ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രീരാജ് കൈമൾ എത്തി, നാടകീയ രംഗങ്ങൾ, ഒടുവിൽ സംഭവിച്ചത്
കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോടെ സംസ്ഥാനത്ത് കടുത്ത വര്‍ഗീയ പ്രചാരണവും മതവിദ്വേഷവുമാണ് ഒരു കൂട്ടര്‍ അഴിച്ച് വിട്ടിരിക്കുന്നത്. സംസ്ഥാനത്ത് വേരോട്ടമില്ലാത്ത തീവ്ര ഹൈന്ദവ സംഘടനകള്‍ ഈ അവസരത്തെ പരാമവധി ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
ശബരിമല വിധിക്കെതിരെ പ്രതിഷേധിച്ച് ഹൈക്കോടതിക്ക് മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്യും എന്നാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് ശ്രീരാജ് കൈമള്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പ്രഖ്യാപനം നടത്തിയത്. ഹൈക്കോടതിക്ക് മുന്നില്‍ ശ്രീരാജ് രാവിലെ എത്തുകയും ചെയ്തു. സംഭവിച്ചത് ഇതാണ്:

അയ്യപ്പന് വേണ്ടി മരിക്കും
അയ്യപ്പന് വേണ്ടി തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷന് മുന്നില്‍ വെച്ച് ജീവിതം അവസാനിപ്പിക്കും എന്നാണ് ശ്രീരാജ് കൈമള്‍ പ്രഖ്യാപിച്ചത്. ഇയാളുടെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശ്രീരാജിന്റെ ആത്മഹത്യയ്ക്ക് സാക്ഷിയാകാന്‍ നിരവധി പേര്‍ ഹൈക്കോടതി ജംഗ്ഷനില്‍ വന്ന് കാത്ത് കിടന്നു.

വൻ പോലീസ് സന്നാഹം
ആത്മഹത്യാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിക്ക് സമീപം ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ടായിരുന്നു. പോലീസ് സംഘവും സ്ഥലത്ത് കാത്ത് നിന്നു. പറഞ്ഞത് പോലെ രാവിലെ ഹൈക്കോടതിക്ക് സമീപം ശ്രീരാജ് ബസ്സിറങ്ങി. ഉടനെ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പോലീസ് പിടികൂടി
പോലീസ് പിടികൂടിയതോടെ ഇയാള്‍ സുപ്രീം കോടതി വിധിക്കെതിരെ മുദ്രാവാക്യം വിളിച്ച് തുടങ്ങി. കോടതി വിധി ഒരിക്കലും അംഗീകരിക്കില്ലെന്നും ഇത് ഹിന്ദു എന്ന നിലയ്ക്ക് തന്റെ പ്രതിഷേധമാണെന്നും യുവാവ് പറഞ്ഞു. തന്റെ പ്രതിഷേധം നീതിപീഠവും ഭരണകൂടവും കാണണം. ഇയാളെ വൈദ്യപരിശോധന നടത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഞാൻ ജീവത്യാഗം ചെയ്യുന്നു
"ഞാൻ ജീവത്യാഗം ചെയ്യുന്നു, എന്റെ അയ്യപ്പസ്വാമിയ്ക്ക് വേണ്ടി, ഹിന്ദു സമൂഹത്തിന് വേണ്ടി" എന്നാണ് ശ്രീരാജ് കൈമൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ പൂർണരൂപം ഇതാണ്: വന്നു കയറിയ അതിഥികൾക്കെല്ലാം കൈ നിറയെ വാരിക്കോരി കൊടുത്ത പൂർവികരുടെ പിൻഗാമിയാണ് ഞാൻ. ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ വിരുന്നുകാർ വീട്ടുകാർ ആയി.

ശബരിമല അവസാനത്തേത്
അവർ ആദ്യം കൈവച്ചത് ഇവിടുത്തെ ക്ഷേത്രങ്ങളിൽ ആയിരുന്നു. സ്വത്ത് വഹകളും സമ്പത്തും കൊള്ളയടിച്ചു. എന്നിട്ടും വെറി തീരാതെ ചിലത് തകർക്കുകയും ചെയ്യും. ഇപ്പോൾ അതിന്റെ രീതി മാറി. അധികാരവും ഭൂരിപക്ഷവും ഹിന്ദുവിനായിട്ടും തന്റെ ക്ഷേത്രങ്ങളുടെ ഭരണവും സ്വത്തും സമ്പത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം കണ്മുന്നിൽ കൂടി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ശബരിമല അതിൽ അവസാനത്തെതായേ പറ്റൂ.

നീതി പ്രതീക്ഷിക്കരുത്
പറയാൻ കാരണം ഉണ്ട്. എന്റെ 19 ആം വയസിൽ ആണ് ഞാൻ മുഴുവൻ സമയ ഹിന്ദുത്വ പ്രവർത്തനം തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ എന്റെ പ്രവർത്തനങ്ങളിൽ ഞാൻ രാഷ്ട്രീയപരമായോ ജാതിപരമായോ യാതൊരു വേർതിരിവും എന്റെ സമൂഹത്തോട് കാണിച്ചിട്ടില്ല. ആ സ്വാതന്ത്ര്യത്തിൽ ഞാൻ ഇന്ന് എന്റെ സമാജത്തെ കുറച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. വോട്ടു ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ മാത്രം നടക്കുന്ന രാഷ്ട്രീയ കോമരങ്ങളില്‍ നിന്നും നിങ്ങള്‍ നീതി പ്രതീക്ഷിക്കരുത്.

ആരും സഹായിക്കുന്നില്ല
അരമനകളുടെയും മസ്ജിദുകളുടെയും മാത്രം സംരക്ഷകരായി അവര്‍ എന്നേ മാറി. സഭയെ ആക്രമിക്കുന്നു എന്നു വിലപിച്ചവരെയും ഇവിടെ കാണുന്നില്ല. എല്ലാ മതങ്ങളും ഒന്നാണ് നിങ്ങൾ പറഞ്ഞു പഠിപ്പിച്ച അന്യ മതസ്ഥരും ഈ വിഷയത്തിൽ നിങ്ങളോടൊപ്പം ഇല്ല.. രണ്ടു മാസം മാത്രം പ്രായമുള്ള AHP - രാഷ്ട്രീയ ബജ്‌രംഗ്ദൾ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളിൽ ഓരോരുത്തരിലും കനത്ത നിരാശയും ആത്മ വിശ്വാസമില്ലായ്മയും ബാധിച്ചിരിക്കുന്നു എന്നെനിക്ക് നിങ്ങളുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ്.

പറയേണ്ടത് ഇതൊന്നുമല്ല
"എന്റെ വീട്ടിലെ പെണ്ണുങ്ങൾ മല ചവിട്ടില്ല ", "കോടതിയെ മാനിക്കുന്നു പക്ഷേ വിധി അംഗീകരിക്കുന്നില്ല "എന്നൊന്നുമല്ല നിങ്ങൾ പറയേണ്ടത് "എന്നെ സംരക്ഷിക്കുന്ന അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങൾ മരണം വരെ പരിപാലിക്കുവാൻ ഞാൻ മുന്നിട്ടിറങ്ങും എന്നാണ്.. " പിന്തുണയിൽ നിന്നും നിങ്ങൾ ഓരോരുത്തരെയും പങ്കാളിത്തത്തിലേയ്ക്ക് എത്തിക്കാൻ ഞാൻ നോക്കിയിട്ട് ഇനി ഒരു വഴിയേ കാണുന്നുള്ളൂ

ഇത് ഭീരുത്വമല്ല..
"ആത്മാഹൂതി ചെയ്യുക " ഇത് ഭീരുത്വമല്ല.. ഒരു ഹിന്ദു സമാജ സേവകൻ എന്ന നിലയിൽ എന്റെ ധർമം ആണ്. എന്റെ സമാജം അതിന്റെ സ്വാഭിമാനം തിരിച്ചു പിടിക്കണം, മഹാ സനാതന ധര്മത്തിന്റെ വൈവിധ്യങ്ങളെ കൊഞ്ഞനം കുത്തി പ്രാകൃതം എന്ന് വിധിയെഴുതുന്ന ഭരണ കൂടവും നീതി പീഠവും കണ്ണ് തുറക്കണം... എന്റെ ജീവത്യാഗം അതിന് കാരണമാകട്ടെ..

ധർമ സംരക്ഷണത്തിനായി
ഒന്നല്ലെങ്കിൽ ആയിരം "ശ്രീരാജ്"മാർ ധർമ സംരക്ഷണത്തിനായി നാളെ മുതൽ നിരത്തിലിറങ്ങും എന്ന പ്രതീക്ഷയിൽ 01.10.2018 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഹൈകോടതി ജംക്‌ഷനു മുൻപിൽ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.. പുനർജന്മത്തിൽ വിശ്വസിക്കുന്ന ഹിന്ദു മരണത്തെ ഭയക്കേണ്ട കാര്യമില്ല.. ഇതേ ചിന്ത ഏതെങ്കിലും സ്വാഭിമാനി ഹിന്ദുവിന് തോന്നുന്നുവെങ്കിൽ അവർക്കും എന്റെ കൂടെ വരാം... സ്വാമിയെ ശരണമയ്യപ്പ എന്നാണ് പോസ്റ്റ്.
പിന്തുണയും പരിഹാസവും
വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വൈറലായി. പിന്തുണച്ചും പരിഹസിച്ചും നിരവധി പേർ പ്രതികരണവുമായി രംഗത്ത് വന്നു. ആത്മാഹൂതിയെ പരിഹസിച്ച് ഫേസ്ബുക്കിൽ ഇവന്റ് ഗോയിംഗ് പേജ് വരെയുണ്ടാക്കി ചിലർ. ശ്രീരാജിനെ പോലീസ് പൊക്കിയ വാർത്തയ്ക്ക് പിന്നാലെയും രൂക്ഷമായ പരിഹാസമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.












Click it and Unblock the Notifications