗണനയാണ് കൊടുക്കുന്നത്. അസാധാരണ സാഹചര്യത്തിൽ ദ്രുതഗതിയിൽ എടുക്കേണ്ടി വന്ന അസാധാരണ നടപടി എന്ന സർക്കാർ വാദം ബഹു.കോടതി അംഗീകരിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ കോടതി ചോദിച്ചു " പ്രതിപക്ഷ നേതാവിൻ്റ മുൻഗണന എന്തിനാണ്? കരാറോ അതോ ഡേറ്റ സുരക്ഷ യോ?"

പ്രതിപക്ഷവാദങ്ങൾ
ഇനി ഈ വിവാദത്തിലൂടെയും കേസിലുടെയും പൊളിഞ്ഞ ചില പ്രതിപക്ഷവാദങ്ങൾ നോക്കൂ.
1. സ്പ്രിങ്ക്ളിനെതിരെ കേസ് നടത്താൻ അമേരിക്കയിൽ പോകേണ്ടി വരും. കേരളത്തിൽ തന്നെ സ്പ്രിങ്ക്ളറിനെ എതിർകക്ഷിയാക്കി കേസ് കൊടുക്കാനാവും എന്ന് തെളിഞ്ഞല്ലോ. ഡേറ്റ സുരക്ഷ, സ്വകാര്യത എന്നീ നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഏത് വ്യക്തിക്കും സ്പ്രിങ്ക്ളറിനെതിരെ ഇവിടെ കേസ് കൊടുക്കാമെന്നും സംസ്ഥാന സർക്കാറും സ്പ്രിങ്ക്ളറും തമ്മിലുള്ള കരാർ ലംഘനത്തിനു മാത്രമാണ് ജൂറിസ്ഡിക്ഷൻ മാത്രമാണ് ന്യൂയോർക്ക് എന്നും തെളിഞ്ഞു. സ്വന്തം വാദവും വിശ്വാസ്യതയും സ്വയം പരാജയപ്പെടുത്തിയ, വീണ്ടും സെൽഫ് ഗോളടിച്ച രമേശ് ചെന്നിത്തലക്കും സംഘത്തിനും അഭിവാദ്യങ്ങ

ശേഷി തെളിയിച്ചാൽ
2. കേന്ദ്ര സർക്കാറിൻ്റെ എന്‍ഐസി ക്ക് ഈ സേവനം ലഭ്യമാക്കാനാവും എന്ന വാദത്തിൻ്റെ കഥ. ഹൈക്കോടതിക്ക് വീഡിയോ കോൺഫറൻസിങ്ങ് സൗകര്യം പോലും ഉറപ്പാക്കാനാവാത്ത എന്‍ഐസി, കേന്ദ്ര സർക്കാർ എന്നിവരുടേത്പരിഹാസ്യമായ പൊങ്ങച്ചമാണെന്ന് എല്ലാവർക്കും മനസ്സിലായി. അതുകൊണ്ടാണല്ലോ സുരക്ഷിതമല്ലെന്ന് കേന്ദ്രം തന്നെ പറഞ്ഞ സൂം ആപ്പിനെ കോടതികൾക്കു പോലും ആശ്രയിക്കേണ്ടി വരുന്നത്. ഇനി ഈ ത്രയംബകം വില്ലൊടിക്കാനുള്ള ശേഷി എന്‍ഐസി തെളിയിച്ചാൽ സെപ്റ്റംബര്‍ 24 നു ശേഷം അവരെ ഏൽപ്പിക്കുന്നതിനോടും വിമുഖതയില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞിട്ടുമുണ്ട്.

എന്ത് നല്ല തമാശ
3. വേറൊരു കാര്യം കൂടി ഇതോടെ പുറത്തായി. സൂമിൻ്റെ സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥയനുസരിച്ച് കരാർ കാലിഫോർണിയയിലെ നിയമമനുസരിച്ചായിരിക്കും ജൂറിസ് ഡിക്ഷനും അവിടെയായിരിക്കും. അതേ സൂം ഉപയോഗിച്ചാണ് കേന്ദ്രവും കേരള പ്രതിപക്ഷവും ഡേറ്റ സുരക്ഷയുടേയും ന്യൂയോർക്ക് ജൂറിസ് ഡിക്ഷൻ്റേയും പേരിലുള്ള ഉത്കണ്ഠകൾ വാദിച്ച് സ്ഥാപിക്കാൻ കഷ്ടപ്പെട്ടത്.എന്ത് നല്ല തമാശ!

ചെന്നിത്തല കൊടുത്ത പാസ്
4. ചെന്നിത്തല കേന്ദ്രത്തിന് കൊടുത്ത പാസിലൂടെ ആരോഗ്യ സേതുവിൻ്റെ ഗോളടിക്കാനും കേന്ദ്രം ശ്രമിച്ചല്ലോ. സ്പ്രിങ്ക്ളർ സ്വകാര്യ കമ്പനിയാണെന്ന പരാതി ഉന്നയിച്ചവരുടെ ആരോഗ്യ സേതു സ്വകാര്യ പങ്കാളിത്തത്തോടെയാണെന്ന വിവരം കൂടുതൽ ചർച്ചാ വിഷയമായി. വ്യക്തിയുടെ സഞ്ചാരപഥം മുഴുവൻ ട്രാക്ക് ചെയ്യുന്ന ആപ്പ് അടിച്ചേല്പിക്കുന്നവരുടെ സ്വകാര്യത മുറവിളിയിലെ തട്ടിപ്പും വ്യക്തമായി.

പുട്ട സ്വാമി കേസിൽ
5. സ്വകാര്യത സംരക്ഷിക്കാൻ എന്ന വ്യാജേന ചെന്നിത്തലയും കൂട്ടരും കൂട്ടുപിടിച്ചത് പുട്ട സ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമല്ല എന്ന സത്യവാങ്മൂലം നൽകിയ നരേന്ദ്ര മോദി സർക്കാരിനേയും! ദുരന്തകാലത്തെ കുട്ടുകച്ചവട ലക്ഷ്യം ജനങ്ങളുടെ സ്വകാര്യതയോ അതോ തങ്ങളുടെ സ്വകാര്യ രാഷ്ട്രീയ ലാഭമോ?

ഒരൊറ്റ ലക്ഷ്യമേയുള്ളൂ
സ: കാനം പറഞ്ഞതുപോലെ ഇവർക്കിരു കൂട്ടർക്കും ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ആരു മരിച്ചാലും എത്ര പേർ മരിച്ചാലും സർക്കാരിൻ്റെ കണ്ണീരു കാണണം. മിറ്റിഗേഷൻ നടപ്പാക്കിയ അമേരിക്ക പോലെ ശവപ്പറമ്പായി, ഗുജറാത്ത് മാതൃക പോലെ പിടി വിട്ട് ദുരന്തത്തിലേക്ക് പതിക്കണം. എന്നിട്ട് അതിൻ്റെ രാഷ്ട്രീയ വിളവെടുപ്പു നടത്തണം. ആ കുടില മോഹമാണിന്നലെ പൊലിഞ്ഞത്. 5-0 എന്ന സ്കോറിന് .












Click it and Unblock the Notifications